ക്യാമ്പസിലെ രാഷ്ട്രീയത്തെ ചുറ്റി കേരളരാഷ്ട്രീയം തിളച്ചുമറിയുന്നതിനിടെ സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും
സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും . അക്രമരാഷ്ട്രീയത്തിനു കടിഞ്ഞാണിടുമെന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളജ് അധികൃതരും ഉറപ്പ് പറയുന്നുണ്ട്.
യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് ഉടനിറക്കുമെന്ന് പൊലീസ്. പ്രതികളുടെ വീടുകളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും 4 മുതൽ 6 വരെ പ്രതികളും എസ്എഫ്ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമായ അദ്വൈത്, ആരോമൽ എസ്.നായർ, ആദിൽ മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത് .ഇവർ ഇപ്പോൾ റിമാൻഡിലാണ്....
ഈ മാസം പന്ത്രണ്ടിനാണ് എസ്.എഫ്.ഐ മുന്‍ യൂണിറ്റ് അംഗങ്ങളുമായുള്ള തര്‍ക്കത്തിനിടെ അഖിലിന് കുത്തേറ്റത്. സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട് . ഒറ്റക്കക്ഷി രാഷ്ട്രീയത്തിനും എസ്.എഫ്.ഐയുടെ കിരാത നടപടികള്‍ക്കും എതിരെ യൂണിവേഴ്സിവേഴ്സിറ്റി കോളജില്‍ നിന്ന് ഉയരുന്നത് അസാധാരണ പ്രതിഷേധമാണ് .
മറ്റൊരു വിദ്യാര്‍ഥി സംഘടനക്കും പ്രവര്‍ത്തന സ്വാതന്ത്യം നല്‍കുന്നില്ല, വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്നു, കോളജിനെ ഇടിമുറിയാക്കി എന്നിങ്ങനെയുള്ള പരാതികൾ ചെന്നെത്തിയത് പരീക്ഷാനടത്തിപ്പിലെ ക്രമക്കേടുകളിലേക്കാണ്
അതേസമയം അഖിലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട് .തെളിവെടുപ്പിനിടെ കണ്ടെടുത്തതില്‍ ലഭിച്ച കത്തികൊണ്ട് തന്നെയാണ് അഖിലിനെ കുത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി.കോളേജില്‍ നിന്ന് തെളിവെടുപ്പില്‍ ലഭിച്ച കത്തിയുമായി അന്വേഷണസംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
കോളജിലേക്കു കയറുന്ന ഭാഗത്ത്, ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാറുള്ള സ്ഥലത്തു ചവറുകൾക്കടിയിൽ മണ്ണിൽ താഴ്ത്തിയിരുന്ന കത്തി ശിവരഞ്ജിത് തന്നെയാണു പുറത്തെടുത്തത്
അതേ കത്തികൊണ്ടാണ് തന്നെ കുത്തിയതെന്ന് അഖില്‍ അന്വേഷണ സംഘത്തിന് മൊഴി സ്ഥരീകരിച്ചു. സംഭവത്തില്‍ ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
സംഭവത്തിൽ ഒരാഴ്ചക്കിടെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കേരള സർവകലാശാല വിസിയും നേരിട്ടെത്തി ഗവര്‍ണര്‍ക്കു വിശദീകരണം നൽകിയിരുന്നു.
കോളേജില്‍ സമാധാനം വേണമെന്നും, രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ചര്‍ച്ച ചെയ്തു ക്യാംപസില്‍ പെരുമാറ്റച്ചട്ടം കൊണ്ട് വരണമെന്നും ഗവര്‍ണര്‍ പി സദാശിവം അഭിപ്രായപ്പെട്ടു .
സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധ പരിപാടികള്‍ ഇന്നും തുടരും. നാളെ യൂണിവേഴ്സ്സിറ്റി കോളേജ് തുറക്കുമ്പോള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് വിവിധ യുവജന സംഘടനകളുടെ തീരുമാനം . എങ്കിലും ക്രമസമാധാനം ഉറപ്പുവരുത്തുമെന്നും പഠനം തുടരാനുള്ള അന്തരീക്ഷം കോളേജിൽ ഉണ്ടാക്കുമെന്നും കോളേജ് അധികൃതർ ഉറപ്പിച്ചു പറയുന്നുണ്ട്. ക്യാമ്പസിലെ രാഷ്ട്രീയത്തെ ചുറ്റി കേരളരാഷ്ട്രീയം തിളച്ചുമറിയുന്നതിനിടെയാണ് കോളജ് വീണ്ടും തുറക്കുന്നത്.
https://www.facebook.com/Malayalivartha