അഖിലിനെ പൊക്കിയ വഴി... പട്ടാളക്കാരനെ എങ്ങനെ പോലീസുകാര്‍ പൊക്കും എന്ന ചോദ്യം നിലനില്‍ക്കേ ഹൈടെക് തന്ത്രമൊരുക്കി കേരള പോലീസ്; ലഡാക്കിലെ ക്യാമ്പില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ച് തിരുവനന്തപുരത്തേക്ക് വിമാനം കയറ്റിയത് സൈന്യവും പൊലീസും തമ്മിലെ രഹസ്യ ധാരണ

ഒരു പട്ടാളക്കാരന്‍ കുറ്റം ചെയ്താല്‍ പോലീസിന് ശിക്ഷിക്കാന്‍ അധികാരമില്ലെന്നും അവന്‍ പട്ടാള ക്യാമ്പിലെത്തിയാല്‍ സൈനിക കോടതിയ്ക്ക് മാത്രമേ അവനെ ശിക്ഷിക്കാന്‍ അധികാരമുള്ളൂവെന്നുമാണ് നാട്ടില്‍ പണ്ടു മുതലേ പാട്ടായ കഥ. ആ കഥ നമ്മുടെ ഓര്‍മ്മയില്‍ നില്‍ക്കേയാണ് അമ്പൂരിയില്‍ പട്ടാളക്കാരനായ അഖില്‍, രാഖിയെ കൊന്നെന്ന വാര്‍ത്ത വന്നത്. രാഹുല്‍ ക്യാമ്പില്‍ ഉണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതോടെ നാട്ടിലും പല കഥകള്‍ പ്രചരിച്ചു. പട്ടാളക്കാരന്‍ ഈസിയായി രക്ഷപ്പെടുമെന്ന്. എന്നാല്‍ കേരള പോലീസ് നമ്മുടെ ധാരണകളെ തെറ്റിച്ച് വിദഗ്ധമായി പട്ടാളക്കാരനെ പിടികൂടി. അതും സൈന്യത്തിന്റെ സപ്പോര്‍ട്ടോടെ
ഡല്‍ഹിയില്‍ നിന്ന് എത്തിയ അഖിലിനെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടി കൂടിയത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ മുഖത്തെ മീശ ഉള്‍പ്പെടെ വടിച്ചാണ് അഖില്‍ എത്തിയത്. എന്നാല്‍ ഇയാള്‍ എത്തുന്നതായി പൊലീസിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു.
കൊല നടത്തിയ ശേഷം അഖില്‍ എത്തിയത് ലഡാക്കിലെ സൈനിക കേന്ദ്രത്തിലായിരുന്നു. അവധി കഴിഞ്ഞെത്തിയ പട്ടാളക്കാരനെ പോലെ ജോലിയില്‍ ഏര്‍പ്പെട്ടു. ഇതിനിടെയാണ് രാഖിയുടെ കൊലപാകത്തില്‍ പൊലീസ് സത്യം കണ്ടെത്തിയത്. ഇതോടെ സൈനിക കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അഖില്‍ ശ്രമിക്കുമെന്ന സൂചന പൊലീസിന് കിട്ടി. വിവരങ്ങള്‍ പുറത്തെത്തുന്നതിന് മുമ്പ് തന്നെ ആര്‍മിയെ വിവരങ്ങള്‍ അറിയിച്ചു. ഇതോടെ അഖില്‍ സൈന്യത്തിന്റെ നീരീക്ഷണത്തിലായി. പൊലീസ് ഡല്‍ഹിയിലും എത്തി. ഇതിനിടെ സൈന്യം തന്നെയാണ് അഖിലിനെ പൊലീസിന് കൈമാറിയത്. എന്നാല്‍ സൈനികനെ പട്ടാളം പൊലീസിന് കൈമാറിയെന്ന നാണക്കേട് ഒഴിവാക്കാന്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ അഖിലിനെ അയച്ചു.
അതേസമയം അമ്പൂരി രാഖി വധക്കേസില്‍ മുഖ്യപ്രതിയായ അഖില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കാറില്‍വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. വീട്ടിലെത്തിച്ചു കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയതായും അഖില്‍ മൊഴി നല്‍കി.
രാഖിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൂവാര്‍ പൊലീസ് ഒരാഴ്ചമുമ്ബ് രാഹുലിനെയും അച്ഛനെയും പൊലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് കേസിലെ രണ്ടാംപ്രതി രാഹുല്‍ ഒളിവില്‍പ്പോയത്. ഇതോടെ കുടുങ്ങുമെന്ന് അഖിലിനും മനസ്സിലായി. അപ്പോഴേക്കും തന്നെ സൈന്യത്തിന് പൊലീസില്‍ നിന്നും നിര്‍ദ്ദേശം പോയിരുന്നു. രാഖിയെ കാണാനില്ലെന്ന അച്ഛന്‍ രാജന്റെ പരാതിയില്‍ പൂവാര്‍ പൊലീസ് രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതില്‍ രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചത് അമ്ബൂരി ടവര്‍ ലൊക്കേഷനുകീഴില്‍ അഖിലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍വച്ചാന്നെന്ന് കണ്ടെത്തി. തുടര്‍ന്നാണ് രാഹുലിനെയും അച്ഛന്‍ രാജപ്പന്‍നായരെയും രണ്ട് ബന്ധുക്കളെയും എസ്‌ഐ. ആര്‍. സജീവ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. രാഖിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പായ ശേഷമാണ് രാഹുല്‍ ഒളിവില്‍പ്പോയത്.
ഇതിനുശേഷം ഇയാള്‍ നിരന്തരം ബസ് യാത്രയിലായിരുന്നു. ഇടയ്ക്ക് കണ്ണൂര്‍വരെ യാത്രചെയ്തു. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ തങ്ങി. തിരികെ വരുമ്‌ബോള്‍ മലയിന്‍കീഴില്‍വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പിടികൂടുമ്‌ബോള്‍ ഇയാളുടെ കൈയില്‍ വസ്ത്രങ്ങളുള്ള ബാഗുണ്ടായിരുന്നു. അഞ്ചുമാസംമുമ്ബ് വീട്ടുകാര്‍ അറിയാതെ രാഖിയെ എറണാകുളത്ത് ഒരു ക്ഷേത്രത്തില്‍വെച്ച് അഖില്‍ വിവാഹം കഴിച്ചിരുന്നു. ഇതിനുശേഷം മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹനിശ്ചയം നടന്നതറിഞ്ഞ രാഖി യുവതിയുടെ വീട്ടില്‍പോയി അഖിലുമായുള്ള ബന്ധം പറഞ്ഞു.
വിവാഹക്കാര്യം സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും രാഖി പറഞ്ഞു. തുടര്‍ന്നാണ് മൂന്നുപ്രതികളും അഖിലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍വെച്ച് കഴിഞ്ഞ മാസം 18ന് കൊലപാതകത്തിനു പദ്ധതി തയ്യാറാക്കിയത്.
ഇതെല്ലാം പൊലീസിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അഖിലിനെ കാത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊലീസും കാത്തു നിന്നു. ഇതെല്ലാം അറിയാവുന്ന അഖിലിന്റെ അച്ഛന്‍ രാജപ്പന്‍ നായര്‍ എന്ന മണിയനും ഇടപെട്ടു. മണിയനും മകന്‍ വരുന്നത് പൊലീസിനെ അറിയിച്ചു. അങ്ങനെ അഖില്‍ കുടുങ്ങി. കൊലപാതകത്തെ ഞെട്ടലോടെയാണ് സൈന്യം ഏറ്റെടുത്തത്. അതുകൊണ്ട് പൊലീസില്‍ നിന്ന് വിവരം ലഭിച്ചതു മുതല്‍ സൈന്യത്തിന്റെ കരുതല്‍ തടങ്കലില്‍ ആയിരുന്നു അഖില്‍. ഫോണ്‍ ഉപയോഗിക്കാന്‍ മാത്രമാണ് അഖിലിന് അനുമതിയുണ്ടായിരുന്നത്. കേസില്‍ പ്രതിയായതോടെ സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഖിലിനെ പട്ടാളം പുറത്താക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha






















