രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ ... മൂന്നാം ഭാര്യയെ സ്വന്തമാക്കാന്‍ ജീവനക്കാരനെ വധിച്ച കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാലിന്റെ കീഴടങ്ങല്‍ തികച്ചും നാടകീയം; ജ്യോത്സ്യന്റെ വാക്കു കേട്ട് ഇറങ്ങിപ്പുറപ്പെട്ട ഒരു കോടീശ്വരന്റെ അവസ്ഥ

71 കാരന്‍ കോടീശ്വരന്‍ ശരവണഭവന്‍ മുതലാളി പി. രാജഗോപാലിന്റെ കഥ ന്യൂജെന്ന് എപ്പോഴും ഒരു പാഠ പുസ്തകമാണ്. എല്ല് മുറിയെ പണിയെടുത്ത് താന്‍ കൊണ്ടുവന്ന ശരവണ ഭവന്‍ ലോക രാജ്യങ്ങളില്‍ വ്യാപിപ്പിച്ച് അവസാനം എല്ലാമുണ്ടായിട്ടും ജയിലിലേക്ക് പോകുന്ന അവസ്ഥ. ജ്യോത്സ്യന്റെ വാക്ക് കേട്ട് കാമുകിയെ സ്വന്തമാക്കാന്‍ എന്തിനും തയ്യാറായ മുതലാളി അവസാനം പെട്ടുപോയി. എന്നാല്‍ പശ്ചാത്താപം ലവലേശമില്ല ഈ ദോശരാജാവിന്. മകന്‍ ശരവണന് ബിസിനസ് പഠിക്കാന്‍ ഒരവസരമാണിത് എന്നായിരുന്നു ശിക്ഷയെക്കുറിച്ച് രാജഗോപാലിന്റെ പ്രതികരണം.
അതേസമയം ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി.രാജഗോപാല്‍ ചെന്നൈയിലെ കോടതിയില്‍ കീഴടങ്ങി. ഹോട്ടലിലെ ജീവനക്കാരന്‍ പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ രാജഗോപാലിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രാജഗോപാല്‍ പിടികൊടുത്തില്ല.
കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന പി.രാജഗോപാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് രാജഗോപാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. തികച്ചും നാടകീയമായിരുന്നു കീഴടങ്ങല്‍.
അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആംബുലന്‍സില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ചെത്തിയ രാജഗോപാല്‍ വീല്‍ ചെയറിലാണ് ജഡ്ജിയുടെ മുന്നിലെത്തിയത്. ഒരു മുതലാളിയുടെ വരവ് കണ്ട് കോടതിയിലുള്ളവര്‍ ശരിക്കും ഞെട്ടി. അദ്ദേഹത്തെ ആശുപത്രിയിലാക്കുമെന്നാണ് കരുതിയത്. എന്നാല്‍ ജയിലിലെ ചികിത്സ മതിയെന്നുറപ്പാക്കി രാജഗോപാലിനോട് കരുണ കാട്ടിയില്ല. അദ്ദേഹത്തെ പുഴല്‍ ജയിലിലടച്ചു. അങ്ങനെ മുതലാളിയുടെ ആ അടവും പിഴച്ചു.
മദ്രാസിലെ മുഷിഞ്ഞ ടീ സ്റ്റാളിലെ തൂപ്പുകാരനില്‍നിന്ന് ഈ ഭൂഗോളത്തിന്റെ 'ദോശരാജാവാ'യുള്ള പി രാജഗോപാല്‍ എന്ന ശരവണ ഭവന്‍ മുതലാളിയുടെ വളര്‍ച്ച ആരേയും ഞെട്ടിപ്പിക്കും.
കഠിനാധ്വാനത്തിനൊപ്പം വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂട്ടുപിടിച്ചായിരുന്നു രാജഗോപാലിന്റെ ഓരോ ചുവടുവയ്പ്പും. ചെറുപ്രായത്തിലേ നാടുവിട്ട് ചെന്നൈയില്‍ എത്തി. ടീക്കടയില്‍ മേശ തുടയ്ക്കുന്ന ജോലി ആയിരുന്നു. തിരക്കൊഴിഞ്ഞ നേരംനോക്കി ടീ മാസ്റ്ററില്‍നിന്ന് രുചികരമായ ചായ ഉണ്ടാക്കാന്‍ പഠിച്ചു. ചില്ലറത്തുട്ടുകള്‍ കൂട്ടിവച്ചു 1968ല്‍ പലചരക്ക് കടയും തുടങ്ങി. 1979ല്‍ കടയില്‍ സാധനം വാങ്ങാനെത്തിയ ആളുമായുള്ള സംഭാഷണത്തില്‍നിന്നാണ് ശരവണ ഭവന്‍ ശൃംഖലയുടെ തുടക്കം. കെ കെ നഗറില്‍ ജോലി ചെയ്യുന്ന തനിക്ക് ഭക്ഷണം കഴിക്കാന്‍ ദിവസവും ടി നഗര്‍ വരെ പോകേണ്ടിവരുന്നു എന്നായിരുന്നു അയാള്‍ പറഞ്ഞത്. 'തീയുമായി ബന്ധപ്പെട്ട ജോലി ചെയ്താല്‍ വലിയ വിജയമുണ്ടാകും' എന്ന വര്‍ഷങ്ങള്‍ മുമ്പുള്ള ജ്യോത്സ്യപ്രവചനം ശരിവയ്ക്കുന്നതാണ് ഈ സംഭാഷണമെന്ന് രാജഗോപാല്‍ കരുതി. 1981ല്‍ കെ കെ നഗറില്‍ ആദ്യ റെസ്‌റ്റോറന്റ് തുറന്നു.
പിന്നീട് അങ്ങോട്ട് വിജയംമാത്രം രുചിച്ച നാളുകള്‍. ഇന്ത്യയിലുടനീളം സാന്നിധ്യമറിയിച്ച ശരവണ ഭവന് വിദേശത്ത് എണ്‍പതോളം ശാഖകളായി. ഹാമും ബര്‍ഗറും ശീലമാക്കിയവര്‍ സിഡ്‌നിയിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലുമെല്ലാം ശരവണ ഭവന്‍ സ്‌പെഷ്യല്‍ നെയ് റോസ്റ്റിനും സാമ്പാര്‍ വടയ്ക്കും ഫില്‍റ്റര്‍ കോഫിക്കുംവേണ്ടി മണിക്കൂറുകള്‍ വരിനില്‍ക്കുന്നു.
ഓരോ ശാഖയുടെയും തുടക്കംമുതല്‍ മേശകളുടെ വിന്യാസംവരെ എല്ലാം ജ്യോത്സ്യന്മാരുടെ ഉപദേശപ്രകാരം. എന്തിനേറെ പറയുന്നു, 1972ല്‍ വിവാഹിതനായ രാജഗോപാല്‍, 1994ല്‍ രണ്ടാം വിവാഹം ചെയ്തതുപോലും ജ്യോതിഷവിധിപ്രകാരം. തന്റെ ജീവനക്കാരന്റെ ഭാര്യയാണ് വധു എന്നതുപോലും അയാള്‍ക്ക് വിലങ്ങുതടിയായില്ല.
ജീവിതംതന്നെ മാറ്റിമറിച്ച കൊലപാതകക്കേസിലേക്ക് നയിച്ചതും ജ്യോത്സ്യപ്രവചനംതന്നെ. മറ്റൊരു ജീവനക്കാരന്റെ മകളായ ജീവജ്യോതിയില്‍ തല്പരനായിരുന്ന രാജഗോപാല്‍ ജ്യോത്സ്യനെ സമീപിച്ചു. മൂന്നാംവിവാഹം കൂടുതല്‍ വിജയങ്ങള്‍ കൊണ്ടുവരുമെന്ന പ്രവചനം കൂടിയായപ്പോള്‍ പിന്നൊന്നും നോക്കിയില്ല. വിവാഹിതയായ ജീവജ്യോതിയെ ആഭരണങ്ങളും ഉപഹാരങ്ങളും നല്‍കി പ്രലോഭിപ്പിക്കാനായി ശ്രമം. വഴങ്ങാതെ വന്നപ്പോള്‍ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. ഭയചകിതരായ ദമ്പതികള്‍ പലകുറി ഒളിച്ചോടി. ഓരോ തവണയും അണ്ണാച്ചിയുടെ കിങ്കരന്മാര്‍ പിടികൂടി തിരികെ കൊണ്ടുവന്നു. രാജഗോപാലിനെതിരെ ഇവര്‍ പൊലീസില്‍ നല്‍കിയ പരാതി സ്വാധീനം ഉപയോഗിച്ച് മുക്കി. ഒടുവില്‍ തട്ടിക്കൊണ്ടുപോയി 2001 ഒക്ടോബര്‍ 31ന് കൊടൈക്കനാലില്‍വച്ച് ശാന്തകുമാറിനെ കഴുത്തുഞെരിച്ചു കൊന്നു.
വലിയ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് പക്ഷേ അണ്ണാച്ചിയെ തെല്ലും കുലുക്കിയില്ല. 2004ല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രാജഗോപാലിനെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ജയിലില്‍ കഴിഞ്ഞ എട്ടുമാസവും വീട്ടുഭക്ഷണം എത്തിക്കാന്‍ അധികൃതര്‍ക്ക് മാസം ഒരു ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തതായി രാജഗോപാല്‍ തന്നെ വെളിപ്പെടുത്തി. മദ്രാസ് ഹൈക്കോടതി 2009ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും മൂന്നുമാസം മാത്രം ശിക്ഷ അനുഭവിച്ച് പരോളില്‍ ഇറങ്ങി. രാജഗോപാല്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി മാര്‍ച്ചില്‍ ഹൈക്കോടതിവിധി ശരിവച്ചു. തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയത്.
https://www.facebook.com/Malayalivartha



























