നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ് കുമാറിന്‍റെ മൃതദേഹം പുറത്തെടുത്തു

രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുവാനായി പുറത്തെടുത്തു. കോലാഹലമേട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നിന്നുമാണ് പുറത്തെടുത്തത്. ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗുരുതര വീഴ്ചകളുണ്ടെന്നും റിപ്പോർട്ട് കേസ് അന്വേഷണത്തെ ഒരു രീതിയിലും സഹായിക്കില്ലെന്നുമായിരുന്നു ജുഡിഷ്യൽ കമ്മിഷന്റെ നിഗമനം. റീപോസ്റ്റ്മോർട്ടം ചെയ്യുന്ന കാര്യം സർക്കാർ ഗൗരവത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് നാരായണക്കുറുപ്പ് സർക്കാരിന് കത്ത് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആദ്യ റിപ്പോർട്ടിൽ കണ്ടെത്തിയ വീഴ്ചകൾ ഇവയൊക്കെയായിരുന്നു. 22 പരിക്കുകൾ രാജ്കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പരിക്കുകളുടെ പഴക്കത്തെക്കുറിച്ച് സൂചനയില്ല. ജൂൺ 12ന് പൊലീസിന് കൈമാറുന്നതിന് മുമ്പ് രാജ്കുമാറിനെ നാട്ടുകാർ മർദ്ദിച്ചെന്ന പരാതിയിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തിരുന്നു. പീരുമേട് സബ് ജയിലിലും മർദ്ദനമേറ്റെന്ന് ആക്ഷേപമുണ്ട്. പരിക്കുകളുടെ പഴക്കം അറിഞ്ഞില്ലെങ്കിൽ ആരുടെ മർദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താനാകാതെ വരുമെന്നത് ഒരു വീഴ്ചയായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തിയില്ല. അതു ചെയ്തിരുന്നെങ്കിൽ ഭക്ഷണവും കുടിവെള്ളവും നൽകാതെ ക്രൂരമായി മർദ്ദിച്ചതിനും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതു മൂലമാണ് ന്യൂമോണിയ ഉണ്ടായതെന്നതിനും തെളിവ് ലഭിക്കുമായിരുന്നു. കസ്റ്റഡി മർദ്ദനത്തെ തുടർന്ന് മരിക്കുന്നവരെ പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഡോക്ടർമാരുടെ പ്രത്യേകസംഘം വേണമെന്ന നിയമവും പാലിച്ചില്ല. അസിസ്റ്റന്റ് പൊലീസ് സർജനൊപ്പം ഒരു പി.ജി വിദ്യാർത്ഥി മാത്രമാണ് പോസ്റ്റ്‌മോർട്ടത്തിനുണ്ടായിരുന്നത്. ഇത്തരത്തിലുള്ള പിഴവുകൾ വന്നതിനെ തുടർന്നാണ് റീ പോസ്റ്റ‌്മോർട്ടത്തിനായുള്ള ആവശ്യം ഉയർന്നത്. മറ്റ് നടപടിക്രമങ്ങൾ ജുഡിഷ്യൽ കമ്മിഷനാണ് തീരുമാനിക്കുക. സാമ്പത്തിക തട്ടിപ്പ് കേസിൽ കഴിഞ്ഞമാസം 12നാണ് ഇടുക്കി കോലാഹലമേട് സ്വദേശിയായ രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പീരുമേട് ജയിലിൽ കഴിയവേ 21നായിരുന്നു മരിച്ചത്. കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















