യൂണിവേഴ്സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്എഫ്ഐ; വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റിന് നേരെ വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു. യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്എഫ്ഐ എന്ന് വിപി സാനു പറഞ്ഞു. മുൻ ഭാരവാഹികൾ യഥാർത്ഥ എസ്എഫ്ഐക്കാർ അല്ലാത്തതു കൊണ്ടാണ് വിദ്യാർത്ഥികൾക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നും വിപി സാനു പറഞ്ഞു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ കര്‍ശന നടപടിയാണ് യൂണിവേഴ്‍സിറ്റി കോളേജിൽ സ്വീകരിച്ചതെന്നും വിപി സാനു വ്യക്തമാക്കി.
വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്‍റെയും വധശ്രമക്കേസിന്‍റെയും സാഹചര്യത്തിൽ യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സംഘടനാ നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരഹാവികളായ പഴയ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനേയും 25 അംഗ കമ്മിറ്റിയില്‍ എസ്എഫ്ഐ ഉള്‍പ്പെടുത്തിയിരുന്നു. കൺവീനറായി കേരള സർവകലാശാല യൂണിയൻ ചെയർമാനും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും രണ്ടാം വർഷ എംഎ വിദ്യാർഥിയുമായ എ.ആർ.റിയാസിനെയും ജോയിന്റ് കൺവീനറായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ വീണയെയും തിരഞ്ഞെടുത്തു. 12നുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തിലാണിത്.
അതിനിടെ, യൂണിവേഴ്സിറ്റി കോളജില്‍ തിരുത്തല്‍ നടപടികള്‍ക്ക് കോളജ് അധികൃതരും എസ്എഫ്ഐയും തുടക്കമിട്ടു. കോളജിലുണ്ടായിരുന്ന എസ്എഫ്ഐയുടെ കൊടികളും ബാനറുകളും വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം അധികൃതര്‍ നീക്കി.
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ കേരളജനതയോട് വി.പി.സാനു മാപ്പ് ചോദിച്ചിരുന്നു. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളര്‍ച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലര്‍ത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണമെന്നും സാനു ഫേസ്ബുക്കില്‍ കുറിച്ചു.
കൂടെ നിന്നവരെ വീണുപോകാതെ ചേർത്തുപിടിച്ചവർ, ഇനി വരുന്നവരുടെ അവകാശങ്ങൾക്കായി തെരുവിൽ തല പൊട്ടിയവർ, കലാലയങ്ങൾ സർഗാത്മകമാക്കാൻ മുന്നിൽ നിന്നവർ, ഒപ്പമുള്ളവരുടെ വേദനയിൽ കണ്ണുനനഞ്ഞവർ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവൻ കൊടുത്തവർ, അഭിമന്യു പാടിയ നാടൻപാട്ടുകൾ ഹൃദയത്തിൽക്കൊണ്ടു നടക്കുന്നവർ, സാഹിത്യത്തെയും, കലകളെയും ഏറ്റവും മനോഹരമായി ആസ്വദിക്കുന്നവർ. അവർ മാത്രമാണ് ഈ പ്രസ്ഥാനത്തിന്റെ കാവൽക്കാർ. വർഷങ്ങളെടുത്ത് അവർ നിറം കൊടുത്ത സ്വപ്നങ്ങളെയും കാലങ്ങളായി അവർ നയിച്ച പോരാട്ടങ്ങളെയുമാണ് കുറഞ്ഞ മണിക്കൂറുകളിൽ, ഒരു കലാലയത്തിനകത്ത് കുറച്ചാളുകൾ ചേർന്ന് ഒറ്റുകൊടുത്തത്.
ഈ ശുഭ്രപതാകയിൽ എഴുതിച്ചേർത്തിരിക്കുന്നത് അർഥമില്ലാത്ത വാക്കുകളല്ല. ആ മൂന്നു മഹത്തായ ആശയങ്ങളാണ് ഈ പ്രസ്ഥാനത്തെ നിർവചിക്കുന്നത്. ഇന്ത്യയിലെ എത്രയോ ലക്ഷക്കണക്കിനു വിദ്യാർഥികളെ ചേർത്തുവെക്കുന്നത്. പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിർണയിക്കുമ്പോൾ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്.എഫ്.ഐ എന്ന മൂന്നക്ഷരങ്ങൾ; അവർക്കു മേൽ വീശുന്ന തണലാണ് ഈ ശുഭ്രപതാക. അവരുടെ സംഘടിതമായചെറുത്തുനില്പുകളുടെ അടയാളമാണ് ഈ പ്രസ്ഥാനം. ഞാനടക്കമുള്ള ഒരു വ്യക്തിയുടെയും പ്രവൃത്തികൾ നമ്മളുയർത്തുന്ന മുദ്രാവാക്യങ്ങളെ മങ്ങലേല്പിക്കാനനുവദിച്ചുകൂടാ. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുത്.
മറ്റൊന്നും പറയാനില്ല. തെറ്റുകൾ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളർച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലർത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണം എന്നും സാനു വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























