സാധാരണക്കാരുടെ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി ഷോക്ക് നല്‍കിയ, മന്ത്രി എം.എം മണി ഭരിക്കുന്ന കെ.എസ്.ഇ.ബി കുത്തകകള്‍ നല്‍കാനുള്ള കിട്ടാക്കടം പിരിച്ചെടുക്കാന്‍ തയ്യാറാകുന്നില്ല

സാധാരണക്കാരുടെ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി ഷോക്ക് നല്‍കിയ, മന്ത്രി എം.എം മണി ഭരിക്കുന്ന കെ.എസ്.ഇ.ബി കുത്തകകള്‍ നല്‍കാനുള്ള കിട്ടാക്കടം പിരിച്ചെടുക്കാന്‍ തയ്യാറാകുന്നില്ല. ബാധ്യത കോടികളായി കുത്തനെ കുതിക്കുമ്പോഴും കുടിഖികയായി കിട്ടാനുള്ള ആയിരം കോടിയിലേറെ രൂപ പിരിച്ചെടുക്കാനുള്ള നടപടി കെ.എസ്.ഇ.ബി ഇതുവരെ തുടങ്ങിയിട്ടില്ല. 937.48 കോടി രൂപ സ്വകാര്യ സ്ഥാപനങ്ങളാണ് നല്‍കാനുള്ളത്. അത് പിരിച്ചെടുക്കാതെ കടബാധ്യതയാണെന്ന് പറഞ്ഞ സാധാരണക്കാരന്റെ വയറ്റത്ത് അടിക്കുന്ന നടപടിയാണ് കെ.എസ്.ഇ.ബി സ്വീകരിച്ചിരിക്കുന്നത്.
1388.20 കോടി രൂപയാണ് വൈദ്യുതി ചാര്‍ജ് കുടിശിഖയായി ഉപഭോക്താക്കളില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് പിരിഞ്ഞു കിട്ടാനുള്ളത്. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. ഓരോ സാമ്പത്തിക വര്‍ഷവും ബോര്‍ഡിന് ലഭിക്കാനുള്ള കുടിശിക തുക വര്‍ധിച്ചു വരികയാണെന്ന് ഈ നിയമസഭ സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി സാമാജികര്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. 2017-18 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2802.60 കോടി രൂപയായിരുന്നു ബോര്‍ഡിന്റെ കുടിശിഖ വികസന പദ്ധതികള്‍ക്ക് എടുത്ത വായ്പകളടക്കം 7889 കോടി രൂപയിലധികമാണ് ബോര്‍ഡിന്റെ കടബാധ്യത. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുമാണ് കെ.എസ്.ഇ.ബിക്ക് കുടിശിക നല്‍കാനുള്ളവരില്‍ ഭൂരിഭാഗവും. സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ മാത്രം 937.48 കോടി രൂപ കെ.എസ്.ഇ.ബിക്ക് വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുണ്ട്. ഏറ്റവും കൂടുതല്‍ കുടിശിക തുക നല്‍കാനുള്ളതും സ്വകാര്യകോര്‍പറേറ്റ് സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കേരള വാട്ടര്‍ അതോറിറ്റിയാണ് കൂടുതല്‍ തുക (153.80) കുടിശികയായി അടയ്ക്കാനുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 95.71 കോടി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 4.20 കോടി രൂപ, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍2.32 കോടി, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍98.31 കോടി, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍43.57 എന്നിങ്ങനെയാണ് കുടിശിഖ തുകയുടെ കണക്ക്.
കുടിശിഖ അടയ്ക്കുന്നത് സംബന്ധിച്ച് കോടതികളില്‍ കേസുള്ളതിനാലാണ് തുക പിരിക്കാന്‍ കഴിയാത്തതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു. കടബാധ്യത വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍കിട ബാധ്യതകള്‍ പെട്ടെന്ന് തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ പറയുന്നുണ്ടെങ്കിലും ചെറിയ ശതമാനം കുടിശിക തുക പോലും ഇതുവരെ തിരിച്ചു പിടിച്ചിട്ടില്ല. നേരത്തെ പ്രളയ നഷ്ടത്തിന്റെ പേരു പറഞ്ഞ് വൈദ്യുതി നിരക്ക് കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കമുണ്ടായിരുന്നെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്ന് തീരുമാനം നടപ്പിലാക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.
പ്രളയത്തില്‍ കെ.എസ്.ഇ.ബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വൈദ്യുതി മന്ത്രി എം.എം മണി പറയുന്നത്. ഇതിനേക്കാള്‍ ഇരട്ടി തുക കുടിശിഖയായി ലഭിക്കാനുണ്ടായിട്ടും ഈ തുക പിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം സാധാരണക്കാരില്‍ അധിക ഭാരം ഏല്‍പ്പിച്ച് വരുമാനം കണ്ടെത്തുകയായിരുന്നു വൈദ്യുതി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യം. ഈ തീരുമാനമാണ് നടപ്പിലാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























