പോലീസുകാർ മര്യാദരാമൻമാരായില്ലെങ്കിൽ സംഘടന കൂടെ കാണില്ല ; ഇടിയൻമാരായ പോലീസുകാരെ സംരക്ഷിക്കാൻ ഇനി പോലീസ് അസോസിയേഷനില്ല

ഇടിയൻമാരായ പോലീസുകാരെ സംരക്ഷിക്കാൻ ഇനി പോലീസ് അസോസിയേഷനില്ല. മദ്യപിച്ചും ലഹരി മരുന്നുകൾ ഉപയോഗിച്ചും ജനങ്ങളെ കൊന്നാൽ സ്വയം കേസു നടത്തണമെന്നാണ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധ നിർദ്ദേശങ്ങൾ അനുസരിക്കരുതെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രമേയത്തിൽ പറയുന്നു. ചുരുക്കത്തിൽ പോലീസിനുള്ളിൽ അച്ചടക്കത്തിന്റെ സാധ്യത ഇല്ലാതാക്കുന്ന പ്രമേയമാണ് പോലീസ് അസോസി യേഷൻ പാസാക്കിയിരിക്കുന്നത്.
കേരളത്തിലെ പോലീസ് സംവിധാനത്തെ മികവുറ്റ രീതിയിൽ പരിഷ്ക്കരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, ഇടയ്ക്കിടെ ഉണ്ടാകുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഏറെ വേദനയും നിരാശയുമാണ് സംഘടനാ പ്രവർത്തകർക്ക് ഉണ്ടാക്കുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അമിതാധികാരം കാണിച്ച് പോലീസിനെയാകെ അപകീർത്തിപ്പെടുത്തിയാൽ സംഘടന പരസ്യ നിലപാട് എടുക്കും എന്നാണ് മുന്നറിയിപ്പ് .
താൻ നിയമവിരുദ്ധമായ ഒരു പ്രവർത്തിയും ചെയ്യുന്നില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഓരോ പോലീസ് ഉദ്യോഗസ്ഥനും ഉണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ എവിടെയെങ്കിലും നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ അത് തടയുകയും വേണം. അതിന് സ്വയം കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥന്മാരെ അറിയിക്കണം. അതിന് കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ സംഘടനാപ്രവർത്തകരെയെങ്കിലും അറിയിക്കണം.
പോലീസിന്റെ ജനാധിപത്യവൽക്കരണവും ജനസൗഹൃദ പോലീസും തന്നെയാണ് പ്രഥമ പ്രവർത്തന ലക്ഷ്യം. അത്തരമൊരു ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് അതിന് വിരുദ്ധമായുണ്ടാകുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ അത് ക്ഷമിക്കാനാകില്ല എന്ന് സംഘടന വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ പോലീസ് ഉദ്യോഗസ്ഥന്മാർക്കൊപ്പം സംഘടനയുമുണ്ടാകും.
പോലീസ് പ്രവർത്തനങ്ങൾ നിയമപരവും നീതിപൂർവ്വകവും സുതാര്യവും അഴിമതി രഹിതമാകണമെന്നും സംഘടന പ്രഖ്യാപിച്ചു .
ഇനി കൈകൂലികാർക്ക് ഒരു മുന്നറിയിപ്പുണ്ട്. ദുർഘടമായ പോലീസ് ജോലിയിൽ പ്രലോഭനങ്ങൾ ഉണ്ടാകാമെന്ന് സംഘടന സെക്രട്ടറി പറഞ്ഞു. പ്രകോപനങ്ങൾ , അനാവശ്യ ഇടപെടലുകൾ, സമ്മർദ്ദങ്ങൾ, ഭീഷണികൾ ഉണ്ടാകാം. ഇവയെല്ലാം അതിജീവിച്ച് നന്മയോടെ, നീതിബോധത്തോടെ, വിവേകത്തോടെ മുന്നോട്ടു പോകാൻ കഴിയുന്നവരാകണം പോലീസ് ഉദ്യോഗസ്ഥരെന്നാണ് സംഘടനയുടെ കണ്ടെത്തൽ.
അറസ്റ്റിലൂടെയും അല്ലാതെയും പ്രതിദിനം നിരവധിപേരെ കസ്റ്റഡിയിൽ എടുക്കേണ്ടിവരുന്ന തൊഴിൽ മേഖലയാണ് പോലീസ്. അത്തരത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്താൽ സ്വന്തം സുരക്ഷയെക്കാൾ ജാഗ്രത പ്രതിയുടെ സുരക്ഷ നൽകണമെന്നാണ് നിർദ്ദേശം. സ്വന്തം കസ്റ്റഡിയിലുള്ളത് എന്ന കാഴ്ചപ്പാട് ഓരോ പോലീസ് ഉദ്യോഗസ്ഥനും വേണമെന്ന് അസോസിയേഷൻ പറയുന്നു.
പോലീസ് പ്രവർത്തനങ്ങൾക്ക് വ്യക്തമായ നടപടിക്രമമുണ്ട്. അവ കൃത്യമായി പാലിക്കുക എന്നത് ഓരോ റാങ്കിലും ഉള്ളവരുടെ നിയമപരമായ ബാധ്യതയാണ്. അത് അവനവന്റെ തൊഴിൽ സുരക്ഷയ്ക്ക് അനിവാര്യമാണ്. ആരുടെയെങ്കിലും താൽപര്യം സംരക്ഷിക്കാനോ ആരുടെയെങ്കിലും നിർദ്ദേശം ഉള്ളതുകൊണ്ടോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടാൽ അതിലൂടെയുണ്ടാകുന്ന ഭവിഷ്യത്തുകൾ അനുഭവിക്കാൻ കൂടെ ആരും ഉണ്ടാകില്ല എന്ന യാഥാർത്ഥ്യം ഏവരും തിരിച്ചറിയുക.
നിയമവിരുദ്ധ നിർദ്ദേശം ഉണ്ടായാൽ അത് അനുസരിക്കരുതെന്നാണ് നിർദ്ദേശം. ഇതിന് കേരള പോലീസ് ആക്ടിന്റെ പരിരക്ഷ എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാർക്കും ഉണ്ടെന്ന് നിർദ്ദേശത്തിൽ പറയുന്നു.
നിയമവിരുദ്ധ പ്രവർത്തനം നടത്തി ക്രിമിനൽ കേസിൽപെട്ട് ജയിലിൽ പോകേണ്ട സാഹചര്യം സൃഷ്ടിക്കാതെ നിയമപരമായി മാത്രം പ്രവർത്തിക്കണം . അതിലൂടെ അവനവന്റെ തൊഴിൽ സുരക്ഷ മാത്രമല്ല; പോലീസ് സംവിധാനത്തിന്റെ അന്തസ്സും വിശ്വാസ്യതയും കൂടിയാകും ഉയർത്തി പിടിക്കണമെന്നും സി.ആർ. ബിജു പറഞ്ഞു.
https://www.facebook.com/Malayalivartha

























