ആദർശ ധീരന്റെ അമിത ചെലവ് സർക്കാർ വഹിക്കില്ല; വിഎസിനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ്

ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ സഹായികളുടെ വിമാനയാത്രയ്ക്ക് പണം നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസിനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ധനവകുപ്പും ധനമന്ത്രിയും അംഗീകരിച്ച ഫയലിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ് .
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ എന്ന നിലയിൽ കാബിനറ്റ് പദവിയുള്ള വിഎസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്സണൽ സ്റ്റാഫിലെ ജി.ഉദയകുമാർ, കെ.എൻ.സുഭഗൻ എന്നിവരുടെ വിമാന ടിക്കറ്റിനു ചെലവായ തുക അനുവദിക്കണമെന്നായിരുന്നു ആവശ്യം. 88,327 രൂപയാണ് ചെലവായ തുക. മന്ത്രിമാരുടെ യാത്രയിൽ സഹായികൾ അനുഗമിക്കുന്നതു പോലെ മന്ത്രിയുടെ പദവിയിലുള്ള വിഎസിനുംഅതിന് അവകാശമുണ്ടെന്നു ഭരണപരിഷ്കാര വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ജി.കമലവർധന റാവു ധനവകുപ്പിനോടു ശുപാർശ ചെയ്തു. തുടർന്ന് പണം അനുവദിക്കാമെന്നു പ്രിൻസിപ്പൽ സെക്രട്ടറി ഫയലിൽ കുറിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും ഇക്കാര്യം അംഗീകരിച്ചിരുന്ന. അതേസമയം മുഖ്യമന്ത്രി ഫയൽ മടക്കി അയക്കുകയായിരുന്നു. ‘പരിഗണിക്കേണ്ടതില്ലെന്നു’ രേഖപ്പടുത്തി മുഖ്യമന്ത്രി ഫയൽ മടക്കുകയായിരുന്നു.
മന്ത്രിമാരുടെ ഡ്രൈവർമാർക്കും ഓഫിസ് അസിസ്റ്റന്റിനും സർക്കാർ വർഷം 2500 രൂപ യൂണിഫോം അലവൻസ് അനുവദിക്കുന്നുണ്ട്. ഒരു വർഷം മുൻപു വിഎസിന്റെ രണ്ട് ഡ്രൈവർമാർക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവൻസ് അനുവദിക്കണമെന്ന ഭരണ പരിഷ്കാര കമ്മീഷൻ സെക്രട്ടറിയുടെ ശുപാർശയും സർക്കാർ തള്ളിയിരുന്നു.
അതേസമയം സംസ്ഥാനത്തെ പൊലീസുകാർക്ക് ഈ വർഷത്തെ യൂണിഫോം അലവൻസ് ലഭിച്ചില്ല. സ്പാർക് സോഫ്റ്റ്‌വെയറിൽ അലവൻസ് ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണു കാരണമായി പറയുന്നത്. സംസ്ഥാനത്തെ അൻപത്തി അയ്യായിരത്തോളം പൊലീസുകാർക്കാണ് അലവൻസ് മുടങ്ങിയത്. ജൂൺ മാസത്തെ ശമ്പളത്തോടൊപ്പമാണു 5000 രൂപ യൂണിഫോം അലവൻസ് വിതരണം ചെയ്യാറുള്ളത്.
സ്പാർക് സോഫ്‍റ്റ്‌വെയറിൽ ഒരുമിച്ച് അലവൻസ് ചേർക്കാൻ കഴിഞ്ഞിരുന്നെങ്കിലും പുതിയ മാറ്റം അനുസരിച്ച് ഓരോരുത്തരുടെയും ശമ്പള ബില്ലിൽ പ്രത്യേകമായി കൂട്ടിച്ചേർക്കണം. ഇത് ഏറെ സമയം വേണ്ട ജോലിയാണെന്നതിനാലാണു കഴിഞ്ഞ മാസത്തെ ബില്ലിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണു വിതരണം വൈകിക്കുന്നതെന്നു പൊലീസിലെ ഒരു വിഭാഗം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























