സ്വകാര്യബസ് സമരം തുടരും; അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചർച്ച പരാജയം
സമരം നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സ്വകാര്യബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ബസുകളില്‍ പരിശോധന തുടരുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. കല്ലട സംഭവത്തിന്‍റെ പേരിൽ സർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകൾ ഇന്ന് മുതൽ സർവീസ് നിർത്തിയത്. ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേമസയം അന്തർസംസ്ഥാന സ്വകാര്യബസുകളുടെ കൊള്ള തടയാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകി. ജസ്റ്റീസ് എം രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷൻ നാലു പേജുളള ഇടക്കാല റിപ്പോർട്ടാണ് സർക്കാരിന് നൽകിയിരിക്കുന്നത്. ഉത്സവ സീസണുകളിലടക്കം തിരക്കുളള സമയത്ത് സാധാരണ നിരക്കിനേക്കാൾ 12 ശതമാനത്തിലധികം നിരക്ക് വാങ്ങാൻ ബസുടമകളെ അനുവദിക്കരുതെന്നാണ് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. ഇത്തരം ബസുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാൻ സമഗ്രമായ റിപ്പോർട്ടും വൈകാതെ തയ്യാറാക്കുമെന്ന് ജസ്റ്റിസ് എം രാമചന്ദ്രൻ അറിയിച്ചു.
https://www.facebook.com/Malayalivartha