നിയമം അറിയാവുന്ന യതീഷ് ചന്ദ്ര നിയമം ലംഘിച്ചു; തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് ചടങ്ങിനിടയിൽ സിറ്റി പൊലീസ് കമ്മീഷണര്‍ ജി എച്ച് യതീഷ്ചന്ദ്ര നിയമം ലംഘിച്ചതായി പരാതി

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജി എച്ച് യതീഷ്ചന്ദ്ര നിയമം ലംഘിച്ചതായി പരാതി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് ചടങ്ങിനിടയിലാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജി എച്ച് യതീഷ്ചന്ദ്ര നിയമം ലംഘിച്ചതായി പരാതി ഉയർന്നത്. ആനയൂട്ടിനിടെ കുട്ടിയെ തോളിലേറ്റി ആനയെ സപർശിച്ചത് ശിക്ഷാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും വനംവകുപ്പിനും ഡിജിപിക്കും പരാതി നല്‍കിയതായും മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലക്കൊളളുന്ന സന്നദ്ധ സംഘടനയായ ആനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സെക്രട്ടറി വി കെ വെങ്കിടാചലം വ്യക്തമാക്കി.
ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്റെ അകലം പാലിക്കണമെന്നാണ് വനംവകുപ്പിന്റെ വ്യക്തമായ നിര്‍ദേശം. ഈ നിർദ്ദേശം നിലനിൽക്കവെയാണ് യതീഷ്ചന്ദ്ര നിയമ ലംഘനം നടത്തിയത്. ബാരിക്കേഡുകള്‍ തീര്‍ത്താണ് ആനകളെ നിര്‍ത്തുന്നത്. പൊലീസും ഈ അകലം പാലിച്ചാണ് ആളുകളെ നിര്‍ത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ സമയത്ത് ഈ അകലം കര്‍ശനമായി നടപ്പിലാക്കിയ വ്യക്തിയാണ് യതീഷ് ചന്ദ്ര. ഇതിന്റെ ചിത്രങ്ങള്‍ യതീഷ് ചന്ദ്ര തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയമം അറിയാവുന്ന വ്യക്തി തന്നെ നിയമലംഘനം നടത്തിയത് വിരോധാഭാസമാണെന്നും ആക്ഷേപമുയർന്നു.
മകനെ തോളിലേറ്റി പരസ്യമായിട്ടാണ് യതീഷ് ചന്ദ്ര ആനയെ തൊട്ടത്. ആനയും ബാരിക്കേഡും തമ്മില്‍ അമ്ബതു സെന്റീമീറ്ററിന്റെ അകലമാണ് ഉളളത്. ഈ അകലത്തില്‍ നിന്നുകൊണ്ടുപോലും യതീഷ് ചന്ദ്ര ആനയെ തൊടുന്നുണ്ട്. മൂന്നു മീറ്ററിന്റെ അകലം പാലിക്കാതെ കുട്ടിയെ കൊണ്ടും യതീഷ് ചന്ദ്ര ആനയെ തൊടിപ്പിച്ചു. ഇത് ഗുരുതരമായ തെറ്റാണെന്നും ക്യാമറയുടെ മുന്‍പിലാണ് യതീഷ് ചന്ദ്ര പരസ്യമായ നിയമലംഘനം നടത്തിയതെന്നും വെങ്കിടാചലം ആരോപിച്ചു.
ഗണേശ് കുമാര്‍ മന്ത്രിയായിരുന്ന സമയത്താണ് അകലം സംബന്ധിച്ച ഉത്തരവിട്ടത്. വനംവകുപ്പും സമാനമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ടെന്നും വെങ്കിടാചലം പറഞ്ഞു.
എല്ലാവര്‍ഷവും കര്‍ക്കിടകം ഒന്നാം തീയതിയാണ് തൃശൂര്‍ വടക്കുനാഥ സന്നിധിയില്‍ ആനയൂട്ട് നടത്തുന്നത്. ഇക്കുറി ആനയൂട്ടിന് മഫ്തിയില്‍ എത്തിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി എച്ച് യതീഷ്ചന്ദ്രയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. മകന്‍ വിശ്രുത് ചന്ദ്രയെ തോളത്തിരുത്തി യതീഷ് ചന്ദ്ര ആനയൂട്ട് കാണുന്നതാണ് ചിത്രങ്ങളിലുളളത്. ഇതിന് പിന്നാലെയാണ് വിവാദമുയർന്നത്.
കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഏറെ പ്രശസ്തനാണ് യതീഷ് ചന്ദ്ര ഐപിഎസ്. സ്ത്രീ പ്രവേശനം സംമ്പന്ധിച്ച ശബരിമല പ്രശ്നത്തിലും പൂരത്തോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിലും യതീഷ് ചന്ദ്ര ഐപിഎസിന്‍റെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ശബരിമലയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്ത പൊലീസ് നടപടിക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോയെന്നു ചോദിച്ച യതീഷ് ചന്ദ്ര സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കര്‍ശന നിലപാടുകളിലൂടെ പേരെടുത്ത ഉദ്യോഗസ്ഥനാണ് യതീഷ്ചന്ദ്ര. ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍. ആലുവ റൂറല്‍ എസ്പിയായിരിക്കേ ഇടതുപക്ഷം നടത്തിയ ഉപരോധ സമരത്തിനു നേരെ അങ്കമാലിയില്‍ ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴാണ് യതീഷ് ചന്ദ്രയുടെ മുഖം ആദ്യമായി മാധ്യമങ്ങളില്‍ നിറഞ്ഞത്. ആ വ്യക്തിയുടെ പ്രവർത്തിയാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്.
https://www.facebook.com/Malayalivartha






















