ഒരുപാട് നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സി.പി.ഐ; അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം യു.ഡി.എഫില്‍ എന്നുമുണ്ട്; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി

സി.പി.എമ്മിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐയുമായി ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. ഒരുപാട് നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സി.പി.ഐ. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം യു.ഡി.എഫില്‍ എന്നുമുണ്ടെന്നും സി.പി.എമ്മിനുണ്ടായ അധപതനത്തില്‍ ഇടതുപക്ഷത്തെ നല്ല മനസുകള്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മലപ്പുറം ഡി.സി.സി സംഘടിപ്പിച്ച ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
പരസ്പരം പരദൂഷണം പറയുന്നവര്‍ക്കല്ല, പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും ഇനി പാര്‍ട്ടിയില്‍ സ്ഥാനമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ദേശീയ തലത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ ഭയമില്ല. ഈ പരാജയം തല്‍ക്കാലത്തേക്ക് മാത്രമാണ്. ഒന്നായി നിന്നാല്‍ ശക്തമായി തിരിച്ചു വരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുതല മൂര്‍ച്ചയുള്ള വാളാണ് സോഷ്യല്‍ മീഡിയയെന്നും ചിന്തിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കൈ മുറിയുമെന്നും മുല്ലപ്പള്ളി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
'സോഷ്യല്‍ മീഡിയയുടെ സാധ്യത നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. വേറെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ അവരുടെ നേതാവിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കന്മാരെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാന്‍ നിന്നാല്‍ ഈ പാര്‍ട്ടി എവിടെയെത്തു’മെന്നും മുല്ലപ്പള്ളി ചോദിച്ചു. നേതാക്കന്‍മാരെ വിമര്‍ശിക്കാന്‍ ഇന്റേര്‍ണല്‍ സംവിധാനം ഉപയോഗിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാംഗമടക്കമുള്ള നേതാക്കളെ പൊലീസ് തല്ലിച്ചതച്ചിട്ടും നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ശക്തമായി പ്രതിഷേധിക്കാന്‍ സി പി ഐ തയ്യാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഒരു എം എല്‍ എയെ പൊലീസിനെ ഉപയോഗിച്ച് കായികമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലന്നും സി പി എമ്മും സി പി ഐയും തമ്മില്‍ എറണാകുളത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് പ്രശ്നങ്ങള്‍ക്ക് ആധാരമെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എയുടെ കൈ ഒടിച്ചിട്ടും ജില്ലാ സെക്രട്ടറിയുടെ തലയടിച്ച് പൊട്ടിച്ചിട്ടും സി പി ഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് വിചിത്രമാണ്. സി പി എമ്മും മുഖ്യമന്ത്രിയും സി പി ഐയെ വിലകുറച്ച് കാണിക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഈ അപമാനം എത്ര കാലം ഇങ്ങനെ സഹിക്കാന്‍ സാധിക്കുമെന്ന് സി പി ഐ. ചിന്തിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. പൊലീസ് രാജാണ് കേരളത്തില്‍. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ അന്നുമുതല്‍ സി പി ഐക്കു ലഭിക്കുന്നത് അവഹേളനം മാത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സി അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, പി കെ വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, സി കെ.ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത പ്രസ്താനമാണ് സി പി ഐ എന്ന് മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. നെടുങ്കണ്ടത്ത് ഉരുട്ടിക്കൊല ഉണ്ടായപ്പോള്‍ സി പി ഐയുടെ ഇടുക്കി ജില്ലാഘടകം ശക്തമായ നിലപാട് എടുത്തെങ്കിലും സംസ്ഥാന നേതൃത്വം അവരെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. പെരിയ ഇരട്ടക്കൊല ഉണ്ടായപ്പോഴും ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തപ്പോഴും സി പി ഐയുടെ ശബ്ദം കേരളം കേട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇടുക്കിയിലെ വ്യാപകമായ കയ്യേറ്റങ്ങള്‍ക്ക് സി പി ഐ ഒത്താശ ചെയ്യുന്നു. സി പി എം ചെയ്യുന്ന എല്ലാ കൊള്ളരുതായ്മക്കും സി പി ഐ ഒത്താശ ചെയ്യുന്നു. ഇടതു മുന്നണിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ 1967 ലെ സപ്തമുന്നണി സര്‍ക്കാരിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അന്ന് വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറ്റ ഇ എം എസ് സര്‍ക്കാര്‍ സി പി ഐക്കെതിരെ നടത്തിയ നീക്കങ്ങളാണ് ആ മുന്നണി രണ്ടു വര്‍ഷത്തിനുള്ളില്‍ നിലംപൊത്താനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. 1970 ല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട സി അച്യുത മേനോന്‍ മന്ത്രിസഭ ഏഴുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച് കേരളം കണ്ട മികച്ച മന്ത്രിസഭയായി പേരെടുത്തു. 1971 ല്‍ സി.പി.ഐ. ഉള്‍പ്പെടുന്ന ഐക്യജനാധിപത്യ മുന്നണി ഇരുപതില്‍ 20 സീറ്റ് നേടിയ കാര്യവും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha























