മോഹൻലാലിന് ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന വാദം ശരിവച്ച് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനംവകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍. നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്ബ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
നടന്‍ മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്ബുകള്‍ കൈവശം വച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നല്‍കിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹന്‍ലാല്‍ ആനക്കൊമ്ബ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്.
ആനക്കൊമ്ബുകള്‍ കൈവശം വച്ചതിനു കേസ് രജിസ്റ്റര്‍ ചെയ്തശേഷം കാലങ്ങള്‍ കഴിഞ്ഞ് നാല് ആനക്കൊമ്ബുകളുടെയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിക്കൊണ്ടുള്ള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ. പൗലോസാണ് ഹര്‍ജി നല്‍കിയത്.
2012ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, ഫലപ്രദമായി അന്വേഷണം നടത്താതെ ആനക്കൊമ്ബുകളുടെ ഉടമസ്ഥാവകാശം 2016 ജനുവരി16ന് മോഹന്‍ലാലിന് നല്‍കിയത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്ബുകള്‍ കൈവശം വയ്ക്കാനാവില്ലെന്നിരിക്കെ വനംവകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha