ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്. ഭൂമിയുടെ ഉടമസ്ഥതയെ തുടര്‍ന്നുണ്ടയ തര്‍ക്കമാണ് പിന്നീട് വാക്കേറ്റത്തില്‍ കലാശിച്ചതെന്ന് വീഡിയോയിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വിട്ടത്. വെടിവയ്ക്കുന്ന ദൃശ്യങ്ങളും അതിന്റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ജൂലൈ 17നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഏഴ് മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ മൂന്ന് സത്രീകളുള്‍പ്പെടെ 10 ആദിവാസി കര്‍ഷകരെയാണ് ഗ്രാമത്തലവന്‍ യാഗ്യ ദത്തും ഇരുന്നൂറോളം കൂട്ടാളികളും വെടിവച്ചുകൊന്നത്.
സോന്‍ഭദ്രയിലെ വിവാദ ഭൂമി 1955 ല്‍ ഒരു ട്രസ്റ്റിന് സര്‍ക്കാര്‍ കൈമാറിയതാണ്. 1989 ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കി. അന്ന് മുതല്‍ തുടങ്ങിയതാണ് അവിടുത്തെ പ്രശ്‌നങ്ങളെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. തലമുറകളായി ആദിവാസികള്‍ കൃഷിചെയ്ത് വരുന്ന 36 ഏക്കര്‍ ഭൂമി വിട്ട് കൊടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. അതിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ് ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. വെടിവയ്പ്പ് പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി യോഗി ആരോപിക്കുന്നു. വെടിവെപ്പ് കേസിലെ മുഖ്യപ്രതിയും ഗ്രാമത്തലവനുമായ യഗ്യ ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണെന്നും യോഗി ആരോപിച്ചു. ഇതിലൂടെ പ്രതിപക്ഷത്തിന്റെ കര്‍ഷക, ദളിത് വിരുദ്ധതയാണ് പുറത്ത് വന്നതെന്നും ബി.ജെ.പി ആരോപിക്കുന്നു.
ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസിയായ രാം രാജ്യ എസ്.പി സല്‍മന്തജ് ജഫേര്‍തജ് പാട്ടീലിനെ വിളിച്ച് അറിയിച്ചിരുന്നെന്നും എന്നാല്‍ സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ കാര്യം പറയൂ എന്നാണ് നിര്‍ദ്ദേശിച്ചതെന്നും അയാള്‍ വെളിപ്പെടുത്തി. ഇക്കാര്യം എസ്.പി നിഷേധിച്ചു. എസ്.പിയെ വിളിക്കും മുമ്പ് സത്യജിത് എന്ന കോണ്‍സ്റ്റബിളിനോട് കാര്യം പറഞ്ഞിരുന്നെന്നും അക്രമം ഉണ്ടായാല്‍ നടപടി എടുക്കാമെന്നും അയാള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് എസ്.പിയെ വിളിച്ചതെന്ന് രാംരാജ്യ പ്രതികരിച്ചു. അതോടെ കോണ്‍സ്റ്റബിളായ സത്യജിതിന് നേരത്തെ വിവരം കിട്ടിയിരുന്നെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് എസ്.പി അറിയിച്ചു. പൊലീസും ഗ്രാമത്തലവനും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങള്‍.
ഗ്രാമത്തലവനും സംഘവും അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് സംഭവം നടന്ന അന്ന് രാവിലെ മുതല്‍ ട്രാക്ടറുകള്‍ എത്തിക്കുന്നെന്ന വിവരം രാം രാജ്യ സത്യജിത്തിനോടും എസ്.പിയോടും പറഞ്ഞിരുന്നു. പക്ഷെ, അവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. അക്രമം തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും വെടിയേറ്റ മൂന്ന് സ്ത്രീകളടക്കം ഒന്‍പത് പേര്‍ സംഭവ സ്ഥലത്ത് മരിച്ചിരുന്നു. ആക്രമണത്തെ കുറിച്ച് മുന്‍ കൂട്ടി വിവരം ലഭിച്ചിട്ടും പൊലീസ് നടപടി എടുക്കാത്തത് കൊണ്ടാണ് ഈ ദാരുണമായ സംഭവം നടന്നതെന്ന് വ്യക്തമാണ്. ആക്രമണം നടന്ന ദിവസം വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല. പ്രദേശത്തിന്റെ ചുമതലയുള്ള പ്രിയങ്കാഗാന്ധി എത്തിയതോടെയാണ് ആക്രമണം ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.
https://www.facebook.com/Malayalivartha