ധനമന്ത്രി പറയുന്നത് കള്ളം! ശമ്പളം മുടങ്ങിയതിന് കാരണം സാമ്പത്തിക പ്രതിസന്ധി; ഒന്നാം പ്രവർത്തി ദിവസം കൃത്യമായി ശമ്പളം നൽകുന്ന സർക്കാർ രണ്ടാം പ്രവർത്തി ദിവസം ആയിട്ടും ശമ്പളം നൽകാനാകാതെ ഇരുട്ടിൽ തപ്പുന്നു

രണ്ട് ലക്ഷം സർക്കാർ ജീവനകാർക്ക് ശമ്പളം മുടങ്ങിയത് സാങ്കേതിക തകരാറാണെന്ന് ധനമന്ത്രി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അത് പൂർണമായും ശരിയല്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം.
ഒന്നാം പ്രവർത്തി ദിവസം കൃത്യമായി ശമ്പളം നൽകുന്ന സർക്കാർ രണ്ടാം പ്രവർത്തി ദിവസം ആയിട്ടും ശമ്പളം നല്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ് . ഡോ. തോമസ് ഐസക്കും പിണറായി വിജയനും തമ്മിലുള്ള ശീത സമരത്തിന്റെ ഭാഗമായി രൂപം കൊണ്ട മെല്ലെപോക്ക് നയവും ശമ്പളം മുടങ്ങിയതിന് കാരണമെന്ന് അറിയുന്നു. വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ധനമന്ത്രി എന്ന നിലയിൽ പ്രശോഭിച്ച ഐസക് ഇക്കുറി അശക്തനും നിസഹായനുമായി. പിണറായിയുടെ പ്രമാണിത്തമാണ് ഐസകിന്റെ ഗരിമ കുറച്ചത്.
റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനമായ ഇ കുബേറിലെ സാങ്കേതിക തകരാറാണ് ശമ്പളം മുടങ്ങാൻ കാരണമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും റിസർവ് ബാങ്കിലെ ഒരു സംവിധാനവും പത്ത് മിനിറ്റിൽ കൂടുതൽ തകരാറിലാവില്ലെന്നാണ് റിസർവ് ബാങ്ക് നൽകുന്ന സൂചന. റിസർവ് ബാങ്ക് കേരള സർക്കാരല്ല!
വിവിധ പ്രശ്നങ്ങളാൽ പ്രതിസന്ധിയിലായ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊണ്ടാണ് ശമ്പളം മുടങ്ങിയത്. സാലറി ചാലഞ്ചിൽ പങ്കെടുത്ത ജീവനക്കാർ ഉൾപ്പെടെ എല്ലാവരും അതിശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. റിസർവ് ബാങ്കിന്റെ സോഫ്റ്റ് വെയറിലുണ്ടാകുന്ന തകരാർ കാരണമാണ് ശമ്പളം മുടങ്ങിയെന്നാണ് സർക്കാരിന്റെ വിശദീകരണം. എല്ലാ ഒരു ചെറിയ ശതമാനം ജീവനകാർക്ക് ജൂൺ മാസത്തെ ശമ്പളം ജൂലൈ ഒന്നിനും രണ്ടിനുമായി ലഭിച്ചു. സാങ്കേതിക തടസമാണെന്ന് വരുത്തി തീർക്കാനാണ് ഒരു ചെറിയ വിഭാഗം ജീവനകാർക്ക് ശമ്പളം നൽകിയതെന്നും കേൾക്കുന്നു.
അതേസമയം 24മണിക്കൂറും ജോലി ചെയ്യുന്ന പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥന് പോലും മാസം തുടങ്ങി 2ദിവസം കഴിഞ്ഞിട്ടും ശമ്പളമോ, യൂണിഫോം അലവൻസോ കിട്ടാത്തതു സേനയിൽ പരക്കെ അമർഷത്തിന് വഴി തെളിച്ചിട്ടുണ്ട്. ഭരണ പക്ഷം ആയാലും പ്രതിപക്ഷം ആയാലും എല്ലാപേരും ജോലി ചെയ്യുന്നതു പ്രതിമാസം ആദ്യ പ്രവർത്തി ദിവസം കൃത്യമായി ലഭിക്കുന്ന ശമ്പളത്തെ ആശ്രയിച്ചാണ്. 2ദിവസം കഴിഞ്ഞിട്ടും ശമ്പളം കിട്ടിയിട്ടില്ല
കഴിഞ്ഞ 50 വർഷത്തെ ആദ്യ സംഭവമാണ് ഇത്. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിച്ചിട്ടും ഇത്തരമൊരു അവസ്ഥ സംഭവിച്ചിട്ടില്ല. ഡോ. തോമസ് ഐസക് മന്ത്രിയായതോടെ കേരളത്തിന്റെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടും എന്നാണ് കരുതിയിരുന്നത്. അതിനു മുമ്പ് കെ.എം മാണി ധനമന്ത്രിയായിരുന്നപ്പോൾ സാമ്പത്തികനില പരുങ്ങലിലായെങ്കിലും ട്രഷറി പൂട്ടുന്ന ഒരു സാഹചര്യം അദ്ദേഹം സംജാതമാക്കിയില്ല. കെ.എം മാണിയുടെ ധനകാര്യ മിടുക്ക് തന്നെയായിരുന്നു കാരണം.
ഹൈക്കോടതിയിലും ശമ്പളം കിട്ടിയിട്ടില്ല. കേരള ഗവർണർക്ക് ശമ്പളം കിട്ടി എന്നാണ് കരുതുന്നത്. എന്നാൽ രാജ് ഭവൻ ജീവനകാർക്ക് ശമ്പളം കിട്ടിയിട്ടില്ല. മന്ത്രിമാരുടെയും അവരുടെ ജീവനക്കാരുടെയും ശമ്പളം ഒന്നിന് തന്നെ നൽകി. എന്നാൽ അധ്യാപകരുടെ ശമ്പളം നൽകിയിട്ടില്ല. ധനമന്ത്രിയും അദ്ദേഹത്തിന്റെ വകുപ്പും ശമ്പളം മുടങ്ങിയതിനെ കുറിച്ച് ആദ്യം പ്രതികരിച്ചില്ല. സാങ്കേതിക തകരാറാണ് കാരണമെന്നാണ് അവരുടെ വിശദീകരണം. ശമ്പളം മുടങ്ങാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന വാർത്ത പുറം ലോകം അറിഞ്ഞതോടെയാണ് മന്ത്രി സാങ്കേതിക വിശദീകരണവുമായി രംഗത്തെത്തിയത് .
പാർലെമെന്റിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ ഉദ്യോഗസ്ഥർക്കിടയിലുണ്ടായ മെല്ലെ പോക്ക് നയവും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ സർക്കാരിനെ തീരെ വിശ്വാസത്തിലെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























