എസ് എഫ് ഐയുടെ തേര്‍വാഴ്ച്ച അവസാനിപ്പിക്കും; യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് അവിടെനിന്നു മാറ്റും; കെ. മുരളീധരന്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് നിലവിൽ സ്ഥിതിചെയ്യുന്നിടത്തുനിന്ന് മാറ്റുമെന്ന് വടകര എംപി കെ. മുരളീധരന്‍. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനില്‍ക്കുന്നിടത്തോളം എസ് എഫ് ഐയുടെ തേര്‍വാഴ്ചയുണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. അതുകൊണ്ട് യു ഡി എഫ് അധികാരത്തില്‍ വന്നാല്‍, ഏത് ആളുകള്‍ തുള്ളിയാലും ശരി ആ കോളേജ് അവിടെ നിന്നും മാറ്റും. 92ല്‍ കെ കരുണാകരന്റെ ഗവണ്‍മെന്റ് എടുത്ത തീരുമാനം അടുത്ത യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്നും ഇത് ഒന്നുകില്‍ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കില്‍ പൊതുസ്ഥലമാക്കി മാറ്റണം എന്നും മുരളീധരന്‍ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി കോളേജ് മാറ്റാമെന്ന ചിലരുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മറുപടിയുമായി കെ.മുരളീധരന്‍ എത്തിയത്. മുൻപും യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്ന് മാറ്റണം എന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. കോളേജ് അവിടെ നിന്ന് മാറ്റി മറ്റെവിടെയെങ്കിലും സ്ഥാപിക്കണമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. എന്നാല്‍, ഇതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പരസ്യമായി പ്രതികരിച്ചു. കോളേജ് അവിടെ നിന്ന് മാറ്റണമെന്ന് ചില തല്‍പരകക്ഷികള്‍ ആലോചിക്കുന്നുണ്ട്. അതൊന്നും നടക്കാന്‍ പോകുന്നില്ല. കോളേജ് അവിടെ തന്നെ തുടരും. മുന്‍പും ചിലര്‍ കോളേജ് മാറ്റാനുള്ള നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിട്ട് അതൊക്കെ ഇപ്പോ എന്തായി. അതുകൊണ്ട് കോളേജ് മാറ്റാം എന്ന് ആരും വ്യാമോഹിക്കേണ്ട. കേരളത്തിന് അഭിമാനമായ കോളേജ് ഇപ്പോള്‍ ഉള്ളതുപോലെ അവിടെ തന്നെ തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
അതേസമയം യൂണിവേഴ്സിറ്റി കോളേജില്‍നിന്നും പൊലീസുകാരെ പുറത്താക്കി. ഇനി കോളേജില്‍ കയറേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അഞ്ച് പൊലീസുകാരാണ് കോളേജിനുള്ളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് ചില വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിന്തുണച്ചിരുന്നു. ഇതിനിടെയാണ് ഇനി കോളേജിനുള്ളില്‍ കയറേണ്ടെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. പ്രിന്‍സിപ്പാളോ ഉന്നത വിദ്യാഭ്യാസ വകുപ്പോ ആവശ്യപ്പെട്ടാല്‍ മാത്രം ക്യാംപസിനുള്ളില്‍ കയറിയാല്‍ മതിയെന്നും പൊലീസുകാരോട് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുത്തു. 9 വിദ്യാര്‍ത്ഥികളെക്കൂടി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പാള്‍ പൊലീസിനെ അറിയിച്ചു. കോളേജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 19 പേരെയാണ് പ്രതികളായി പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആറുപേരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സംരക്ഷിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വധശ്രമക്കേസില്‍ ഉള്‍പ്പെട്ടവരെന്ന് തിരിച്ചറിഞ്ഞ എല്ലാവര്‍ക്കുമെതിരെ നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. ബാക്കിയുള്ള നാല് പേരുടെ കാര്യത്തില്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ആരോപണം. നേരത്തെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ ആറ്പേരെ സസ്പെന്‍ഡു ചെയ്തിരുന്നു. വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെ ആറ് പേരെയാണ് നേരത്തെ സസ്പെന്‍ഡു ചെയ്തത്. കോളജ് സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുട്ടികളുടെ വിവരങ്ങള്‍ യൂണിവേഴ്സിറ്റി കൈമാറുന്നില്ലെന്നും പോലീസ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























