കൊലയാളികളുടെ കൊടും ക്രൂരത ഇങ്ങനെ ...രാഖിയുടെ കഴുത്ത് ഞെരിച്ചത് രാഹുൽ ,പിന്നീട് അഖില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി കൊലപ്പെടുത്തി......

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് കേസിലെ രണ്ടാംപ്രതി രാഹുലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഡാലോചന നടന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാഹുലിനെ ഓാഗസ്റ്റ് ഒന്‍പത് വരെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചത് അഖിൽ വാട്സ് ആപ്പിലൂടെ രാഖിയെ അറിയിച്ചു. ആ വിവാഹം നടന്നാൽ സോഷ്യൽ മീഡിയ വഴി അഖിലിനെതിരെ പ്രചാരണം നടത്തുമെന്ന് രാഖി ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് മൂന്നു പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
രാഖിയെ പ്രതികളുടെ വീട് കാണാന്‍ ക്ഷണിച്ചാണ് കാറില്‍ കയറ്റിയത്. കാറിന്റെ പിന്‍സീറ്റിലിരുന്ന രാഹുലാണ് ആദ്യം കഴുത്ത് ഞെരിച്ചത്. തുടര്‍ന്ന് അവശയായ രാഖിയെ ഡ്രൈവിംഗ് സീറ്റിലിരുന്ന അഖില്‍ പിന്‍ സീറ്റിലേക്ക് മാറി പ്ലാസ്റ്റിക് കയര്‍ കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കി. രാഖി കൊല്ലപ്പെട്ടതോടെ നേരത്തെ തയാറാക്കിവച്ച കുഴിയില്‍ മൃതദേഹം മറവു ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
അഖിലിനെ നാണം കെടുത്തുമെന്ന് രാഖി പലവട്ടം പറഞ്ഞിരുന്നതായും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഖിലിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തുക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം മൃതദേഹം മറവു ചെയ്യാൻ കുഴിയെടുത്തത് അച്ഛന്റെ സഹായത്തോടെയാണെന്നും ഒന്നാം പ്രതിയായ അഖിൽ പൊലീസിന് മൊഴി നൽകിയിരുന്നു. കൃത്യം നടത്തിയ ശേഷം കാശ്മീരിലേക്കാണ് താൻപോയതെന്നും രാഖിയുടെ വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചത് സഹോദരൻ രാഹുലാണെന്നും അഖിൽ മൊഴി നൽകിയിരുന്നു.
രാഖിയെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്ന് മുഖ്യപ്രതി അഖില്‍. കാറില്‍ കയറ്റിയശേഷം രാഖിയുമായി തര്‍ക്കം നടന്നിരുന്നു. ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ രാഖി എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകശേഷം ആദ്യം ഡല്‍ഹിയിലേക്കും പിന്നീട് കശ്മീരിലേക്കും പോയെന്ന് അഖില്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ അഖില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടില്ലെന്നാണ് സൈനിക യൂണിറ്റ് വ്യക്തമാക്കുന്നത്.
അഖിലിനെയും രാഹുലിനെയും പോലീസ് ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. പ്രതികള്‍ തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. രാഖിയുടെ ഫോണും വസ്ത്രങ്ങളും ബാഗും ഉപേക്ഷിച്ചാണ് പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ ഇരുവരും നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
അതേസമയം, അഖിലിന്റെ മാതാപിതാക്കളെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവര്‍ത്തിക്കുകയാണ് രാഖിയുടെ അച്ഛന്‍. മാതാപിതാക്കള്‍ അറിയാതെ കൊലാപാതകം നടക്കില്ലെന്നാണ് രാഖിയുടെ അച്ഛന്‍ രാജന്‍ പറയുന്നത്. കുഴിയെടുക്കുമ്പോൾ അഖിലിന്റെ അച്ഛനും ഉണ്ടായിരുന്നതായി നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. അഖിലിന്റെയും രാഖിയുടെയും വിവാഹക്കാര്യം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെങ്കില്‍ കൊലപാതകത്തില്‍ അവര്‍ക്കും പങ്കുണ്ടെന്ന വാദം അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha






















