ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക് തന്നെ അമിത് ഷാ സ്വാഗതം ചെയ്തതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ എന്ന് ചേരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്ന് അമിത് ഷാ പറഞ്ഞതായും അബ്ദുള്ളക്കുട്ടി അറിയിച്ചു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാർലമെന്‍ററി പാർടി ഓഫീസിൽ ദേശീയ നേതാക്കളുമായി അബ്‍ദുള്ളക്കുട്ടി ചർച്ച നടത്തുകയാണ്.
മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. പാർലമെന്‍റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. 'ബിജെപിയിൽ ചേരൂ', എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയിൽ പങ്കാളിയായ വിവരം താൻ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതിൽ സന്തോഷം പ്രകടിപ്പിച്ചു എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിലാണ് അബ്ദുല്ല കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.
നേരത്തേ കേരളാ നേതാക്കളുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയെന്നും ചർച്ചകൾ നടത്തിയെന്നും സൂചനകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കാണാനെത്തിയത്.
# നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി. നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ. എന്ത് കൊണ്ട് ഈ വിജയം ഉണ്ടായി? എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ, പ്രതിപക്ഷക്കാർ മാത്രമല്ല. BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം, ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്. മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു.... നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക... ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.
1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി.
2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിയത്.
കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്. ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ? സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്... നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്.... നരേന്ദ്രമോദിയെ വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്.... പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha