ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം തുടങ്ങി; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യവുമായി ഒരു വിഭാഗം വൈദികര്‍ സമരത്തില്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യവുമായി ഒരു വിഭാഗം വൈദികര്‍ സമരത്തില്‍. ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം തുടങ്ങി. കര്‍ദിനാള്‍ 14 കേസുകള്‍ പ്രതിയാണെന്നും സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടാണ് വിമത വൈദികര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി അടുത്തിടെയാണ് ആലഞ്ചേരി വീണ്ടും ചുമതലയേറ്റെടുത്തത്. ഇതില്‍ ഒരു വിഭാഗം വൈദികര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ട് അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ വീണ്ടും ചുമതല നല്‍കിയതിലാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കര്‍ദിനാള്‍ പദവി ഒഴിയണം എന്ന ആവശ്യവുമായാണ് വൈദികർ സമരം ശക്തമാക്കിയിരിക്കുന്നത്.
ഇന്ന് ഫറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചിരുന്നു. ഈ യോഗത്തിനിടയില്‍ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികര്‍ എത്തുകയും കര്‍ദിനാളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ കര്‍ദിനാളിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്ന് വൈദികര്‍ പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പള്ളികളിലെ ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും വൈദികര്‍ പറഞ്ഞു.
ബിഷപ്പ് ഹൗസില്‍ പ്രതിഷേധം നടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ദിനാളിനെ അനുകൂലിക്കുന്ന ഒരു വിഭാഗം വൈദികരും എത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
കര്‍ദ്ദിനാളിനെതിരെ വ്യാജ ബാങ്ക് രേഖകള്‍ സൃഷ്ടിച്ച കേസില്‍ വ്യാജരേഖ കമ്ബ്യൂട്ടറില്‍ നിര്‍മ്മിക്കുകയും ഇതിന് സഹായം ചെയ്തുകൊടുക്കുകയും ചെയ്ത രണ്ടു പ്രതികളാണ് ഇതിനോടകം അറസ്റ്റിലായത്.
ഇവരുമായി ബന്ധപ്പെട്ട് വ്യാജരേഖ നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ പോള്‍ തേലക്കാട്, ഫാ. ആന്റണി കല്ലൂക്കാരന്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും കോടതി വിലക്കുള്ളതിനാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനിടെയാണ് കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ നിര്‍മ്മിക്കാന്‍ ഗൂഡാലോചന നടത്തുകയും ഇതിനായി നിര്‍ദ്ദേശം നല്‍കുകയും ചെയ്ത അതിരൂപതയിലെ ഉന്നതനിലേക്ക് അന്വേഷണം നീങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ടാണ് വൈദിക സമിതി മുന്‍ സെക്രട്ടറിയായിരുന്ന ഫാ. കുര്യാക്കോസ് മുണ്ടാടനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം അന്വേഷണം ശക്തമാണെന്നും പോലീസ് യഥാര്‍ത്ഥ പ്രതികളിലേക്ക് നീങ്ങുന്നുവെന്നും ബോധ്യമായ സാഹചര്യത്തിലാണ് വിമതര്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.
നിലവില്‍ രണ്ടു ലക്ഷ്യങ്ങളാണ് വിമതര്‍ക്കുള്ളത്. ഒന്ന്, വ്യാജരേഖകേസിന്റെ അന്വേഷണം നിലവില്‍ അറസ്റ്റിലായ പ്രതികളില്‍ അവസാനിപ്പിക്കുക, മറ്റ് വൈദികരിലേക്കും സഭയിലെ ഉന്നതനിലെക്കും അന്വേഷണം നീളുന്നത് തടയുക, ഇതിനായി കര്‍ദ്ദിനാള്‍ ഇടപെട്ട് അന്വേഷണം മരവിപ്പിക്കുക. രണ്ട്, കര്‍ദ്ദിനാളിനെതിരെ സമരം ശക്തമാക്കി ഒത്തുതീര്പ്പെന്ന നിലയില്‍ വ്യാജരേഖ കേസ് പിന്‍വലിപ്പിക്കുക.
എന്നാല്‍ ഈ രണ്ടു കാര്യങ്ങളും കര്‍ദ്ദിനാള്‍ അംഗീകരിക്കില്ല. പകരം സിനഡ് തീരുമാനപ്രകാരം നല്‍കിയ പരാതിയില്‍ അന്വേഷണം ശക്തമായി മുന്നോട്ട് പോകുകയും യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയുമാണ് സഭയുടെ നിലപാട്. കേസ് പിന്‍വലിക്കാന്‍ സഭ ഒരുക്കമല്ല. മാത്രമല്ല, വിമത വൈദികരുടെ അച്ചടക്ക ലംഘനത്തിന് ശക്തമായ നടപടി സ്വീകരിക്കാനുള്ള സഭാതല നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 20 ഓളം വിമത വൈദികരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് സഭയുടെ പരിഗണനയിലെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























