സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീടു കയറിയാലും ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി.പി.എം ഗതിപിടിക്കുമെന്ന് കരുതേണ്ട ; കെ സുരേന്ദ്രൻ

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീടു കയറിയാലും ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി.പി.എം ഗതിപിടിക്കുമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകർക്കു കോടതിയിൽ നിന്നു കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള യാത്രയ്ക്കിടെ പൊലീസിന്റെ ഒത്താശയോടെ മദ്യസൽക്കാരം എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്‌പെന്റു ചെയ്തത്. കൊലക്കേസില്‍ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകള്‍ക്ക് മദ്യസല്‍ക്കാരം നടത്തിയ പൊലീസുകാര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികള്‍ക്ക് പാര്‍ട്ടി സ്ഥാനക്കയറ്റം നല്‍കിയാണ് ആദരിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ വീടു കയറിയാലും ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ട. വീടു കയറുന്നതുകൊണ്ട് ദുര്‍മ്മേദസ്സ് കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങള്‍ ചോദിക്കാന്‍ നില്‍ക്കേണ്ട. തിരിച്ചുചോദിച്ചാല്‍ പണി കിട്ടും എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകർക്കു കോടതിയിൽ നിന്നു കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള യാത്രയ്ക്കിടെ പൊലീസിന്റെ ഒത്താശയോടെ മദ്യസൽക്കാരം നടത്തിയിരുന്നു. പ്രതികൾ മദ്യലഹരിയിലായതിനാൽ വീണ്ടും വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു ജയിൽ അധികൃതർ മടക്കി അയക്കുകയുണ്ടായി. തലശ്ശേരിയിലെ ബിജെപി പ്രവർത്തകൻ കെ.വി.സുരേന്ദ്രനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 5 പേർക്കാണു ഹോട്ടലിൽ പൊലീസ് മദ്യസൽക്കാരം ഒരുക്കിയത്.
ശിക്ഷ വിധിച്ച ശേഷം 5 പ്രതികളെയും തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികൾ മദ്യപിച്ചതായി ആ പരിശോധനയിൽ രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്ക്കു ശേഷം 4.45നു തലശ്ശേരിയിൽ നിന്നു പുറപ്പെട്ടെങ്കിലും 22 കിലോമീറ്റർ മാത്രം ദൂരെയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ വൈകിട്ട് 6.45നാണു പ്രതികളുമായി പൊലീസ് എത്തിയത്.
തലശ്ശേരി സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരാണു പ്രതികൾക്കൊപ്പം ഉണ്ടായിരുന്നത്. പ്രതികൾക്കു ഭക്ഷണം കഴിക്കാൻ ഇടയ്ക്കു തലശ്ശേരിയിലെ ഹോട്ടലിൽ കയറിയിരുന്നു എന്നാണു പൊലീസ് നൽകുന്ന വിശദീകരണം. സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപു ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണു പ്രതികൾ മദ്യപിച്ചതായി കണ്ടെത്തിയത്. അതോടെ, മദ്യപിച്ചതായി രേഖപ്പെടുത്തി വീണ്ടും വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു സെൻട്രൽ ജയിൽ സൂപ്രണ്ട് മടക്കുകയായിരുന്നു. പിന്നീടു വൈദ്യപരിശോധനയ്ക്കു ശേഷം രാത്രിയോടെയാണു പ്രതികളെ ജയിലിൽ പ്രവേശിപ്പിച്ചത്.
ചിത്തിര ആട്ട വിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണിന് വന്ന തൃശൂര്‍ സ്വദേശിനി ലളിതയെ പ്രായം സംശയിച്ച് സന്നിധാനത്ത് വെച്ച് ആക്രമിച്ച സംഭവത്തിൽ കൊട്ടാരക്കര ജയിലില്‍ നിന്നും റാന്നി കോടതിയിലേക്ക് കൊണ്ടുപോകവേയാണ് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുരേന്ദ്രന് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി കൊടുത്തത്. കൂടാതെ മാധ്യമങ്ങളോട് സംസാരിക്കാൻ സുരേന്ദ്രന് അവസരം നൽകരുതെന്ന് കോടതി നിർദ്ദേശം ഉണ്ടായിരുന്നിട്ടും കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോകവേ സുരേന്ദ്രന് മാധ്യമങ്ങളോട് സംസാരിക്കാന്‍ സ്വാതന്ത്ര്യം നല്‍കി എന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്‌പെൻഡ് ചെയ്തത്. നടപടിക്കെതിരെ അന്നും സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ടിപി കേസിലെ പ്രതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നവരാണ് തനിക്ക് ചായ വാങ്ങിത്തന്ന പോലീസുകാരനെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha






















