തലയില്‍ കൈവച്ച് നേതാക്കള്‍... യൂണിവേഴ്‌സിറ്റി സംഭവത്തിന് ശേഷം എസ്.എഫ്.ഐ.യെ പൊളിച്ചെഴുത്താന്‍ തീവ്ര ശ്രമം; പരിപ്പ് വടയുടേയും കട്ടന്‍ ചായയുടേയും കാലം മാറി; സൈബര്‍ ലോകത്ത് പാര്‍ട്ടി പൊളിച്ചെഴുത്ത് നടത്തിയില്ലെങ്കില്‍ കാലിടറുമെന്ന് വിലയിരുത്തല്‍

പട്ടിണിയുടെ നാളുകള്‍ ഇന്ന് ഒരു കലാലയത്തിലുമില്ല. എല്ലാവരുടേയും കൈയ്യില്‍ സ്മാര്‍ട്ട് ഫോണുകളുമുണ്ട്. എല്ലാവരും ഒരു കണക്കിന് പത്രക്കാരാണ്. ആര്‍ക്ക് വേണമെങ്കിലും കോളേജിലെ ഒരു സംഭവമെടുത്ത് സ്വന്തം ഫേസ് ബുക്കിലിട്ട് വാര്‍ത്തയാക്കാം. പഴയതു പോലെ വിരട്ടലൊന്നും നടക്കില്ല. ഒന്നും പൂഴ്ത്താനും സാധിക്കില്ല. ഒരു ചാനല്‍ അല്ലെങ്കില്‍ മറ്റൊരു ചാനല്‍ ഏറ്റെടുത്തോളും. കാലം മാറി ഇനിയും കട്ടന്‍ചായയും പരിപ്പുവടയും നല്‍കിയാലൊന്നും ഒരു എസ്എഫ്‌ഐകാരനേയും കിട്ടില്ല. സൈബര്‍ ലോകത്ത് പൊളിച്ചെഴുത്ത് നടത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കഥയാകെ മാറും.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ.യെ അടിമുടി ശുദ്ധീകരിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുകയാണ്. അക്രമവാസനയുള്ളവരും സംഘടനയ്ക്കുചേരാത്ത സ്വഭാവമുള്ളവരും നേതൃത്വത്തിലേക്കു തിരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് ഇതില്‍ പ്രധാനം.
എസ്.എഫ്.ഐ.ക്കെതിരേ പല കോണുകളില്‍നിന്നാരംഭിച്ച പ്രചാരണത്തെ നേരിടാന്‍ സംസ്ഥാനതലത്തിലുള്ള പ്രചാരണവും ആരംഭിക്കും. എസ്.എഫ്.ഐ.യിലൂടെ വളര്‍ന്നുവരികയും രാഷ്ട്രീയശാസ്ത്രകലസാഹിത്യ രംഗങ്ങളില്‍ പ്രശസ്തരാവുകയും ചെയ്തവരുടെ സംഗമങ്ങള്‍ കലാലയങ്ങളില്‍ സംഘടിപ്പിക്കും. യൂണിവേഴ്‌സിറ്റി കോളേജിലായിരിക്കും പ്രധാന പരിപാടി.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരുന്നുണ്ട്. പിറ്റേന്ന് സംസ്ഥാന കമ്മിറ്റി യോഗവും. ഈ യോഗങ്ങളില്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദേശരേഖ തയ്യാറാക്കും. സംഘടനയുടെയും കോളേജ്‌സര്‍വകലാശാലാ യൂണിയനുകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവരെ പൂര്‍ണമായും സംഘടനയ്ക്കു നിയന്ത്രിക്കാന്‍പറ്റുന്ന വിധത്തിലായിരിക്കും മാര്‍ഗരേഖ.
കൈയൂക്കുകൊണ്ട് സംഘടന വളര്‍ത്താന്‍ കഴിയില്ലെന്ന ശക്തമായ സന്ദേശം നേതൃത്വത്തിലുള്ളവര്‍ക്കു നല്‍കുകയാണ് ഉദ്ദേശ്യം. അതേസമയം, സാധാരണ അംഗങ്ങളെ നിയന്ത്രിക്കാനുള്ള പരിമിതികളും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ സര്‍വകലാശാലാ യൂണിയനുകളും മഹാഭൂരിപക്ഷം കോളേജ് യൂണിയനുകളും നിയന്ത്രിക്കുന്ന സംഘടനയെന്നനിലയ്ക്ക് പല ചിന്താഗതിക്കാരും സ്വഭാവമുള്ളവരും എസ്.എഫ്.ഐ.യില്‍ അംഗത്വമെടുക്കുന്നുണ്ടെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് പറഞ്ഞു. അവരെയൊക്കെ സംസ്‌കരിച്ചെടുക്കുക ഒരു സംഘടനയെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവരെ ശുദ്ധീകരിക്കുകയാണ് അടിയന്തരമായി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.എഫ്.ഐ സ്വതന്ത്ര സംഘടന തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിട്ടുണ്ട്. സ്വതന്ത്ര സ്വഭാവമുള്ള ബഹുജന സംഘടനകളാണ് എസ്.എഫ്.ഐയും സി.ഐ.ടി.യുവും എല്ലാം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് യൂണിവേഴ്‌സിറ്റി കോളേജില്‍ കോടിയേരി ബാലകൃഷ്ണന്‍ 'താണ്ഡവമാടി'യതായി ബി.ആര്‍.പി ഭാസ്‌കര്‍ എഴുതിയിരുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജിനുവേണ്ടി സമരംചെയ്ത വിദ്യാര്‍ഥികളെ ക്യാമ്പസിനുള്ളില്‍ കയറി പൊലീസ് ക്രൂരമായി വേട്ടയാടിയപ്പോള്‍ അത് തടയാന്‍ ഇടപെടുകയാണ് താനും മറ്റ് ഇടത് നേതാക്കളും ചെയ്തതെന്ന് കോടിയേരി പറഞ്ഞു. അന്ന് പൊലീസ് വേട്ടയ്‌ക്കെതിരെ ഇടപെടല്‍ നടത്തിയത് എങ്ങനെയാണ് 'താണ്ഡവ'മായി മാറുന്നത് എങ്ങനെയെന്നും കോടിയേരി ചോദിക്കുന്നു.
വിദ്യാര്‍ഥിജീവിത കാലഘട്ടത്തില്‍ പഠനത്തിന് മുന്‍ഗണന നല്‍കണമെന്നതാണ് സിപിഐ എം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാവിദ്യാര്‍ഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഐ എം അംഗീകരിക്കുന്നത്. ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് എസ് എഫ് ഐ നേതൃത്വം. ആ പ്രവര്‍ത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ യൂണിറ്റ് ഭാരവാഹികള്‍ സ്വന്തം പ്രവര്‍ത്തകരെ ആക്രമിച്ചത്.
ഇവരെ ആക്രമണകാരികളാക്കിയത് പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ബി ആര്‍ പി ഭാസ്‌കറുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും. ഇന്നലെ കേരളമാകെ പൂത്തുലഞ്ഞ എസ് എഫ് ഐയുടെ ശുഭ്രപതാകകള്‍ ഒറ്റുകാര്‍ക്കും നുണപ്രചാരകര്‍ക്കുമുള്ള മറുപടി തന്നെയാണെന്നും കോടിയേരി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























