സഹപ്രവര്‍ത്തകനെ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്‍പത് എസ്.എഫ്.ഐക്കാരെ കൂടി പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തു

കത്തിക്കുത്തുണ്ടായ യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും എസ്.എഫ്.ഐ അക്രമം തുടങ്ങി. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ കാവല്‍ നിന്ന പൊലീസിന് നേരെ അസഭ്യം പറഞ്ഞും ഉന്തിയും തള്ളിയും പ്രശ്‌നങ്ങളുണ്ടാക്കി അവര്‍ പൊലീസിനെ ക്യാമ്പസിന് പുറത്താക്കി. എസ്.എഫ്.ഐയുടെ താളത്തിന് സര്‍ക്കാരും തുള്ളിയപ്പോള്‍ പൊലീസ് നിസ്സഹായരായി. പൊലീസിനെ മോശമായി ചിത്രീകരിച്ച് ക്യാമ്പസിന് ഉള്ളില്‍ നിന്നും പുറത്താക്കാനുള്ള ശ്രമം മനസ്സിലാക്കിയ ഉന്നത ഉദ്യോഗസ്ഥര്‍ കാവല്‍ നിന്ന നാല് പൊലീസുകാരെ പിന്‍വലിച്ചു. ഇനി കോളജ് കവാടത്തില്‍ മാത്രമേ പൊലീസ് ഉണ്ടാകൂ. അതിനിടെ സഹപ്രവര്‍ത്തകനെ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്‍പത് എസ്.എഫ്.ഐക്കാരെ കൂടി പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തു. നേരത്തെ ആറ് പേരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇനി നാല് പേരെ കൂടി സസ്‌പെന്റ് ചെയ്യാനുണ്ട്. കേസില്‍ 16 പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
പൊലീസ് ക്യാമ്പസില്‍ സുരക്ഷയൊരുക്കിയതോടെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ യൂണിറ്റ് രൂപീകരിക്കുകയും മെമ്പര്‍ഷിപ്പ് വിതരണം നടത്തുകയും ചെയ്തത് എസ്.എഫ്.ഐക്കാരെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞദിവസം എസ്.എഫ്.ഐ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും ലാത്തിയും ഷീല്‍ഡും മറ്റും വലിച്ചെറിഞ്ഞതും. യൂണിയന്‍ ഓഫീസിന് മുന്നില്‍ അഞ്ച് പൊലുകാരെയാണ് വിന്യസിച്ചിരുന്നത്. പൊലീസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി എടുത്തിരുന്നില്ല. കൊടിമരം അടക്കം മാറ്റുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് പൊലീസിനെ വിന്യസിച്ചത്. മാത്രമല്ല ഇപ്പോള്‍ പരീക്ഷ നടക്കുന്ന സമയവുമായിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പോ പ്രിന്‍സിപ്പലോ ആവശ്യപ്പെടാതെ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.
പഴയ നേതാക്കളെ മാറ്റി എസ്.എഫ്.ഐ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചെങ്കിലും അവരുടെയും പ്രവര്‍ത്തനത്തില്‍ മാറ്റമില്ലെന്ന ശരിവയ്ക്കുന്നതാണ് ഇന്നലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പൊലീസിനെ ഒഴിവാക്കണമെന്ന് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ കൂടി കഴിഞ്ഞദിവസം ആവശ്യപ്പെട്ടതും എസ്.എഫ്.ഐക്ക് ഉത്തേജനമായി. യൂണിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല, സംസ്ഥാനത്തെ ഒരു കോളജിലും പൊലീസിന്റെ സാനിധ്യം പാടില്ലെന്ന് എസ്.എഫ്.ഐ മുന്‍ പ്രസിഡന്റ് ജയ്ക്ക് പി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം നടക്കുന്നതിനിടെ അഖിലിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉത്തരക്കടലാസ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പൊലീസ് സംരക്ഷണയില്‍ ക്യാമ്പസില്‍ യൂണിറ്റ് രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ് എസ്.എഫ്.ഐയെ ചൊടിപ്പിച്ചത്. പൊലീസിന്റെ സാനിധിയമില്ലെങ്കില്‍ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും അവരെ മാറ്റിനിര്‍ത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ഇനി പിന്നോട്ടില്ലെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അമല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഫ്രട്ടേണിറ്റി എന്ന സംഘടനയും യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് താമസിക്കാതെ ഉണ്ടാകും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യൂണിവേഴ്‌സിറ്റി കോളജില്‍ എതിരില്ലാതെയാണ് എസ്.എഫ്.ഐ വിജയിക്കുന്നത്. അതിന് തിരിച്ചടിയുണ്ടാകുമോ എന്ന ഭയവും അവര്‍ക്കുണ്ടാകാം.
https://www.facebook.com/Malayalivartha























