എസ്.എഫ്.ഐയുടെ നിരവധി നേതാക്കളെ കലാലയങ്ങളില്‍ കശാപ്പ് ചെയ്ത വലതുപക്ഷ ആക്രമണ രാഷ്ട്രീയത്തോട് സമാനതയുള്ളതാണ് യൂണിവേഴ്‌സിറ്റി കോളജിലെ സംഭവമെന്ന് മന്ത്രി ജി.സുധാകരന്‍
ഇടതുപക്ഷമാണെന്ന് പറയുകയും വലതുപക്ഷത്തിന്റെ ഏറ്റവും നിന്ദ്യമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് അക്രമകാരികളായ ഏതാനും പേര്‍ എസ്.എഫ്.ഐയുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ കാട്ടിക്കൂട്ടിയതെന്ന് മന്ത്രി ജി.സുധാകരന്‍. ഈ പ്രവണത ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി കാണുന്നു. എസ്.എഫ്.ഐയുടെ നയങ്ങളും പരിപാടികളുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നുമാത്രമല്ല എസ്.എഫ്.ഐയുടെ നിരവധി നേതാക്കളെ കലാലയങ്ങളില്‍ കശാപ്പ് ചെയ്ത വലതുപക്ഷ ആക്രമണ രാഷ്ട്രീയത്തോട് സമാനതയുള്ളതാണ് യൂണിവേഴ്‌സിറ്റി കോളജിലെ സംഭവമെന്നും മന്ത്രി ഫെയിസ്ബുക്കൂലൂടെ കുറ്റപ്പെടുത്തി. മന്ത്രിയുടെ അനുജനും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന ജി.ഭുവനേശ്വരനെ പന്തളം എന്‍.എസ്.എസ് കോളജില്‍ വെച്ച് കെ.എസ്.യുക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും പ്രാദേശിക മേഖലാ കമ്മിറ്റിയംഗവുമായ അഖിലിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം കക്ഷി വ്യത്യാസമില്ലാതെ ഏവരേയും നടുക്കിയ സംഭവമാണ്. അതിന് മാപ്പ് കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇടതുപക്ഷമാണെന്ന് പറയുക, ഇടതുപക്ഷ കൊടി പിടിക്കുക, വലതുപക്ഷത്തേക്കാള്‍ മോശമായി പ്രവര്‍ത്തിക്കുക. ഇടതുപക്ഷ, വലതുപക്ഷ വ്യത്യാസം ഇല്ലാതാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രതിനിധികളാണ് യൂണിവേഴ്‌സിറ്റി കോളജില്‍ അക്രമം നടത്തിയത്. ഇത് തുടച്ചു നീക്കേണ്ട സമയമാണ്. അതിന് കര്‍ശനമായ പരിശോധനകളും ശുദ്ധീകരണവും എല്ലായിടത്തും ആവശ്യമാണ്. ഇത് എസ്.എഫ്.ഐയില്‍ മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇത്തരക്കാര്‍ കടന്നുകൂടിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
എസ്.എഫ്.ഐയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നവര്‍ ഫാസിസ്റ്റുകളാണ്. അക്രമത്തോടുള്ള സഹതാപമല്ല അക്രമികളാല്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ അവസാന വേരും പറിക്കണമെന്ന ദുരാഗ്രഹമാണ്. 33 എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഇതുവരെ വലതുപക്ഷ അക്രമകാരികളാല്‍ കൊല്ലപ്പെട്ടത്. കെ.എസ്.യു, ഡി.എസ്.യു, എ.ബി.വി.പി, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ വലതുപക്ഷ സംഘടനകളുടെ തീവ്രവാദികളാണ് ഇവരെയെല്ലാം കൊന്നത്. രക്തസാക്ഷികളുടെ പേരിലാണ് എസ്.എഫ്‌ഐ കേരളമാകെ വളര്‍ന്നത്. മിക്ക കലാലയങ്ങളിലും വിജയികളാകുന്നത്. ഈ വിജയങ്ങള്‍ അഹങ്കരിക്കാനല്ല. വിനയത്തോടെ ജനപ്രിയമായ വിദ്യാഭ്യാസത്തിന് ഈടും പാവും നല്‍കുന്ന വിദ്യാഭ്യാസ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള പ്രചോദനമാണ്. അത് യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ വിരുദ്ധരായ എസ്.എഫ്.ഐ വേഷധാരികള്‍ക്ക് മനസിലാകുകയില്ല.
അക്രമവും ബല പ്രയോഗവും ഈ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷിപ്തമാണ്. അത് ഏത് അവസരത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ഇത് മാര്‍ക്‌സിന്റെ വിശകലനമാണ്. ഈ അക്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി അക്രമികളെ നിഷ്പ്രഭമാക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത്. അതാണ് മുമ്പ് ചെയ്തിരുന്നത്. അതിപ്പോഴും മറക്കേണ്ടതില്ല. നിരപരാധികളെ ആക്രമിക്കുകയല്ല നമ്മുടെ ചരിത്രപരമായ റോള്‍. അവിടെയാണ് എസ്.എഫ്.യുടെ യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ ഭാരവാഹികള്‍ക്ക് ഗുരുതരമായ തെറ്റുപറ്റിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha