സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ കത്തിക്കുത്തും ഉത്തരക്കടലാസ് ക്രമക്കേടും പി.എസ്.സി പൊലീസ് റാങ്ക് പട്ടികയില്‍ ക്രിമിനല്‍ കേസ് പ്രതികളായ നേതാക്കള്‍ വന്നതും സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുമ്പോള്‍ കോണ്‍ഗ്രസ് അത് വരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള ഇന്ധനമാക്കുന്നു. കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും സമരത്തിനിറക്കിയും സെക്രട്ടറിയേറ്റിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും കേരളാ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തേക്കും നടത്തിയ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതും അതിന്റെ ഭാഗമായാണ്. സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിച്ചുകഴിഞ്ഞു.
കുറച്ച് വര്‍ഷങ്ങളായി കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ അക്രമാസക്തമാകാറില്ല. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളുടെ കത്തിക്കുത്തിനെ തുടര്‍ന്നുണ്ടായ എല്ലാ സമരങ്ങളും ലാത്തിച്ചാര്‍ജ്ജിലും അറസ്റ്റിലുമാണ് അവസാനിച്ചത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് നിരാഹാരം കിടക്കുന്ന പന്തിലിന് അടുത്തുള്ള മതില്‍ ചാടിക്കടന്നാണ് സംസ്ഥാന സെക്രട്ടറി സി.ശില്‍പ സെക്രട്ടറിയേറ്റിന് ഉള്ളില്‍ കടന്നത്. മന്ത്രിസഭായോഗം നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ എത്തിയ ശില്‍പയെ തടയാന്‍ വനിതാ പൊലീസുകാര്‍ പോലും ഇല്ലായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രില്ല് പൂട്ടിയാണ് ശില്‍പയെ തടഞ്ഞത്. അതോടെ ആ സമരം കേരളം ആകെ ശ്രദ്ധിക്കപ്പെട്ടു. ശില്‍പയ്ക്ക് താരപരിവേഷമാണ് മാധ്യമങ്ങള്‍ നല്‍കിയത്. സമരം നടത്തുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിവേദനം നല്‍കാന്‍ കെ.എസ്.യു വനിതാ നേതാക്കളും പ്രവര്‍ത്തകരും എത്തിയത് തടയാന്‍ വനിതാ പൊലീസുകാരില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റ് പൊലീസുകാരും ഷീല്‍ഡ് ഉപയോഗിച്ചാണ് ഇവരെ തടഞ്ഞത്. മാത്രമല്ല ഷീല്‍ഡ് നശിപ്പിച്ചെന്ന് ആരോപിച്ച് കേസെടുത്ത് റിമാന്‍ഡിലുമാക്കി. അതിന് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. തലസ്ഥാനത്തെ ക്രമസമാധാനനില ഏതാണ്ട് ഒരു മണിക്കൂറോളം തകര്‍ന്ന നിലയിലായിരുന്നു. സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. അതിനാല്‍ സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
നിലവിലെ രാഷ്ട്രീയ സാഹചര്യം സി.പി.എമ്മിനും സര്‍ക്കാരിനും അനുകൂലമല്ല. ശബരിമല കോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ സമൂഹം സര്‍ക്കാരുമായി അകല്‍ച്ചയിലാണ്. പള്ളി തര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സഭയും ഇടഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും സര്‍ക്കാരിനെ നല്ലരീതിയില്‍ സഹായിച്ചവരാണ് ഓര്‍ത്തഡോക്‌സുകാര്‍. കോടതി വിധി സമവായത്തിലൂടെ നടപ്പാക്കാന്‍ മന്ത്രിസഭാഉപസമിതി ചര്‍ച്ചവരെ നടത്തി. ശബരിമല വിധിയുണ്ടായപ്പോള്‍ ഇതുണ്ടായില്ല. അതിനാല്‍ ഹൈന്ദവ വിശ്വാസികള്‍ വീണ്ടും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി കോളജിലെയും പി.എസ്.സി പരീക്ഷയിലെയും ക്രമക്കേടുകള്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്നത്. ഇതില്‍ നിന്ന് കരകയറാന്‍ ഇത്തിരി പാട് പെടേണ്ടിവരും.
https://www.facebook.com/Malayalivartha






















