ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച് വായില്‍ കിച്ചണ്‍ ടവല്‍ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ചാക്കിൽകെട്ടി കൊച്ചി നെട്ടൂര്‍ കുമ്പളം കായലില്‍ തള്ളി; ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കൊന്ന് തള്ളിയത് ആരെയെന്ന് കണ്ടെത്താനാകാതെ പോലീസ്...
കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി കായലിൽ താഴ്ത്തിയ സംഭവത്തിൽ ഒന്നര വർഷം കഴിഞ്ഞിട്ടും ആളെതിരിച്ചറിയാനാകാതെ പൊലീസ് അന്വേഷണം വഴി മുട്ടുന്നു. 2017 നവംബര്‍ 8ന് കൊച്ചി നെട്ടൂര്‍ കുമ്ബളം കായലില്‍ 25നും 30നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാനായ യുവാവിന്റെ മൃതദേഹം വായില്‍ കിച്ചണ്‍ ടവല്‍ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ ജഡം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നു. 2016 മുതല്‍ കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം.
പിന്നീട് കേരളത്തിലും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും (ആന്ധ്ര ,തമിഴ്നാട് ,കര്‍ണാടക) കൊച്ചി കേന്ദ്രമായി പാക്കേജ് അടിസ്ഥാനത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ യുവതികളെ സമ്ബന്നര്‍ക്ക് എത്തിച്ചു നല്‍കുന്ന പെണ്‍വാണിഭ റാക്കറ്റുകളിലേക്കും കള്ളക്കടത്ത് സംഘങ്ങളിലേക്കും വരെ അന്വേഷണം നീങ്ങിയെങ്കിലും കൊലപാതകത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. കൊല ചെയ്യപ്പെട്ടത് ആര് എന്നതിനെക്കുറിച്ചുള്ള ഒരു സൂചനപോലും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായില്ല.
കൊല്ലപ്പെട്ട യുവാവ് ധരിച്ചിരുന്നത് മഞ്ഞ പൂക്കളോടുകൂടിയ കടും നീല 'ജേക്കബ് ആരോ' എന്ന ബ്രാന്‍ഡ് ഷര്‍ട്ടാണ്. ഈ ഷര്‍ട്ടിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസിനെ എങ്ങും എത്തിച്ചില്ല. സംഭവം നടന്ന് ആഴ്ചകള്‍ക്ക് മുമ്ബും അതിനുശേഷവും നിശ്ചലമായ മൊബൈല്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ച് ഇതിനോടകം പതിനായിരക്കണക്കിന് മൊബൈല്‍ നമ്ബറുകളും പരിശോധിച്ചു. അന്വേഷണം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
എന്നാല്‍, കൊല്ലപ്പെട്ടത് ആരെന്നും ഇതിലൂടെ കൊലയാളികളെയും പിടികൂടാനാകുമെന്ന പ്രതീക്ഷ അന്വേഷണ സംഘം പങ്കുവയ്ക്കുന്നു. വലിയ താമസമില്ലാതെ പ്രതികള്‍ കുടുങ്ങുമെന്നും അന്വേഷണ സംഘം പറയുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, സാദ്ധ്യതകള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ തുടങ്ങിയിടത്ത് നിന്നും ഒരിഞ്ച് പോലും മുന്നോട്ടു പോകാന്‍ ആകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ് എന്നാണ് ആക്ഷേപം.
വ്യക്തമായ ആസൂത്രണം
കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്ബ് തലയ്ക്ക് പിന്നില്‍ മുറിവേറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും യുവാവ് ചികിത്സ തേടിയിരുന്നോ എന്ന് കണ്ടെത്താന്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. യുവാവിന്റെ ഷര്‍ട്ട്, മൃതദേഹം അടക്കം ചെയ്ത ചാക്ക്, ചാക്കുകെട്ടി താഴ്ത്തിയ കോണ്‍ക്രീറ്റ് കട്ട എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഒരു തുമ്ബും ലഭിച്ചില്ല. പൊലീസ് നെട്ടൂരിലും പരിസര പ്രദേശങ്ങളിലേയും സി.സി.ടി.വി കാമറകളും അരിച്ചുപെറുക്കി. എന്നാല്‍ ഇതൊന്നും അന്വേഷണസംഘത്തെ കൊലപാതകികളിലേക്കോ കൊലചെയ്യപ്പെട്ട ആളിലേക്കോ എത്തിച്ചില്ല.
വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ഇതോടെ ഉറപ്പായി. കൊല്ലപ്പെട്ട യുവാവിന്റെ മൂന്ന് വിധത്തിലുള്ള ഛായാ ചിത്രങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി തയ്യാറാക്കി. യുവാവിന്റെ തലയോട്ടി അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രം അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍, സംശയമല്ലാതെ തെളിവുകളിലേക്ക് കടക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല.
https://www.facebook.com/Malayalivartha