തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു

തൃശൂർ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ 7 വിദ്യാർഥികളുമാണ് മരിച്ചത്. വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണന്‍, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ഡിണ്ടിഗല്‍), ജീവ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. യുവസഞ്ജിത്താണ് കാര്‍ ഓടിച്ചിരുന്നത്.
വാഹനാപകടത്തിന് പ്രധാന കാരണം വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടതാണെന്ന് മന്ത്രി ഒ. ജെ. ജനീഷ്. ഹൈവേയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതും, പലയിടങ്ങളിലും സൈൻ ബോർഡുകളുടെ അഭാവവും അപകടത്തിന് കാരണമായിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അമിതവേഗതയും അപകടകരമായ അനധികൃത പാർക്കിങ്ങുമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദേശീയപാതയിലെ ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിൽ ചരക്കുലോറി അലക്ഷ്യമായി നിർത്തിയിട്ടതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പ് പ്രാഥമികമായി വിലയിരുത്തുന്നത്.. അപകടസമയത്ത് ലോറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ നാട്ടുകാരാണ് വിളിച്ചുണർത്തിയത്. തുടർന്ന് ഇയാൾ വണ്ടി അവിടുന്ന് മാറ്റിയിട്ട ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു
അതേസമയം മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ ഹൃദയം തകരുന്ന കാഴ്ചയാണുണ്ടായത്. വാഹനാപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ബന്ധുക്കൾ ആശുപത്രിയിൽ അലമുറയിട്ട് കരയുകയാണ്. ‘എൻ തങ്ക മകനേ’, മകനേ എന്ന ആ അലർച്ച കേട്ട് നിൽക്കാനാകുന്നില്ല ഉറ്റവർക്ക്....
മനസ്സു തകർന്ന അമ്മമാരുടെയും അച്ഛന്മാരുടെയും കരച്ചിലുകൾ കൊണ്ട് നിറഞ്ഞു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി. മക്കൾ ഇനി തങ്ങൾക്കൊപ്പമില്ലല്ലോ എന്ന് അവർക്ക് വിശ്വസിക്കാനായിട്ടില്ല. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചവർ. രാവിലെ തന്നെ ഇവരുടെ കുടുംബാംഗങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയിരുന്നു.
വിനോദയാത്രയ്ക്കായാണ് 8 പേർ കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തിനു തൊട്ടുമുൻപുള്ള യുവാക്കളുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിലിരുന്ന് പാട്ടും ഡാൻസും ചെയ്ത് ആഘോഷമാക്കുന്ന അവരുടെ വിഡിയോ ഒരു വിങ്ങലായി മാറുകയാണ് .
https://www.facebook.com/Malayalivartha






















