മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശിച്ചപ്പോൾ സുരക്ഷയ്ക്കായി ചെലവായത് ലക്ഷങ്ങൾ; തുക അനുവദിക്കാൻ ഡിജിപിക്ക് നിർദ്ദേശം

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശിച്ചപ്പോൾ സുരക്ഷയ്ക്കായി ചെലവായത് ലക്ഷങ്ങൾ. യൂറോപ്യൻ യാത്രയിൽ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തിയതിന് പണം അനുവദിക്കാന്‍ ആഭ്യന്തരവകുപ്പ് ഡിജിപിക്കു നിര്‍ദേശം നല്‍കി. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിച്ച ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര.
സുരക്ഷാഭീഷണി ഉള്ളതിനാല്‍ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ നല്‍കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതനുസരിച്ചാണ് ആഭ്യന്തരവകുപ്പ് ഇന്ത്യന്‍ എംബസിയോട് സുരക്ഷാക്രമീകരണം ഒരുക്കാന്‍ അഭ്യര്‍ഥിച്ചത്. അതതു രാജ്യങ്ങളിലെ എംബസിയുമായി ചര്‍ച്ച ചെയ്തശേഷം, സുരക്ഷയ്ക്കായി ചെലവായ തുക നല്‍കാനാണ് ആഭ്യന്തരവകുപ്പ് സീക്രട്ട് സെക്‌ഷന്‍ നിര്‍ദേശം നല്‍കിയതെങ്കിലും ഉത്തരവില്‍ തുക വ്യക്തമാക്കിയിട്ടില്ല. സുരക്ഷയ്ക്ക് 5 ലക്ഷത്തോളം രൂപ ചെലവായതായാണ് വിവരം.
മുഖ്യമന്ത്രിക്ക് സ്വകാര്യ സുരക്ഷ ഒരുക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍ സെക്രട്ടറിയോടും നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ എംബസിയോടുമാണ് ഡിജിപി ഇ മെയില്‍ മുഖേന ആവശ്യപ്പെട്ടത്. ഇതനുസരിച്ച് എംബസി സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ സുരക്ഷ ഏര്‍പ്പെടുത്തി. ഇതിനുപുറമേ, സ്വിറ്റ്സര്‍ലന്‍ഡിലും പാരിസിലും ലണ്ടനിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമ്പോള്‍ സ്വകാര്യ സുരക്ഷ ഒരുക്കണമെന്നും ഡിജിപി എംബസികളോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ സുരക്ഷ ഒരുക്കുന്നതിന് ചെലവായ തുക എംബസികളുമായി ചര്‍ച്ച ചെയ്തശേഷം ഏതെങ്കിലും ഫണ്ടില്‍നിന്ന് അനുവദിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം.
മേയ് 9 മുതല്‍ 11വരെയായിരുന്നു മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനം. 12 ദിവസം നീണ്ടുനിന്ന യൂറോപ്പ് സന്ദർശനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ജനീവ, ലണ്ടൻ, സ്വിറ്റ്സർലന്റ്, പാരിസ്, നെതർലന്റ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചത്. നവകേരള നിര്‍മാണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശ യാത്ര ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഐക്യരാഷ്ട്ര സഭയും ലോകബാങ്കും യൂറോപ്യൻ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനർനിർമ്മാണ കോൺഗ്രസിൽ അവസരം ലഭിക്കുന്ന ആദ്യ നേതാവായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി തുറന്ന് കൊടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയായും പിണറായി വിജയന്‍ മാറി.
മുഖ്യമന്ത്രി വിദേശയാത്ര നടത്തിയതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. യാത്രകൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. എന്നാൽ യാത്രകൊണ്ട് മറ്റുചില ലക്ഷ്യങ്ങളാണുള്ളതെന്നായിരുന്നു ബിജെപിയുടെ ആരോപണം.
https://www.facebook.com/Malayalivartha

























