കാനമേ കാണുന്നില്ലേ.... എറണാകുളം ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചിന്റെ പേരില്‍ എല്‍.എല്‍.എ.യായ എല്‍ദോ എബ്രഹാം പ്ലാസ്റ്ററിട്ടത് മിച്ചം; കൈ ഒടിഞ്ഞെന്ന എല്‍ദോയുടെ വാദം പൊളിച്ച പോലീസ് രണ്ടാം പ്രതിയുമാക്കി; സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ഒന്നാം പ്രതി; കട്ടയും കുറുവടിയും കല്ലുമായെത്തി ആക്രമിച്ചു

എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വരാനിരിക്കെ എറണാകുളം ഡി.ഐ.ജി. ഓഫീസിലേക്കു സി.പി.ഐ. നടത്തിയ മാര്‍ച്ചില്‍ വല്ലാത്ത ട്വിസ്റ്റ്. മാര്‍ച്ചുമായി ബന്ധപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജു, എല്‍ദോ ഏബ്രഹാം എം.എല്‍.എ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കട്ടയും കുറുവടിയും കല്ലുമായാണു പ്രവര്‍ത്തകര്‍ എത്തിയതെന്ന് എഫ്.ഐ.ആര്‍.
മുന്‍കൂട്ടി അനുമതി വാങ്ങാതെയായിരുന്നു മാര്‍ച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുള്ള ഉദ്യോഗസ്ഥനെ പരുക്കേല്‍ക്കുംവിധം മനഃപൂര്‍വം ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അസി. കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു. സര്‍ക്കാര്‍ വാഹനത്തിന്റെ ഗ്രില്ലിനും ഏഴോളം ഷീല്‍ഡുകള്‍ക്കും ബാരിക്കേഡുകള്‍ക്കും നാശം വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
തുടരന്വേഷണത്തിനായി കേസ് രേഖകള്‍ എ.സി.പി. ബിജി ജോര്‍ജിനു കൈമാറി. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍.
സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്‌റഫ്, പാര്‍ട്ടി ജില്ലാ അസി. സെക്രട്ടറി കെ.എന്‍. സുഗതന്‍, മുടക്കയം സദാശിവന്‍, സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം അസ്‌ലഫ് പാറേക്കാടന്‍, ഉദയംപേരൂര്‍ ലോക്കല്‍ സെക്രട്ടറി ആല്‍വിന്‍ സേവ്യര്‍, ചൂര്‍ണിക്കര ലോക്കല്‍ സെക്രട്ടറി പി.കെ. സതീഷ്‌കുമാര്‍, പ്രവര്‍ത്തകരായ ജോണ്‍ മുക്കത്ത്, സജിത്ത്, കണ്ടാലറിയാവുന്ന 800 പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേയാണുകേസ്.
ലാത്തിചാര്‍ജുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ട് എറണാകുളം ജില്ലാ കളക്ടര്‍ക്ക് പോലീസ് നല്‍കിയ റിപ്പോര്‍ട്ട് അതിനിടെ വിവാദമാകുകയും ചെയ്തിരുന്നു. ലാത്തിച്ചാര്‍ജില്‍ കൈയ്ക്ക് പൊട്ടലേറ്റിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നത് എല്‍ദോയെ പ്രതിരോധത്തിലാഴത്തിയിരുന്നു. ലാത്തിചാര്‍ജില്‍ തന്റെ കൈക്ക് പൊട്ടലേറ്റിട്ടില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് എല്‍ദോ എബ്രഹാം പറഞ്ഞൊപ്പിച്ചു. കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പരിക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത്. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.
എന്നെയടക്കമുള്ള നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മര്‍ദ്ദനമേറ്റ ശേഷം അതിന്റെ ആഴം അളക്കുന്നത് തന്നെ ഒരു നല്ല ശീലമല്ല. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദ്ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
അതേസമയം താന്‍ ആരുടേയും തടവറയിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. തനിക്ക് നേരെയുള്ള വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോ എബ്രാഹം എംഎല്‍എയെ പോലീസ് മര്‍ദിച്ചു എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മറ്റു നടപടികളും പ്രതികരണങ്ങളും കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമെ ഉണ്ടാകൂ.
പോലീസ് ഉദ്യോഗസ്ഥനല്ല അന്വേഷണം നടത്തുന്നത്. കളക്ടറാണ്. തനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ല. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടാകുമെന്നും കാനം വ്യക്തമാക്കി.
മകന്‍ അഴിമതി നടത്തിയെന്നും അതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിങാണ് തന്റെ മൗനങ്ങള്‍ക്ക് പിന്നിലെന്നുമുള്ള ആരോണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്‍ദോയെ രണ്ടാം പ്രതിയാക്കിയ സംഭവം സിപിഐയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇനി കളക്ടറുടെ റിപ്പോര്‍ട്ടാണ് പ്രതീക്ഷ. അതും എതിരായാല്‍ പിന്നെ കാനത്തിന്റെ നിലപാടാണ് രാഷ്ട്രീയ കേരളം ഒത്തുനോക്കുന്നത്.
https://www.facebook.com/Malayalivartha






















