കേട്ടതിനെക്കാള്‍ അതിക്രൂരം.... അമ്മയും കാമുകനും ചേര്‍ന്ന് മകളെ കൊന്ന സംഭവത്തില്‍ തെളിവെടുപ്പില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തേയ്ക്ക്; കൊലപാതകം നടത്തിയ വാടക വീട്ടിലും മൃതദേഹം കിടന്ന കിണറ്റിന്റെ പരിസരത്തും നടത്തിയ തെളിവെടുപ്പില്‍ കഥയാകെ മാറ്റി

മനുഷ്യ മനസാക്ഷിയെ ഏറെ ഞെട്ടിപ്പിച്ച കൊലപാതകമാണ് തിരുവനന്തപുരം നെടുമങ്ങാട്ട് നടന്നത്. കഴിഞ്ഞ 10ന് രാത്രി ഒന്‍പതരയോടെയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സ്വന്തം പെറ്റമ്മയും കാമുകനും നടത്തിയ കള്ളക്കഥകള്‍ പോലീസ് പൊലിച്ചടുക്കി. മകള്‍ 16 കാരി മീര കാമുകനോടൊപ്പം തമിഴ്‌നാട്ടില്‍ പോയെന്നാണ് ആദ്യം അവര്‍ പറഞ്ഞത്. പിന്നീട് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇവരെ പിടി കൂടിയപ്പോള്‍ ഷാളിട്ട് കുരുക്കി കൊന്നെന്ന് സമ്മതിച്ചു. പിന്നീട് ആരും കാണാതിരിക്കാന്‍ പൊട്ട കിണട്ടില്‍ തള്ളിയിട്ടു. എന്നാല്‍ തെളിവെടുപ്പില്‍ അവര്‍ പറഞ്ഞത് ജീവനോടെയാണ് പൊട്ട കിണറ്റിലിട്ടതെന്ന്.
മീരയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. കൊലപാതകം നടത്തിയ വാടക വീട്ടിലും മൃതദേഹം കിടന്ന കിണറ്റിന്റെ പരിസരത്തും ഇന്നലെ പ്രതികളായ മാതാവ് മഞ്ജുഷയെയും (34) അവരുടെ കാമുകന്‍ അനീഷിനെയും (29) എത്തിച്ചാണ് തെളിവെടുത്തത്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ മാതാവ് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ മഞ്ജുഷ , കാമുകന്‍ കരുപ്പൂര് കാരാന്തല സ്വദേശി അനീഷ് എന്നിവരെ 28ന് നാഗര്‍കോവിലില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇരുവരെയും ഇന്നലെ വീട്ടിലെത്തിച്ചപ്പോള്‍ കാത്തുനിന്ന ജനക്കൂട്ടം രോഷാകുലരായി കൂകി വിളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.
അതേസമയം മകളെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ച് അമ്മ മഞ്ജുഷ എത്തിയത് പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. പറണ്ടോട്ടെ തെക്കുംകരയില്‍ വാടക വീട്ടില്‍ തെളിവെടുപ്പിനിടെ, പൊലീസിന് ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലായിരുന്നു മഞ്ജുഷയുടെ മറുപടി. മകള്‍ മീര കൊല്ലപ്പെട്ട പത്താം തീയതി രാത്രി 8.30 ഓടെ വാടക വീട്ടിലെ വലതുഭാഗത്തുള്ള കിടപ്പുമുറിയില്‍ മീരയെ വിളിച്ചിരുത്തി മഞ്ജുഷയും അനീഷും തങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിച്ചു. എന്നാല്‍, ഈ ബന്ധത്തിന് കൂട്ട് നില്ക്കാനാവില്ലെന്ന് മീര മറുപടി നല്‍കി.
ഇതോടെ താന്‍ കുപിതയായി കുട്ടിയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കി ബോധരഹിതയാക്കിയെന്നും മഞ്ജുഷ മൊഴി നല്‍കി. അതിനുശേഷം ഇരുവരും ചേര്‍ന്ന് വീടിന്റെ വരാന്തയില്‍ മീരയെ കിടത്തിയതിനുശേഷം ബൈക്കില്‍ നെടുമങ്ങാട് കച്ചേരിനടയിലെ പമ്പിലെത്തി പെട്രോള്‍ നിറച്ചു. തിരികെ വീട്ടിലെത്തി കുട്ടിയെ എടുത്ത് ബൈക്കിന് നടുക്കിരുത്തി നാലു കിലോമീറ്റര്‍ അകലെ കാരാന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ചു. വീടിന് പിറകില്‍ തൊഴുത്തിലെ പടിക്കെട്ടില്‍ കയറി മതിലിനു മുകളിലൂടെ കുട്ടിയെ സമീപത്തെ പുരയിടത്തിലേക്ക് തള്ളിയിട്ടു.
മീരയുടെ ഞരക്കം ശ്രദ്ധയില്‍പ്പെട്ട അനീഷ് വീടിന്റെ മുകളില്‍ കയറി അവിടെയുണ്ടായിരുന്ന രണ്ട് സിമന്റ് കട്ടകള്‍ എടുത്ത് കുട്ടിയുടെ ശരീരത്തില്‍ കെട്ടിവച്ച് വലിച്ചിഴച്ച് കിണറിനു സമീപത്തെ തെങ്ങിന്‍ ചുവട്ടിലിട്ടു. തുടര്‍ന്ന്, കിണറിന്റെ മൂടി പൊക്കി ശരീരം ഉള്ളിലേക്ക് തള്ളിയിട്ടു. അന്നേരം മീരയ്ക്ക് ജീവനുണ്ടായത്രെ. അതായത് പച്ചയ്ക്ക് കെട്ടിത്താഴ്ത്തിയെന്ന്. ഇത് ഞെട്ടലോടെയാണ് പോലീസുകാര്‍ കേട്ടത്. പിന്നീട് ഇരുവരും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു.
തമ്പാനൂരിലെത്തിയശേഷം ബൈക്ക് അവിടെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും ബസില്‍ നാഗര്‍കോവിലിലേയ്ക്ക് പോകുകയും ചെയ്തുവെന്നാണ് മൊഴി. ബൈക്ക് പൊലീസ് കണ്ടെടുത്തു. മീരയെ കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച ഷാളും കണ്ടെത്തിയിട്ടുണ്ട്. സംഭവസമയം പെണ്‍കുട്ടി ധരിച്ചിരുന്ന ഷാളാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഈ ഷാള്‍ മഞ്ജുഷയുടെ ബാഗില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. കോടതിയില്‍ നിന്ന് ആറു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയ മഞ്ജുഷയേയും അനീഷിനേയും പറണ്ടോട് വാടക വീട്ടിലും മീരയുടെ മൃതദേഹം കിടന്ന കാരന്തല അനീഷിന്റെ വീടിനു മീപത്തെ കിണറ്റിനരികിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാര്‍ അക്രമാസക്തരായി പ്രതികള്‍ക്ക് നേരെ തിരിഞ്ഞു. കല്ലേറിന് ശ്രമിച്ചപ്പോള്‍ കൂടുതല്‍ പൊലീസ് ഇടപെട്ട് നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നു. സി ഐ രാജേഷ്‌കുമാറിന്റെയും എസ് ഐ സുനില്‍ഗോപിയുടെയും മേല്‍നോട്ടത്തിലായിരുന്നു തെളിവെടുപ്പ്.
https://www.facebook.com/Malayalivartha

























