വിവരാവകാശ നിയമത്തിന്റെ നിഷ്പക്ഷതയേയും സ്വതന്ത്ര പ്രവര്‍ത്തനത്തെയും മോദി സര്‍ക്കാര്‍ ഭയക്കുന്നു; വിവരാവകാശ നിയമ ഭേദഗതിക്കെതിരെ വി.എസ്

വിവരാവകാശ നിയമത്തിന്റെ നിഷ്പക്ഷതയേയും സ്വതന്ത്ര പ്രവര്‍ത്തനത്തെയും മോദി സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. വിവരാവകാശ കമ്മീഷന്റെ അധികാരങ്ങളും അവകാശങ്ങളും മോദിയുടെ ദയാവായ്പിൻ വിധേയമാക്കിയിരിക്കുന്നു. വിവരാവകാശ കമ്മീഷൻ ഭരണഘടനാ സ്ഥാപനമല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെപ്പോലും അപ്രസക്തമാക്കിക്കൊണ്ട്, ജനങ്ങളുടെ വിവരാവകാശം ഇല്ലായ്മ ചെയ്തിരിക്കുന്നു. രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അടിസ്ഥാനമായ ഫെഡറിലസിത്തിന്റെ കടയ്ക്കൽ കത്തിവെച്ചിരിക്കുന്നു" എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
വിവരാവകാശ നിയമത്തിന് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടിരിക്കുന്നു. അറിയാനുള്ള പൗരന്‍റെ അവകാശത്തിനു മേല്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റിയിരിക്കുന്നു. വിവരാവകാശ നിയമത്തിന്റെ നിഷ്പക്ഷതയേയും സ്വതന്ത്ര പ്രവര്‍ത്തനത്തെയും മോദി സര്‍ക്കാര്‍ ഭയക്കുന്നു എന്നര്‍ത്ഥം.
വിവരാവകാശ കമ്മീഷന്റെ അധികാരങ്ങളും അവകാശങ്ങളും മോദിയുടെ ദയാവായ്പിന് വിധേയമാക്കിയിരിക്കുന്നു. വിവരാവകാശ കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെപ്പോലും അപ്രസക്തമാക്കിക്കൊണ്ട്, ജനങ്ങളുടെ വിവരാവകാശം ഇല്ലായ്മ ചെയ്തിരിക്കുന്നു. രാജ്യത്തിന്‍റെ നിലനില്‍പ്പിന് തന്നെ അടിസ്ഥാനമായ ഫെഡറിലസിത്തിന്‍റെ കടയ്ക്കല്‍ കത്തിവെച്ചിരിക്കുന്നു. ചോദ്യങ്ങള്‍ മോദിയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കുന്നില്ല. നോട്ട് നിരോധനത്തെക്കുറിച്ച്, രാജ്യത്തെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് എല്ലാം ചോദ്യങ്ങളുയരുമ്പോള്‍ മോദി സര്‍ക്കാര്‍ കണ്ട കുറുക്കുവഴിയാണ്, വിവരങ്ങള്‍ മറച്ചുവെക്കുക എന്നത്. പക്ഷെ, ജനമനസ്സുകളിലുയരുന്ന ചോദ്യങ്ങളെ നിയമംകൊണ്ട് തടയാമെന്ന സര്‍ക്കാരിന്‍റെ വ്യാമോഹങ്ങള്‍ക്ക് ഏറെക്കാലം നി്ലനില്‍പ്പില്ല എന്നെങ്കിലും ഭരണാധികാരികള്‍ തിരിച്ചറിയുന്നത് നന്നായിരിക്കും എന്നും വിഎസ് ഫേസ്ബുക്കിൽ കുറിച്ചു.
വളരെയധികം നാടകീയതയ്ക്കൊടുവിലാണ് വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടയിലാണ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭയിലും ബില്‍ പാസായത്. പ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെ, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി, ശമ്പളം തുടങ്ങിയവ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ അടങ്ങിയ ബില്ലാണ് ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയത്. ബില്‍ പാസാക്കാന്‍ മതിയായ അംഗബലം ഇല്ലാത്തതിനാല്‍ രാജ്യസഭയില്‍ പരാജയപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്ക് പുറത്തുള്ള കക്ഷികളെ കൂട്ടുപിടിച്ച് ബില്‍ പാസാക്കാനുള്ള ബി.ജെ.പിയുടെ നീക്കം വിജയിക്കുകയായിരുന്നു.
അതേസമയം ബില്‍ വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധവുമായി സഭ വിട്ടിറിങ്ങി.
2005 ലെ വിവരാവകാശ നിയമത്തിന്റെ 13, 16 വകുപ്പുകളാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ നിയമഭേദഗതി പ്രകാരം കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമന കാലാവധി ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും.
https://www.facebook.com/Malayalivartha






















