'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ
സഖാവ് വാസു ,പ്രിയപെട്ടവരുടെ സ്വന്തം വാസുവേട്ടൻ ..കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് റോഷന്റെ പിതാവ് കെ വി വാസു, ഇനി അദ്ദേഹം ജ്വലിക്കുന്ന ഓർമയാണ് .കെ വി വാസുവിനെ പോരാട്ടവീര്യമുള്ള അച്ഛനായാണ് പലരും കണക്കാക്കുന്നത് പോലീസ് വെടിവെപ്പില്‍ മകന്‍ റോഷന്‍ കൊല്ലപ്പെട്ടപ്പോള്‍ സഖാവ് വാസു കാണിച്ച മനസ്സാന്നിധ്യം അത് മറ്റു പലർക്കും ആത്മധൈര്യവും പ്രചോദനവുമായിരുന്നു. കെ.കെ രാജീവന്‍, കെ.വി റോഷന്‍, കെ.ഷിബുലാല്‍, കെ.മധു, സി.ബാബു സന്ധിചെയ്യാന്‍ തയ്യാറല്ലാത്ത യുവതയുടെ ഹൃദയത്തില്‍ ഇന്നും ഉണങ്ങാന്‍ തയ്യാറാകാത്ത മുറിപ്പാടാണ് ഈ അഞ്ചുപേര്‍. കൂത്തുപറമ്പിലെ ചുവന്ന താരകങ്ങൾ.
വിദ്യാഭ്യാസ കച്ചവടത്തിനും, അഴിമതിക്കുമെതിരെ 1994 നവംബര്‍ ഇരുപതിന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയെടുത്ത തീരുമാനമായിരുന്നു, കൂത്തുപറമ്പിലെ അര്‍ബന്‍ ബാങ്ക് ഉദ്ഘാടനത്തിന് വരുന്ന അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കണം എന്നത്.ഇത് പ്രകാരം രണ്ടായിരത്തോളം യുവാക്കള്‍ നവംബര്‍ 25ന് കരിങ്കൊടിയുമായി സജ്ജരായിരുന്നു. ഈ സാഹചര്യം വിലയിരുത്തിയ ശേഷം അന്നത്തെ ജില്ലാ കളക്ടറായിരുന്ന വി എസ് സെന്തിലും, ജില്ലാ പോലീസ് സൂപ്രണ്ട് കെ പത്മകുമാറും എം വി രാഘവനോട് പരിപാടി റദ്ദാക്കാന്‍ അപേക്ഷിച്ചിരുന്നു.
എന്നാല്‍ അദ്ദേഹം അത് പാടെ നിരസിച്ചു. പക്ഷെ പരിപാടിയുടെ അധ്യക്ഷനും തൊഴില്‍ വകുപ്പ് മന്ത്രിയുമായ എന്‍ രാമകൃഷ്ണന്‍ തല്‍സ്ഥിതി കണക്കിലെടുത്ത് താന്‍ കൂത്തുപറമ്പിലേക്കില്ല എന്ന് അറിയിക്കുകയായിരുന്നു.എന്നാല്‍ കെ കരുണാകരന്റെ ശക്തമായ പോലീസ് സന്നാഹത്തോട് കൂടെ എം.വി.ആര്‍ കൂത്തുപറമ്പിലെത്തി.അഞ്ചു ജീവനുകള്‍ നഷ്ടപ്പെട്ട പോലീസ് നടപടി മാത്രമല്ല കൂത്തുപറമ്പില്‍ ഉണ്ടായത്. നൂറുകണക്കിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അതി ക്രൂരമായ രീതിയിലാണ് പോലീസ് മര്‍ദ്ദിച്ചത്. ചോര വാര്‍ന്ന് വീണുകിടന്നിട്ടും പോലീസ് ലാത്തി താഴ്ത്താന്‍ തയ്യാറല്ലായിരുന്നു.
എത്രമാത്രം വലിയ ക്രൂരതയാണ് പോലീസ് ചെയ്തതെന്നറിയാന്‍ പാനൂര്‍ ചൊക്ളിയിലെ വീട്ടില്‍ ചെന്നാല്‍ മതിയാകും. ഇന്നും ചലനമറ്റ ശരീരവും കനലെരിയുന്ന മനസ്സുമായി ജീവിക്കുന്നുണ്ട് സഖാവ് പുഷ്പന്‍.ഒരു ഭരണാധികാരി എന്നതിലുപരി ഒരു സാധാരണ മനുഷ്യനുണ്ടാവേണ്ട ക്ഷമയുംസംയമനവും എം.വി.ആറിന് ഉണ്ടായിരുന്നെങ്കില്‍ കൂത്തുപറമ്പില്‍ ഇത്തരത്തില്‍ ഒരു മനുഷ്യക്കുരുതി നടക്കില്ലായിരുന്നു എന്നതൊരു വസ്തുതയാണ്. ഒരു ജനാധിപത്യ പ്രതിഷേധത്തെ എങ്ങിനെ നേരിടരുത് എന്നതിനുള്ള എക്കാലത്തെയും ഉദാഹരണം കൂടെയാണ് കൂത്തുപറമ്പ്.
https://www.facebook.com/Malayalivartha