ഒടുവിൽ എസ് എഫ് ഐ നേതാക്കൾക്കെതിരെ പീഡന പരാതിയുമോ ; യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കൾ പെൺകുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നതായി സൂചന

യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കൾ പെൺകുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നതായി സൂചന. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനിയായിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി തന്റെ ശരീരത്തിൽ പിടിക്കാൻ എസ് എഫ് ഐ നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിലെ പ്രസ്തുത ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്. എന്നാൽ മൊഴി നൽകാൻ തനിക്ക് താത്പര്യമില്ലെന്നാണ് പെൺകുട്ടി പറയുന്നത്. മൊഴി നൽകാൻ ഭയമാണെന്നും പെൺകുട്ടി പറയുന്നു.
എസ് എഫ് ഐ നേതാക്കൾ പറഞ്ഞാൽ അനുസരിക്കാത്ത പെൺകുട്ടികളെ യൂണിയൻ ഹാളിലേക്ക് കൊണ്ടു പോയിരുന്നതായി വിമർശനമുണ്ട്. പാർട്ടിക്കെതിരെ നിൽക്കുന്ന വിദ്യാർത്ഥിനികളെ മാനസികമായി പീഡിപ്പിക്കുന്നതും പതിവാണത്രേ.
ജാഥയിൽ പങ്കെടുക്കാൻ നേതാക്കൾ നിർബന്ധിച്ചപ്പോൾ പങ്കെടുക്കാത്തത് കാരണം താൻ മാനസിക പീഡനം അനുഭവിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. പരീക്ഷ എഴുതിക്കില്ലെന്ന് നേതാക്കൾ വെല്ലുവിളിച്ചു. ക്ലാസിൽ ഇരിക്കാൻ അനുവദിച്ചില്ല. ചീത്ത വിളിച്ചു. തുടർന്നാണ് ഏറ്റവും ഗുരുതരമായ ആരോപണം പെൺകുട്ടി ഉന്നയിച്ചത്. അവർ തന്റെ ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചു എന്നതാണ് അത്. ആത്മഹത്യാ കുറിപ്പിൽ ഒരാൾ കള്ളം പറയില്ലെന്ന സാമാന്യ ധാരണയാണ് പോലീസ് പിന്തുടരുന്നത്. ആത്മഹത്യാ കുറിപ്പിൽ എസ് എഫ് ഐ യൂണിറ്റ് അംഗങ്ങൾക്കും പ്രിൻസിപ്പലിനുമെതിരെ രൂക്ഷമായ പരാമർശം ഉണ്ടായിരുന്നു. ഇന്റേണൽ പരീക്ഷയുടെ തലേന്നാണ് പെൺകുട്ടിയെ ജാഥക്ക് വിളിച്ചത്.
പെൺകുട്ടിയുടെ ശരീരത്തിൽ പിടിച്ചു എന്ന അക്ഷേപത്തിന് ജനകീയ ജൂഡീഷ്യൽ കമ്മീഷനും വലിയ പ്രാധാന്യമാണ് കൽപ്പിച്ചത്. ജസ്റ്റിസ് പി കെ ഷംസൂദിന്റെ നേതൃത്വത്തിലുള്ളതാണ് കമ്മീഷൻ. തികഞ്ഞ അരാജകത്വമാണ് കോളേജിൽ നടക്കുന്നതെന്ന് കമ്മീഷൻ തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു. യൂണിയൻ മുറിയിൽ ആവശ്യമില്ലാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കമ്മീഷൻ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കത്തികുത്ത് നടന്നതും യൂണിയൻ മുറിയിൽ നിന്നും മദ്യകുപ്പി കണ്ടെത്തിയതും. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വരുന്നതോടെ യൂണിവേഴ്സിറ്റി കോളേജ് അടുത്ത കാലത്ത് കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാകുമെന്നും സൂചനയുണ്ട്. പെൺകുട്ടികൾക്കെതിരെ നേതാക്കളുടെ ഭാഗത്ത് നിന്ന് മോശമായ സമീപനം ഉണ്ടെന്നും ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. കോളേജിലെ ഏകാധിപത്യമാണ് തകർച്ചക്ക് കാരണമെന്നും റിപ്പോർട്ടിലുണ്ട്.
പരീക്ഷാ ക്രമക്കേടിനെ കുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമോ എന്നും പോലീസ് ശ്രമിക്കുന്നുണ്ട്. എസ് എഫ് ഐ നേതാക്കൾ ചുളുവിൽ പരീക്ഷ എഴുതി വൻ മാർക്കുകൾ കരസ്ഥമാക്കുമ്പോൾ തങ്ങൾ കഷ്ടപ്പെട്ട് പഠിച്ച് മിനിമം നിലവാരത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന പരാതി വിദ്യാർത്ഥികൾക്കിടയിലുണ്ട്. കോളേജിൽ മനുഷ്യാവകാശ ലംഘനങ്ങളാണത്രേ നടക്കുന്നത്.
പുതിയ പ്രിൻസിപ്പലിനെ നിയമിച്ചെങ്കിലും അതുകൊണ്ട് ക്രിയാത്മകമായ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കോളേജിലെ അവ്യാപകർ ഉൾപ്പെടെ ആരും കരുതുന്നില്ല. സർക്കാരിന്റെ പ്രതിനിധിയാണ് പ്രിൻസിപ്പൽ. അദ്ദേഹത്തിന് സർക്കാരിന്റെ സ്വന്തം വിദ്യാർഥി സംഘടനക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല. കൂടുതൽ പ്രതികരിക്കാൻ നിന്നാൽ സ്ഥലംമാറ്റപ്പെടും. അതാണ് ശിവരഞ്ജിത്തിന്റെ വിഷയത്തിൽ സർവകലാശാലാ ഉത്തര കടലാസ് പിടിച്ചെടുത്ത കന്റോൺമെന്റ് എസ്. ഐക്ക് സംഭവിച്ചത്.
പെൺകുട്ടി മൊഴി നൽകാതിരുന്നാൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. പെൺകുട്ടിക്ക് ജീവനിൽ കൊതിയുണ്ടെങ്കിൽ മൊഴി നൽകില്ലെന്ന് ഒരു ഉന്നത എസ് എഫ് ഐ നേതാവ് പറഞ്ഞു. മൊഴി നൽകിയാൽ ഇപ്പോൾ പഠിക്കുന്ന സ്ഥലത്തും ചിലപ്പോൾ പഠനം തുടരാൻ കഴിഞ്ഞെന്ന് വരില്ല. ഇതാണ് ഭീഷണി.
https://www.facebook.com/Malayalivartha

























