വ്യോമസേന ആവശ്യപ്പെട്ടത് 113 കോടി; വളരെ ചെറിയ സഹായം ചെയ്തു, വിദേശസഹായം കൈപ്പറ്റുന്നത് തടഞ്ഞു; എന്നിട്ടും വലിയ തുക ആവശ്യപ്പെട്ടത് ശരിയല്ലന്ന് ശശി തരൂര്‍ ; മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ

പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വേണമെന്നു വ്യോമസേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രളയം തകര്‍ത്ത കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനു കത്തയച്ചു. ഇത്രയും വലിയ തുക കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. 2017 ല്‍ ഓഖിയും 2018 ല്‍ പ്രളയവും കേരളത്തിന് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും കത്തില്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ കത്ത് ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ ചെറിയ സഹായം ചെയ്തു, വിദേശസഹായം കൈപ്പറ്റുന്നത് തടഞ്ഞു. എന്നിട്ടും ഈ തുക തിരികെ ആവശ്യപ്പെട്ടത് ശരിയായില്ലെന്നാണ് തരൂരിന്റെ ട്വീറ്റ്.
113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചെലവിലേയ്ക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോട് പണം ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും ഇതേ രീതിയില്‍ തുക ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുളള ചെലവിലേക്കാണ് ഇത്രയും തുക നല്‍കണമെന്നാണ് വ്യോമസേന ആസ്ഥാനത്ത് നിന്നുള്ള അറിയിപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്നത്.
ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും വന്നു. ആ ഘട്ടത്തിലൊക്കെ സര്‍ക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തി. 113 കോടിയുടെ ബില്‍ ലഭിച്ചതിനെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഓഖി ദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് ബില്‍ ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ഇങ്ങനെ ബില്‍ അയക്കുന്ന രീതി പതിവാണെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്ന് തട്ടിക്കിഴിക്കാവുന്നതാണെന്നുമായിരുന്നു കേന്ദ്രം നല്‍കിയ മറുപടി.
പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിന്റെ ചെലവിലേയ്ക്കായി 25 കോടി രൂപയുടെ ബില്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടിരൂപ ആവശ്യമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാൽ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചത് 2904.85 കോടി രൂപയാണ്. എന്നാൽ തുക തീർത്തും അപര്യാപ്തമാണെന്നിരിക്കെയാണ് രക്ഷാപ്രവർത്തനത്തിന് പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണ്. ‘റീ ബില്‍ഡ് കേരള’ പദ്ധതിയിലൂടെയാണ് പുനര്‍നിര്‍മാണം ജനങ്ങളുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിനുമുള്ള പരിപാടികൾ പുരോഗമിക്കുന്നത്. ഇതിലേക്കുള്ള വിഭവ സമാഹരണവും പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഓപ്പറേഷൻ കരുണ എന്ന പേരിലാരുന്നു കേരളത്തിൽ വ്യോമ സേന നടത്തിയ പ്രളയരക്ഷാദൗത്യം. പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ നിരവധി ഹെലികോക്റ്ററുകളാണ് വ്യോമസേന വിന്യസിച്ചത്. വ്യോമസേനയുടെ 10 എംഐ-17, വി5 ഹെലികോപ്റ്ററുകളും 10 ലൈറ്റ് ഹെലികോപ്റ്ററുകളും 3 ചേതക്/ ചീറ്റ ഹെലികോപ്റ്ററുകളുമാണ് രക്ഷാ ദൗത്യത്തിനിറങ്ങിയത്. ഓരോ സി 17, സി 130 വിമാനങ്ങളും രണ്ട് ഐഎൽ-76 വിമാനങ്ങളും ഏഴു എഎൻ-32 വിമാനങ്ങളും ദൗത്യത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























