ധനമന്ത്രിയാകാൻ വി ഡി സതീശന്റെ റിഹേഴ്സൽ; പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് നേതാവ് വി ഡി സതീശൻ അടുത്ത സർക്കാരിലെ ധനമന്ത്രിയാകാനുള്ള പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചു

പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് നേതാവ് വി ഡി സതീശൻ അടുത്ത സർക്കാരിലെ ധനമന്ത്രിയാകാനുള്ള പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ ധനമന്ത്രിയാകാൻ ആഗ്രഹിച്ച നേതാവാണ് വി ഡി സതീശൻ. എന്നാൽ കെ.എം. മാണി മന്ത്രിയാകാൻ താത്പര്യം പ്രകടിപ്പിച്ചതോടെ സതീശന് വഴങ്ങേണ്ടി വന്നു. എന്നാൽ സതീശൻ ആഗ്രഹിച്ചത് കിട്ടാതെ വന്ന സങ്കടമാകാം കെ എം മാണിക്ക് ധനമന്ത്രി സ്ഥാനത്തിൽ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരെ അതിശക്തമായ കലാപമാണ് സതീശൻ നയിച്ചത്. അക്കാലത്ത് ഇടതുപക്ഷത്തിന്റെ ഇഷ്ടക്കാരനായിരുന്നു മാർട്ടിൻ. സതീശനും ഐസക്കും മാർട്ടിന്റെ പേരിൽ കൊമ്പു കോർത്തു. അക്കാലത്ത് അടുത്ത മന്ത്രിസഭയിൽ സതീശൻ ധനമന്ത്രിയാകുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ സതീശന് ഒരു മന്ത്രി സ്ഥാനം പോലും നൽകിയില്ല.
അടുത്ത തെരഞ്ഞടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ധനപ്രതിസന്ധിയുടെ പേരിലാണ് സതീശൻ സജീവമായത് . കേരളത്തിന്റെ ധന പ്രതിസന്ധിയെ കുറിച്ച് ധവളപത്രം ഇറക്കാൻ യുഡിഎഫ് നിയോഗിച്ച സമിതിയുടെ ചെയർമാനാണ് സതീശൻ. സതീശന്റെ നേത്യത്വത്തിലുള്ള സമിതി പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി 22 ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മെലഡി ഹാളിൽ ചർച്ച നടത്തും.ചടങ്ങിൽ പ്ലാനിംഗ് ബോർഡ് മുൻ അംഗം സി പി ജോൺ മോഡറേറ്ററായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുൻ ക്യാബിനറ്റ് സെക്രട്ടറിയും മുൻ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനുമായ കെ.എം. ചന്ദ്രശേഖരൻ, പ്ലാനിംഗ് ബോർഡ് മുൻ അംഗം വി.എസ്.വിജയരാഘവൻ, സ്റ്റേറ്റ് ഫിനാൻസ് കമ്മീഷൻ മുൻ ചെയർമാൻ ബി.എ.പ്രകാശ്, സാമ്പത്തിക വിദഗ്ധരായ ജോസ് സെബാസ്റ്റ്യൻ, നായിഡു, മുൻ ട്രഷറി ഡയറക്ടർ കെ.വി.തോമസ് തുടങ്ങിയവർ പങ്കെടുക്കും.
യു ഡി എഫിന്റെ റിപ്പോർട്ട് സർക്കാരിന് നൽകും. സർക്കാർ അത് നടപ്പാക്കിയാലും ഇല്ലെങ്കിലും പ്രസ്തുത റിപ്പോർട്ട് ഈടുറ്റ ഒരു സാമ്പത്തിക രേഖയാകാനാണ് സാധ്യത. സതീശനൊപ്പം സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രഗൽഭർ കമ്മിറ്റിയിൽ അംഗങ്ങളാണ്.
ഏറെ നാളായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല സതീശൻ. ഉയർന്ന നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയായിരുന്നു കാരണം. മുല്ലപ്പള്ളിയുമായി പോലും നല്ല ബന്ധത്തിലായിരുന്നില്ല സതീശൻ. തന്റെ അഭിപ്രായം തുറന്നു പറയാൻ മടിക്കാത്തയാളാണ് സതീശൻ. തന്റെ അഭിപ്രായ വ്യത്യാസം ആന്റണിയെ കുറിച്ചാണെങ്കിൽ പോലും അക്കാര്യം അദ്ദേഹം തുറന്നുപറയും. അതാണ് സതീശന്റെ ശൈലി. അതു തന്നെയാണ് അദ്ദേഹത്തിന്റെ ശക്തിയും ദൗർബല്യവും.
സതീശനെ സംസ്ഥാന കെ പി സി സി നേതൃത്വവുമായി നേതാക്കൾ സഹകരിപ്പിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചപ്പോൾ സ്വയം നിശബ്ദനായി സതീശൻ മാറി. അഭിപ്രായങ്ങൾ തുറന്നു പറയാതെയായി. അത് തന്ത്രപരമായ ഒരു നീക്കമായിരുന്നു. ഇപ്പോൾ സതീശനോട് കോൺഗ്രസ് നേതാക്കൾക്കുള്ള എതിർപ്പ് പതിയെ കുറഞ്ഞു വന്നു. മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷനാവാൻ പരിഗണിച്ചിരുന്ന കാലത്ത് സതീശനെയും പാർട്ടി അധ്യക്ഷനാക്കാൻ ആലോചിച്ചിരുന്നു. സതീശൻ കേരള നേതാക്കളെക്കാൾ വളർന്നപ്പോഴാണ് അദ്ദേഹത്തെ വെട്ടിയത്. അനുഭവങ്ങളിൽ നിന്നും പഠിച്ച സതീശൻ പുതിയ മനുഷ്യനാണ്. അതുകൊണ്ടുതന്നെ സതീശൻ ഇനിയെങ്കിലും മന്ത്രിയായേക്കാം.
ഐ ഗ്രൂപ്പുകാരനാണെങ്കിലും സതീശൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല. ചെന്നിത്തല പോലും അദ്ദേഹത്തെ അകമഴിഞ്ഞ് സഹായിക്കില്ല. സതീശന്റെ കഴിവാണ് പ്രശ്നം. കഴിവില്ലാത്തവരെയാണ് കോൺഗ്രസ് എപ്പോഴും കൂടെ നിർത്തുന്നത്.
https://www.facebook.com/Malayalivartha






















