കഥയിലെ കള്ളത്തരം... മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് കൊലക്കേസില്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത എസ് കത്തിക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിയെ പറ്റിയും വിവാദം പടരുന്നു; ഓണ്‍ലൈന്‍ മുഖേന വാങ്ങിയ കത്തി ഒരാഴ്ചയോളം കൈവശം സൂക്ഷിച്ച ശേഷമാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ചതെന്ന വാദം സംശയത്തില്‍

മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് കൊലക്കേസില്‍ വിധി വന്നെങ്കിലും പോലീസ് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് ഇന്നും 'എസ്' കത്തി വിവാദം ബാക്കി നില്‍ക്കുകയാണ്. കേസിലെ പ്രതിയായ കാരി സതീഷ്, പോളിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് എസ് ആകൃതിയിലുള്ള കത്തിയാണെന്നായിരുന്നു അന്നത്തെ റേഞ്ച് ഐ.ജി. വിന്‍സന്‍ എം.പോളിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, ആലപ്പുഴ ചാത്തനാട് ജങ്ഷനില്‍ കൊല്ലപ്പണി നടത്തുന്ന പ്രസാദ് എന്നയാളെക്കൊണ്ട് പോലീസ് 'എസ്' കത്തി ഉണ്ടാക്കിച്ചതാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വിവാദമായത്.
ഇത് പഴയ കഥയാണെങ്കില്‍ വിവാദമായ യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ. നേതാക്കള്‍ പോലീസിനു കാട്ടിക്കൊടുത്ത കത്തിയും അതേ തര്‍ക്കത്തിലേക്ക് പോകുകയാണ്. ഈ കത്തി അസലോ വ്യാജനോ എന്ന തര്‍ക്കം നടക്കുകയാണ്. കത്തിക്കുത്തിന് ശേഷം കോളേജുകാര്‍ കാമ്പസ് മുഴുവന്‍ അരിച്ചു പെറുക്കി പെയിന്റും അടിച്ചതാണ്. എന്നാല്‍ ശിവരഞ്ജിത്ത് പോലീസിന് കത്തി കാണിച്ച് കൊടുത്തത് ചവറ് കുനയില്‍ നിന്ന്. ആ സംശയം നിലനില്‍ക്കേ മറ്റൊരു സംശയം കൂടി ബലപ്പെടുന്നു. ഓണ്‍ലൈന്‍ മുഖേന വാങ്ങിയ കത്തി ഒരാഴ്ചയോളം കൈവശം സൂക്ഷിച്ചശേഷമാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ചതെന്നാണ് ഒന്നാംപ്രതി ആര്‍. ശിവരഞ്ജിത്ത് പോലീസിനു നല്‍കിയ മൊഴി. എന്നാല്‍, ഇതനുസരിച്ചുള്ള 120 ബി വകുപ്പ് (ഗൂഢാലോചന) പോലീസ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിലില്ല.
കത്തി ഓണ്‍ലൈന്‍ മുഖേന വാങ്ങിയെന്ന പ്രതിയുടെ മൊഴി പോലീസിലെയും സി.പി.എമ്മിലെയും ബുദ്ധികേന്ദ്രങ്ങള്‍ തയാറാക്കിയ തിരക്കഥയാണെന്നു സൂചനയുണ്ട്. പതിവായി മാരകായുധങ്ങള്‍ കൈവശംവയ്ക്കുന്ന ശിവരഞ്ജിത്ത്, അഖിലിനെ കുത്താന്‍ മാത്രമായി ഓണ്‍ലൈനില്‍ കത്തി വാങ്ങിയെന്ന കഥ കെട്ടിച്ചമച്ചതാണെന്നു പോലീസില്‍ ഒരുവിഭാഗംതന്നെ ആരോപിക്കുന്നു.
വീട്ടിലും നാട്ടിലും ശംഭു എന്നറിയപ്പെടുന്ന ശിവരഞ്ജിത്ത് ലഹരിമണല്‍ മാഫിയയ്ക്കായി ഗുണ്ടാപ്രവര്‍ത്തനം തുടങ്ങിയതു 2016ലാണ്. ഇയാള്‍ സ്ഥിരമായി മാരകായുധങ്ങള്‍ കൈവശം വയ്ക്കാറുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2016 മുതല്‍ 2018 വരെ നടന്ന അഞ്ച് ആക്രമണക്കേസുകളില്‍ ഇയാളെ ഓഗസ്റ്റ് 14നു ഹാജരാക്കാന്‍ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അഞ്ചു കേസുകളിലും തിരുവനന്തപുരം സിറ്റി ഫോര്‍ട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനേത്തുടര്‍ന്നാണിത്. ഇതില്‍ മൂന്നു കേസുകളില്‍ ഡി.വൈ.എഫ്.ഐ. ചാല ബ്ലോക്ക് സെക്രട്ടറിയുടെ സഹോദരന്‍ രാജേഷ് (കൊച്ചുണ്ണി) പ്രതിയാണ്.
വിവാദമായ എസ് കത്തി മലയാളികളുടെ മനസില്‍ ഇന്നുമുണ്ട്. 'എസ്' ആകൃതിയിലുള്ള കത്തി സാധാരണയായി ഉപയോഗിക്കുന്നത് ആര്‍.എസ്.എസ്സുകാരാണെന്ന പ്രസ്താവനയുമായി അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇതോടെ വിവാദം ആളിപ്പടര്‍ന്നു. 'എസ്' കത്തിയുടെ പേരില്‍ വിന്‍സന്‍ എം.പോള്‍ അന്ന് ഏറെ പഴികേള്‍ക്കേണ്ടിയും വന്നു. കാരി സതീഷിന്റെ വീട്ടില്‍ കട്ടിലിനടിയില്‍നിന്ന് കണ്ടെത്തിയതെന്ന് പറഞ്ഞ് പോലീസ് അന്ന് ഈ 'എസ്' കത്തി തൊണ്ടിയായി എടുക്കുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നത്.
കേസന്വേഷണച്ചുമതലയില്‍നിന്ന് പോലീസിനെ മാറ്റി സി.ബി.ഐ. വന്നപ്പോള്‍ തൊണ്ടിയില്‍നിന്ന് 'എസ്' കത്തി ഇല്ലാതായി. സാധാരണ കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സി.ബി.ഐ. കണ്ടെത്തല്‍. ഇതോടെ 'എസ്' കത്തിക്ക് കേസില്‍ സ്ഥാനമില്ലാതായെങ്കിലും വിവാദങ്ങള്‍ തുടര്‍ന്നു. 'എസ്' കത്തി വിവാദത്തെ തുടര്‍ന്നുണ്ടായ ആരോപണംമൂലം മനംമടുത്ത് സ്വയംവിരമിക്കാന്‍ തീരുമാനിച്ചിരുന്നതായി കഴിഞ്ഞ വര്‍ഷം വിന്‍സന്‍ എം. പോള്‍ തുറന്നുപറയുകയും ചെയ്തു. വിജിലന്‍സ് മേധാവിയായി ചുമതലയേറ്റശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.
അന്വേഷണച്ചുമതലയുണ്ടായിരുന്ന അന്നത്തെ ഒരു ഉന്നതോദ്യോഗസ്ഥനാണ് കാരി സതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാജമായി 'എസ്' കത്തി നിര്‍മ്മിച്ചതത്രേ. 125 രൂപയ്ക്ക് 'എസ്' കത്തി നിര്‍മ്മിച്ചുനല്‍കണമെന്ന് രണ്ടുപേര്‍ വന്ന് ആവശ്യപ്പെട്ടതായി കൊല്ലപ്പണി ചെയ്യുന്ന പ്രസാദ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അവര്‍ പോലീസുകാരാണോയെന്ന് അറിയില്ലെന്നും പ്രസാദ് വ്യക്തമാക്കിയിരുന്നു. പോള്‍ വധക്കേസില്‍ വിധി വന്നപ്പോള്‍ പ്രസാദ് എല്ലാ വിവാദങ്ങളില്‍നിന്നും അകന്ന് വിദേശത്ത് ജോലിയിലുമായിരുന്നു. എന്തായാലും യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസ് എന്താകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha

























