പൊലീസ് അതിക്രമ കേസിൽ കാനത്തിന്‍റെ നിലപാട് ശരിയല്ല; പൊലീസ് കൈ തല്ലി ഒടിച്ചെന്ന എംഎൽഎ എൽദോ എബ്രഹാമിന്‍റെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ്ജിൽ പൊലീസ് കൈ തല്ലി ഒടിച്ചെന്ന എംഎൽഎ എൽദോ എബ്രഹാമിന്‍റെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈക്ക് പൊട്ടലില്ലെന്ന മെഡിക്കൽ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിലുള്ള നിയന്ത്രണം നഷ്ടമായി. പൊലീസിനെ ന്യായീകരിക്കുന്ന വിധം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എടുത്ത നിലപാട് ശരിയായില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണകക്ഷി നേതാക്കളെ പോലും മർദ്ദിക്കുന്ന വിധത്തിലേക്ക് കേരളാ പൊലീസ് മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വിജയന്‍റെ പൊലീസിന് എന്തൊക്കെയോ സംഭവിച്ചു എന്നാണ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം.
എന്നാൽ ലാത്തിചാര്‍ജില്‍ തന്റെ കൈക്ക് പൊട്ടലേറ്റിട്ടില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പ്രതികരിച്ചു. കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പരിക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത്. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു. എന്നെയടക്കമുള്ള നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മര്‍ദ്ദനമേറ്റ ശേഷം അതിന്റെ ആഴം അളക്കുന്നത് തന്നെ ഒരു നല്ല ശീലമല്ല. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദ്ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. ലാത്തിചാര്‍ജുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ട് എറണാകുളം ജില്ലാ കളക്ടര്‍ക്ക് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിലാണ് പോലീസ് മെഡിക്കല്‍ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും കൈമാറിയത്.
എന്നാല്‍ കൈക്ക് പൊട്ടലുള്ളതായിട്ടാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ തങ്ങള്‍ക്ക് റിപോര്‍ട് നല്‍കിയതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി രാജു.തന്റെ കൈക്ക് പൊട്ടലുള്ളതായി ഡോക്ടര്‍ പറഞ്ഞതായി പരിക്കേറ്റ എല്‍ദോ എബ്രാഹം എംഎല്‍എയും പറഞ്ഞു.തങ്ങള്‍ക്ക് ലഭിച്ച മെഡിക്കല്‍ റിപോര്‍ടില്‍ എംഎല്‍യുടെ കൈക്ക് പൊട്ടലുളളതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് തങ്ങള്‍ കലക്ടറുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.സര്‍ക്കാര്‍ ആശുപത്രിയിലെ റിപോർട്ടാണ് തങ്ങളുടെ പക്കല്‍ ഉള്ളത്. അതില്‍ പൊട്ടലുണ്ടെന്ന് എഴുതിയിട്ടുണ്ടെന്നും പി രാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. വെള്ളിയാഴ്ച സിപിഐ നേതാക്കളുടെ മൊഴി കലക്ടര്‍ എസ് സുഹാസ് രേഖപ്പെടുത്തിയിരുന്നു. എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാസെക്രട്ടറി പി.രാജു, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി സി സന്‍ജിത്, സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ എന്‍ സുഗതന്‍, ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാറക്കാടന്‍ എന്നിവരാണ് കലക്ടര്‍ക്ക് മൊഴി നല്‍കിയത്.
ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അവിടെ എക്സ് റേ എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. കൊച്ചിയില്‍ ഡി ഐ ജി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിലാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോയ്ക്കും മറ്റ് സി പിഐ നേതാക്കള്‍ക്കും പരിക്കേറ്റത്. എല്‍ദോയ്ക്ക് പരിക്ക് പറ്റിയിട്ടില്ലെന്നാണ് പൊലീസിന്റെ വാദം.
https://www.facebook.com/Malayalivartha























