പൊല്ലാപ്പിലായി പോലീസ്; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം നടന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരുള്‍പ്പെടെ അക്രമിസംഘത്തിലുള്‍പ്പെട്ട 23 പ്രതികളെ ഇതുവരെ പിടികൂടാനാവാതെ നട്ടം തിരിഞ്ഞ് പൊലീസ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം നടന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരുള്‍പ്പെടെ അക്രമിസംഘത്തിലുള്‍പ്പെട്ട 23 പ്രതികളെ ഇതുവരെ പിടികൂടാനാവാതെ നട്ടം തിരിഞ്ഞ് പൊലീസ്. കത്തിക്കുത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറന്നിട്ടും ഇവരെക്കുറിച്ച് പൊലീസിന് ഒരു വിവരവും അറിയില്ല. മുപ്പതംഗ അക്രമിസംഘത്തില്‍ തിരിച്ചറിഞ്ഞ എസ്.എഫ്.ഐ യൂണിറ്റിലുള്‍പ്പെട്ട എട്ട് പേരുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കേസിലെ നാലും അഞ്ചും പ്രതികളായ അമര്‍, ഇബ്രാഹിം എന്നിവരെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസിം, സഹായികളായ അദ്വൈത്, ആരോമല്‍, ആദില്‍, രഞ്ജിത്ത് എന്നിവരും യൂണിറ്റ് കമ്മിറ്റിയംഗമായ ഇജാബുമാണ് ഇതുവരെ പൊലീസിന്റെ പിടിയിലായത്. ലുക്ക് ഔട്ട് നോട്ടീസിലുള്‍പ്പെട്ട അമറും ഇബ്രാഹിവും കീഴടങ്ങുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച ഉറപ്പ് പൊലീസ് വിശ്വസിച്ചതാണ് പിടികൂടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാത്തതിന് കാരണമെന്നാണ് ആക്ഷേപം. എന്നാൽ യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങള്‍ക്ക് ശേഷം സെക്രട്ടേറിയറ്റിന് പരിസരത്തും നിരന്തരമുണ്ടാകുന്ന സമരങ്ങളും സംഭവവികാസങ്ങളും കാരണം പ്രതികളെ അന്വേഷിച്ച് പോകാന്‍ സമയം കിട്ടുന്നില്ലെന്നാണ് പൊലീസിന്റെ ഭാഗം.
യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ആകെ 30 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് പ്രധാന പ്രതികള്‍. ശേഷിക്കുന്നവരെ കണ്ടാലറിയാവുന്നവരുടെ പട്ടികയിൽ ചേർത്തു. ഇവരില്‍ തിരിച്ചറിഞ്ഞ ഒമ്പത് പേരെ കൂടി ചേർത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് കേന്ദ്രങ്ങള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ച ഇവരുടെ പേരും വിവരങ്ങളും ലഭ്യമാക്കാന്‍ കോളേജ് അധികൃതര്‍ക്ക് പൊലീസ് കത്ത് നല്‍കി. ഇവരുടെ പേരുവിവരങ്ങളും ഫോട്ടോയും ലഭ്യമായാലുടന്‍ രണ്ടാമത്ത് ലുക്ക് ഔട്ട് നോട്ടീസും പ്രസിദ്ധപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം കുത്തുകേസിൽ നേരിട്ട് പങ്കെടുത്ത പ്രതികളില്‍ രണ്ടുപേരൊഴികെ എല്ലാവരെയും അറസ്റ്റ് ചെയ്തതോടെ ജോലിഭാരം അവസാനിപ്പിച്ച മട്ടിലാണ് അന്വേഷണസംഘം. ഇതില്‍ ശിവരഞ്ജിത്തിനെയും നസിമിനെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
എസ്എഫ്ഐ സംഘർഷത്തിനിടെ വിദ്യാർഥിയെ കുത്തിവീഴ്ത്തിയതിനെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളജ് അധ്യയനത്തിനായി വീണ്ടും തുറന്നു. തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് വിദ്യാർഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതൽ ഇങ്ങനെയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളജിന്റെ കവാടത്തിലും പുറത്തും കനത്ത പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജിന്റെ പുതിയ പ്രിന്‍സിപ്പാളായി ഡോ. സി സി ബാബു ഇന്ന് ചുമതലയേല്‍ക്കും. അതേസമയം കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം തുടരുകയാണ്. കെഎസ്‌യു പ്രതിഷേധം കണക്കിലെടുത്താണ് കോളജിനു മുന്നില്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്.
കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസിന് പിന്നാലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന ഉത്തരകടലാസുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത് വന്‍വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സംഭവങ്ങള്‍ക്ക് പിന്നാലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പരിച്ചുവിടുകയും ആറു പേരെ പുറത്താക്കുകയും ചെയ്തിരുന്നു.
കുത്തേറ്റ അഖിലിനെയും ഉള്‍പ്പെടുത്തിയാണ് എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ വരെ ഇടപെടുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും തുറന്നിരിക്കുന്നത്.
പിന്നാലെ യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിൽ തന്നെ യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള തീരുമാനമായി. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. അമല്‍ചന്ദ്രൻ പ്രസിഡന്റും ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കും.
https://www.facebook.com/Malayalivartha






















