സെക്രട്ടറിയേറ്റിൽ സൗത്ത് ഗേറ്റ് വഴി കയറാൻ നോക്കിയ വി.ടി. ബൽറാമിന്റെ ശ്രമം പാഴായി ; പോലീസ് തടഞ്ഞപ്പോൾ കുത്തിയിരിപ്പായി

യൂണിവേഴ്സിറ്റി കോളേജ് സംഘര്ഷത്തെ മുൻനിർത്തി പ്രശ്നങ്ങൾ രൂക്ഷമാകുമ്പോൾ സെക്രട്ടറിയേറ്റിൽ നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ നടത്തുകയാണ് പലരും. സെക്രട്ടേറിയേറ്റിന് മുന്നിലെ യു.ഡി.എഫ് എം.എല്‍.എമാരുടെ സമരത്തിന് ശേഷം സൗത്ത് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച വി.ടി ബല്‍റാം എം.എല്‍.എയെ പൊലീസ് തടഞ്ഞു. 3 മണി മുതല്‍ മാത്രമേ സൗത്ത് ഗേറ്റ് വഴി സെക്രട്ടേറിയേറ്റിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ബല്‍റാമിനെ തടഞ്ഞത്.
പൊലീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബല്‍റാമും പൊലീസുമായി 15 മിനുട്ടോളം വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ എം.എല്‍.എ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് ബല്‍റാമിനേയും പേഴ്‌സണല്‍ സ്റ്റാഫിനെയും അകത്തേക്ക് കയറ്റി വിട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് സെക്രട്ടറിയേറ്റ്.
കഴിഞ്ഞ ദിവസം കെ.എസ്.യു സമരപ്പന്തലില്‍ നിന്നും പൊലീസിന്റെ വെട്ടിച്ച് മതിലുചാടി കെ.എസ്.യു പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം എത്തിയിരുന്നു. എന്നാല്‍ ഇവിടെ വെച്ച് പൊലീസ് ഇവരെ പിടികൂടി തിരികെ അയക്കുകയായിരുന്നു.
മന്ത്രിസഭാ യോഗത്തിനിടെ ഭരണസിരാ കേന്ദ്രത്തിലേക്കു തള്ളിക്കയറി പോലീസിനു തലവേദന സൃഷ്ടിച്ചത് അരിമ്പൂരില്‍ നിന്നുള്ള പെണ്‍പുലി അഡ്വ. ശില്‍പയാണ് . നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു തൊട്ടുതാഴെവരെ വരെ എത്തി മുദ്രാവാക്യം മുഴക്കിയ ശില്‍പയെ ഇവിടെനിന്നു നീക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടിരുന്നു . രാഹുല്‍ ഗാന്ധിയുടെ യൂത്ത് ബ്രിഗേഡില്‍ അംഗമായ ശില്‍പ്പ നാട്ടിലും സഹപാഠികള്‍ക്കിടയിലും പണ്ടേ താരമാണ്.
അഡ്വ. ശില്‍പ്പ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് താഴെ എത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാത്തതിനാല്‍ തടയാന്‍ ആദ്യം മടിച്ചു. ഗ്രില്ലുകള്‍ പൂട്ടിയതോടെ ശില്‍പ്പ പുറത്തുനിന്നു മുദ്രാവാക്യം മുഴക്കി. തുടര്‍ന്നു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍നിന്നു വനിതാ പോലീസുകാരെത്തിയാണ് പെണ്‍കുട്ടിയെ നീക്കിയത്. ശില്‍പ്പയെയും സഹപ്രവര്‍ത്തകരെയും ഒടുവില്‍ അറസ്റ്റ് ചെയ്തു നീക്കിയത്.
https://www.facebook.com/Malayalivartha

























