ബീഹാര്‍ സ്വദേശിയനിയായ യുവതിയെ വിവാഹം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി തല്‍ക്കാലം രക്ഷപെട്ടു
ബീഹാര്‍ സ്വദേശിയനിയായ യുവതിയെ വിവാഹം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി തല്‍ക്കാലം രക്ഷപെട്ടു. ബിനോയിയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടെങ്കിലും ഇന്ന് ജഡ്ജ് അവധിയായതിനാല്‍ വിധി പറഞ്ഞില്ല. ഇന്ന് വിധി പറയുമെന്നാണ് വെള്ളിയാഴ്ച അറിയിച്ചിരുന്നത്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബിനോയി മുംബയ് ദിന്‍ഡോഷി സെന്‍ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാണെന്നും യുവതി വ്യക്തമാക്കിയിരുന്നെങ്കിലും ബിനോയിയുടെ അഭിഭാഷകന്‍ അതിനെ എതിര്‍ത്തു. യുവതിയുടേത് വ്യാജ പരാതിയാണെന്നും പണംതട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും ബിനോയി ആരോപിക്കുന്നു.
ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിയുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് താനുമായി ശാരീരിക ബന്ധം പുലര്‍ത്തിയതെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി ആരോപിക്കുന്നു. തന്നെ മുംബയില്‍ താമസിപ്പിച്ച ശേഷം മാസന്തോറും ബിനോയി പണം അയച്ച് തന്നതിന്റെ രേഖകളും യുവതി പുറത്ത് വിട്ടു. ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് കോടിയേരിയും കുടുംബവും.
ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്ന പീഡനം, വഞ്ചന എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ പറയുന്നു. കേസ് കെട്ടിച്ചമച്ചതാണ്. 2015 ജനുവരിയില്‍ യുവതിയെ വിവാഹം കഴിച്ചെന്ന രേഖകള്‍ ഉണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആ സമയത്ത് ബിനോയി ദുബായിലായിരുന്നു. അതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കും. വിവാഹം സംബന്ധിച്ച് യുവതി ഹാജരാക്കിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതിയെ ബോധ്യപ്പെടുത്തും. ബിനോയി രാജ്യംവിട്ട് പോകില്ല. അന്വേഷണവുമായി സഹകരിക്കും. പണം തട്ടിയെടുക്കാനാണ് യുവതി പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് ഇന്ന് വിധി പറയാന്‍ തീരുമാനിച്ചത്. എന്നാല്‍ ബിനോയിയുടെ സമയം നല്ലതായത് കൊണ്ട് ജഡ്ജി അവധിയിലായി.
മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ബിനോയിയെ അറസ്റ്റ് ചെയ്യാന്‍ മുംബയ് പൊലീസ് കേരളത്തില്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ച തലശ്ശേരിയിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല. മൊബൈലും സ്വിച്ച് ഓഫ് ആണ്. കേസില്‍ മധ്യസ്ഥശ്രമം നടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എല്‍.ഡി.എഫില്‍ ഘടകക്ഷിയായ ഒരു നേതാവിന്റെ മുംബയിലെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് നീക്കം നടക്കുന്നതെന്ന് അറിയുന്നു. യുവതിയുടെ വക്കീല്‍ വഴിയാണ് മധ്യസ്ഥശ്രമം നടത്തിയത്. എന്നാല്‍ യുവതി വഴങ്ങിയില്ലെന്നാണ് അറിയുന്നത്. ആദ്യ തവണത്തെ ചര്‍ച്ചയില്‍ തനിക്കും മകനും ജീവിക്കാന്‍ അഞ്ച് കോടി വേണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ബിനോയിയും അമ്മ വിനോദിനിയും വഴങ്ങിയില്ലെന്നാണ് ആക്ഷേപം.
2010ല്‍ ദുബയില്‍ നിന്ന് ബിനോയി തന്നെ മുംബയ്ക്ക് കൊണ്ടുവന്നെന്നും അവിടെ ഫല്‍റ്റ് വാടകയ്ക്ക് എടുത്ത് തന്നെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതിന്റെ ചീട്ട് അടക്കമുള്ള രേഖകള്‍ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. കുട്ടി ബിനോയിയുടേതാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും യുവതി വ്യക്തമാക്കി. അതിനാല്‍ കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിലനില്‍ക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തില്‍ വിവാഹിതനായ ബിനോയി പിന്നീട് ബിസ്സിനസ് ആവശ്യത്തിനായി ദുബായില്‍ പോവുകയായിരുന്നു.
https://www.facebook.com/Malayalivartha