ബുധനാഴ്ച വരെ സംസ്ഥാന വ്യാപകമായി പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; കാസര്‍കോട് ഇടുക്കി ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:- പ്രളയഭീതിയിൽ അതീവ ജാഗ്രതയോടെ ഭരണകൂടം

മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം.ബുധനാഴ്ച വരെ സംസ്ഥാന വ്യാപകമായി പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 20 സെന്‍റീമീറ്ററിലധികം മഴപെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂര്‍ കോട്ടയം എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. ജൂലൈ 22 വരെ സംസ്ഥാനത്തെ ആറു ജില്ലകളിൽ റെഡ് അലർട്ടും ജൂലൈ 24 വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്, മധുര്‍ മേഖലയിൽ നിന്ന് മാത്രം മുപ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കട്‍ല, കാഞ്ഞങ്ങാട് നീലേശ്വരം,ചെറുവത്തൂര്‍ മേഖലയിലെല്ലാം കനത്ത മഴ തുടുകയാണ്. ഈ മേഖലകളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. കാഞ്ഞങ്ങാട്ടും കിനാലൂരിലും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നു. കനത്ത മഴയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും കാസര്‍കോട്ടുനിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട്ട് ഇന്ന് ഓറഞ്ച് അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രളയത്തിന്‍റെ ഭീതി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുൾപ്പെട്ടൽ മണ്ണിടിച്ചിൽ സാധ്യതകളുള്ള മേഖലയിലെല്ലാം റവന്യു വകുപ്പിന്‍റെ ജാഗ്രത തുടരുകയാണ്. കോഴിക്കോട്ട് കക്കയം അണക്കെട്ട് പരിസരത്തേക്ക് സഞ്ചാരികളെ വിലക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























