77.36 രൂപയുടെ എംഎച്ചിന് 820 രൂപ; മദ്യപന്മാരെ പിഴിഞ്ഞ് സംസ്ഥാന ഖജനാവിലേക്ക് കോടികള്‍
മദ്യപാനികളെ ഞെട്ടിച്ച് വിവരാവകാശ രേഖ. കേരളത്തിലെ മദ്യപാനികളെ പിഴിഞ്ഞ് സംസ്ഥാന ഖജനാവിലേക്ക് എത്തുന്നത് കോടികളുടെ വരുമാനമെന്ന് വിവരാവകാശരേഖ. കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ എട്ടും പത്തും ഇരട്ടി വില ഈടാക്കിയാണ് വില്‍ക്കുന്നതെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റിയനാണ് വിവിധ മദ്യങ്ങള്‍ സര്‍ക്കാര്‍ എന്തുവില കൊടുത്താണ് വാങ്ങുന്നതെന്നും ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ എന്തുവിലയ്ക്കാണ് വില്‍ക്കുന്നതെന്നും ചോദിച്ച് വിവരാകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. ഇതിന് നല്‍കിയ മറുപടിയിലാണ് പല മദ്യങ്ങളും വാങ്ങുന്നതിന്റെ പത്തിരിട്ടി വിലയ്ക്കാണ് ബീവറേജ് കോര്‍പ്പറേഷന്‍ വില്‍ക്കുന്നത് എന്ന് വ്യക്തമാക്കുന്നത്.
ഒരു ഫുള്‍ എം.എച്ച് 77.36 രൂപയ്ക്കാണ് സര്‍ക്കാര്‍ മദ്യക്കമ്പനികളില്‍നിന്ന് വാങ്ങുന്നത്. ഇതിന് ബീവറേജ് ഔട്ട്‌ലെറ്റിലെ വില 820 രൂപയും. പ്രമുഖ ബ്രാന്‍ഡുകളായ ഓഫീസേഴ്‌സ് ചോയ്‌സിനും ബിജോയ്‌സിനും ഹണിബീയ്ക്കുമെല്ലാം ഇത്തരത്തില്‍ വാങ്ങുന്നതിനെക്കാള്‍ 10 ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. ഓഫീസേഴ്‌സ് ചോയ്‌സ് ബ്രാൻഡി ഒരു ഫുൾ സർക്കാർ വാങ്ങുന്നത് 60.49 രൂപയ്ക്കാണ്. വിൽക്കുന്നത് 690 രൂപക്കും. ഇതിന്റെ വിസ്‌കി വാങ്ങുന്നത് 58.27 രൂപക്കും വിൽക്കുന്നത് 630 രൂപയ്ക്കുമാണ്.
ബക്കാർഡി ക്ലാസിക് സൂപ്പർ റം വാങ്ങുന്നത് 167.36 രൂപയ്ക്കാണ്. വിൽക്കുന്നതാകട്ടെ 1240 രൂപക്ക്. ഓൾഡ് മങ്ക് റം വാങ്ങുന്നത് 71.64 രൂപയ്ക്കാണ്. വിൽക്കുന്നതാകട്ടെ 770 രൂപയ്ക്കും. ഇങ്ങനെ ഓരോ ബ്രാൻഡിന്റെയും വാങ്ങുന്നതും വിൽക്കുന്നതും വില കണ്ടാൽ കുടിയൻമാർ നിർത്താതെ കരയാൻ സാധ്യതയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന് ഈടാക്കുന്ന ഉയര്‍ന്ന നികുതിയാണ് ഇത്രയും വില വരാന്‍ കാരണം. മദ്യവില്‍പ്പനയിലൂടെയാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗമെന്നതും എടുത്തുപറയേണ്ടതാണ്.
എന്നാൽ മദ്യപാനികൾക്ക് മാന്യമായി മദ്യപിക്കാനുള്ള സൗകര്യം സർക്കാർ ബാറുകളിൽ ഇല്ലാ എന്ന ആക്ഷേപം വ്യാപകമാണ്. രണ്ടു ശതമാനം നികുതിയാണ് ഇത്തവണ ബജറ്റിൽ മദ്യത്തിന് ഏർപ്പെടുത്തിയത്.
https://www.facebook.com/Malayalivartha