കാനത്തിന്റെ മകന്‍ നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

പുതിയ ദേശീയ സെക്രട്ടറി ഡി. രാജയ്ക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്നത് സംസ്ഥാനത്തെ സി.പി.ഐ നേതാക്കള്‍ക്ക് തിരിച്ചടിയായി. കേരളത്തിലുണ്ടാകുന്ന സംഭവങ്ങളും അതിന്റെ വിശദാംശങ്ങളും ഇവിടുന്ന് കിട്ടുന്ന റിപ്പോര്‍ട്ടിന്റെ പിന്‍ബലമില്ലാതെ രാജയ്ക്ക് മനസ്സിലാക്കാനാകും. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ജനാധിപത്യ മഹിളാ ഫെഡറേഷന്‍ നേതാവുമായ ആനിരാജ തൃശൂര്‍ സ്വദേശിയാണ്. അവര്‍ക്ക് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് കൂടിയാണ് രാജ ദേശീയ സെക്രട്ടറിയാകുന്നതിനെ കേരള ഘടകം എതിര്‍ത്തിരുന്നത്. മുന്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് മലയാളം വശമില്ല. അതുകൊണ്ട് ഇവിടെ നിന്ന് എഴുതികൊടുക്കുന്ന റിപ്പോര്‍ട്ട് മാത്രമാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. സത്യാവസ്ഥ പറയാന്‍ കെല്‍പ്പുള്ള നേതാക്കന്‍മാര്‍ക്കാകട്ടെ ഇംഗ്ലീഷും ഹിന്ദിയും വശമില്ല. അതിനാലാണ് ദേശീയ നേതൃത്വം പല കാര്യങ്ങളും കൃത്യമായി അറിയാതിരുന്നത്.
കാനവും ഇസ്മായിലും തമ്മിലുള്ള അടിയും സി.ദിവാകരന്റെ മുറുമുറുപ്പും തൃശൂരില്‍ രാജേന്ദ്രനും സി.എന്‍ ജയദേവനും തമ്മിലുള്ള പോരും കേരളത്തിലെ സി.പി.ഐയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിയായിരുന്ന ജയദേവനെ മാറ്റിയതിന് പിന്നിലും ഗ്രൂപ്പ് പോര് തന്നെ. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ഭരണഘടനാവിരുദ്ധമായി കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വെച്ച് ഇസ്മായിലിനെ ചുരുട്ടിക്കെട്ടാന്‍ കാനം ശ്രമിച്ചത് വലിയവിവാദമായിരുന്നു. അടുത്ത മാര്‍ച്ചില്‍ സംസ്ഥാന സമ്മേളനം നടത്തും. നിലവിലെ സാഹചര്യത്തില്‍ കാനം തുടരാന്‍ യാതൊരു സാധ്യതയും ഇല്ല. അതിന് ജില്ലാ ഘടകങ്ങള്‍ സമ്മതിക്കില്ല. അതുകൊണ്ട് കാനം യുഗം അസ്തമിക്കാന്‍ പോവുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പകരം ആര് എന്നതും പ്രശ്‌നമാണ്. കെ.ഇ ഇസ്മയിലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് സി.പി.എമ്മിനോട് കട്ടയ്ക്ക് നില്‍ക്കാവുന്ന നേതാക്കളില്ല. പന്ന്യന്‍ രവീന്ദ്രനെ പോലുള്ള നിഷ്‌ക്കളങ്കരെ സെക്രട്ടറിയാക്കിയിട്ട് പിന്നില്‍ നിന്ന് കളിക്കാനായിരിക്കും കാനവും സി.ദിവാകരനും അടക്കം ശ്രമിക്കുക.
മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും എറണാകുളം ജില്ലാ സെക്രട്ടറിയേയും പൊലീസ് മര്‍ദ്ദിച്ചിട്ടും കാനം സി.പി.എമ്മിന്റെ ന്യായീകരണ തൊഴിലാളിയായി തരംതാഴ്ന്നതിന് പിന്നിലെ സംഭവങ്ങള്‍ ദേശീയ സെക്രട്ടറി ഡി. രാജ അടക്കമുള്ളവര്‍ക്ക് മനസ്സിലായെന്നാണ് അറിയാന്‍ കഴിയുന്നത്. കാനത്തിന്റെ മകന്‍ നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിണറായിക്ക് സ്തുതിപാടുന്ന കാനം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് പറഞ്ഞതായാണ് വീക്ഷണത്തിന്റെ മെയിന്‍സ്റ്റോറിയില്‍ പറയുന്നത്. വ്യക്തിപരമായി കാനത്തിന് വലിയ തിരിച്ചടിയാണ് ഈ വാര്‍ത്ത. കാനത്തെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയതോടെ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞ് നാറുന്നെന്നാണ് പലരും സംശയിക്കുന്നത്.
സാധരാണ കാനത്തിന്റെ പ്രതികരണം പോലെയായിരുന്നില്ല പൊലീസ് അതിക്രമത്തില്‍ ഉണ്ടായത്. സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ഏകപക്ഷീയവും ധിക്കാരപരവുമായ നിലപാടുകളെ കാനം ശക്തമായി എതിര്‍ത്തിരുന്നു. തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വെല്ലുവിളിക്കുകയും നടപ്പാക്കുകയും ചെയ്തു. ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദം ഉണ്ടായപ്പോള്‍ അക്കാമദിയില്‍ ബാലന്‍ മന്ത്രിക്ക് എന്ത് കാര്യം എന്ന് വരെ കാനം ചോദിച്ചു. കാനത്തിന്റെ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും മറുപടികളും സി.പി.എമ്മിലെ അണികളെ പോലും ആകര്‍ഷിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സി.പി.എമ്മില്‍ നിന്ന് സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. അതെല്ലാം സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു. അതിന് തിരിച്ചടിക്കാന്‍ കാനം തന്നെ അവര്‍ക്ക് ആയുധം നല്‍കിയെന്നാണ് വീക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha























