ഒടുവിൽ കുറ്റ സമ്മതം നടത്തി; ഉത്തരക്കടലാസുകള്‍ താൻ മോഷ്ടിച്ചതെന്ന് ശിവരഞ്ജിത്ത്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്ത് മോഷണ കുറ്റം ഏറ്റു പറഞ്ഞു. ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചതാണെന്ന് പോലിസ് കസ്റ്റഡിയിലുള്ള ശിവരഞ്ജിത്ത് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഉത്തരക്കടലാസിന്റെ കെട്ടുകള്‍ കോളജില്‍ ഇറക്കി വച്ചപ്പോഴായിരുന്നു മോഷണം നടത്തിയത്. തെളിവെടുപ്പിനിടെ ഈ സ്ഥലം അന്വേഷണ സംഘത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ശിവരഞ്ജിത്തിനെ വീണ്ടും .രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. വ്യാജരേഖ ചമച്ചതിനും മോഷണത്തിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടായിരുന്നു.
ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ചോര്‍ന്നതാണിതെന്നും 5-11-2015,1-4-2016 എന്നീ തീയതികളിലായി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളില്‍ ഉള്‍പ്പട്ടിട്ടുള്ളവയാണിതെന്നും സ്ഥിരീകരിച്ചിരുന്നു. സീരിയല്‍ നമ്ബറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ ഉത്തരക്കടലാസുകള്‍ കോളേജില്‍ നിന്നും ചോര്‍ന്നവയാണെന്നു മനസിലാക്കാന്‍ സാധിച്ചത്. രണ്ട് വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ടിട്ടുള്ളതായും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























