തനിക്കു എബിവിപിയിൽ നിന്നും ഭീഷണി ഉണ്ടെന്ന പരാതിയുമായി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ; എബിവിപി സ്ഥാപിച്ച കൊടി മരം എടുത്തു മാറ്റിയതതിന് പിന്നാലെയാണ് ഭീഷണികൾ ഉയരുന്നത്; മരണ ഭയമുണ്ടെന്നും പോലീസ് സഹായം തേടിയിട്ടുണ്ടെന്നും കെ.ഫല്‍ഗുനൻ

ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയതിനു പിന്നാലെ എബിവിപി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന വെളിപ്പെടുത്തലുമായി തലശ്ശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ. മരണ ഭയം വരെയുണ്ടെന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പാൾ കെ.ഫല്‍ഗുനൻ തുറന്നു പറഞ്ഞു.
കോളേജിൽ സ്ഥാപിച്ചിരുന്ന എബിവിപിയുടെ കൊടിമരം ബുധനാഴ്ച പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റിയതിനെ തുടർന്നാണ് സംഭവങ്ങൾ ആരംഭിച്ചത്. എന്നാൽ ഇന്ന് വീണ്ടും എബിവിപി കൊടിമരം നാട്ടി. തന്റെ അനുമതിയില്ലാതെയാണ് കൊടിമരം പുനഃസ്ഥാപിച്ചതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ എബിവിപി സംസ്ഥാന സമിതിയംഗങ്ങളായ വിശാഖ് പ്രേമൻ, യൂണിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശാൽ അനുസ്മരണവുമായി ബന്ധപ്പെട്ട് കോളേജിൽ ചടങ്ങുകൾ നടത്തിയിരുന്നു. ചടങ്ങിനു ശേഷം കൊടിമരം മാറ്റാൻ ഇവർ തയ്യാറായില്ല. പോലീസും പ്രിൻസിപ്പാളും ആവശ്യപ്പെട്ടിട്ടും ഇവർ അതിനു വഴങ്ങിയില്ല. ഇതിനു പിന്നാലെയാണ് പ്രിൻസിപ്പാൾ ഫല്‍ഗുനന്‍ നേരിട്ട് കൊടിമരം പിഴുത് പുറത്ത് കൊണ്ടുപോയി പോലീസിന് കൈമാറിയത്.
എബിവിപി കൊടിമരം നീക്കിയ പ്രിന്‍സിപ്പാളിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ വിവാദവും പ്രതിഷേധവും തുടങ്ങി. കൊടിമരം ക്യാംപസിന് പുറത്തെത്തിച്ച് തിരികെ നടന്നുവരുന്ന പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാമായിരുന്നു. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി എബിവിപി പ്രവർത്തകർ പ്രിൻസിപ്പാളിന്റെ ധർമടം വെള്ളൊഴുക്കിലെ വീട്ടിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ കൊടിമരം പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാണ് സംഘപരിവാർ സംഘടനകൾ ഉയർത്തുന്ന ആരോപണം. എബിവിപിയുടെ കൊടിമരം ക്യാംപസിന് പുറത്തേക്ക് കൊണ്ട് പോയത് സംഘര്‍ഷം ഒഴിവാക്കാനെന്ന് പ്രിന്‍സിപ്പാള്‍ വെളിപ്പെടുത്തി. ക്യാപസ്സ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യം നില നിൽക്കവെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.
അദ്ദേഹത്തിൻറെ വാക്കുകൾ ഇപ്രകാരമാണ് ''ക്യാംപസില്‍ എസ്എഫ്ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണ്. എസ്എഫ്ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. പക്ഷേ അനുമതി നല്‍കുമ്പോള്‍ തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നു. നേതാക്കള്‍ അത് സമ്മതിച്ചതുമാണ്’. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റി. ഇതോടെയാണ് ഇടപെട്ടതെ”ന്നും അദ്ദേഹം വ്യക്തമാക്കി.ക്യാംപസില്‍ പഠനാന്തരീക്ഷം നശിക്കാന്‍ പാടില്ലാത്തതിനാൽ വിദ്യാര്‍ത്ഥി സംഘടനകളുമായി ഒരു സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തനിക്കു എബിവിപിയുടെ വധ ഭീഷണി ഉണ്ടെന്നു തുറന്നു പറഞ്ഞു അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























