സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ സര്‍വ്വീസില്‍ അടയന്തിരമായി പ്രവേശിപ്പിക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്

മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും വീണ്ടും തിരിച്ചടി. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ സര്‍വ്വീസില്‍ അടയന്തിരമായി പ്രവേശിപ്പിക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഐ.പി.എസ് റാങ്കില്ലെങ്കില്‍ തത്തുല്യമായ പദവിയില്‍ ഉടന്‍നിയമിക്കണം. യാതൊരു തെളിവും ഇല്ലാതെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കാരണം പറയാതെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് ആരോപിച്ചാണ് ജേക്കബ് തോമസ് കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ചത്. സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ജേക്കബ് തോമസ്, സംസ്ഥാനത്ത്് നിയമവാഴ്ച തകര്‍ന്നെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന ഒരു പരിപാടിക്കിടെ പറഞ്ഞതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തത്. അതിനും മുമ്പ് അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ഡി.ജി.പി ജേക്കബ് തോമസിന്റെ പ്രസ്താവന സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് 2017 ഡിസംബര്‍ 20ന് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തത്. ജേക്കബ് തോമസ് അന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറകട്‌റായിരുന്നു. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഇതുകൊണ്ടാണ് പേടിക്കുന്നതെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
ഓഖി ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലി!ല്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സസ്‌പെന്‍ഷനിലായി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. നിയമോപദേശവും ലഭിച്ചിരുന്നു. കോടിയുടെ നഷ്ടം ജേക്കബ് തോമസിന്റെ കാലയളവില്‍ ഉണ്ടായെന്നാണ് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്. ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിക്കെയാണ് പുതിയ കേസ് എടുത്തത്.
തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തുന്നെന്ന് ആരോപിച്ച് സസ്‌പെന്‍ഷന്‍ അതിന് മുമ്പ് നീട്ടിയിരുന്നു.അതിന് ശേഷവും സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരായി ജേക്കബ് തോമസ് പ്രസ്താവനകള്‍ നടത്തിയിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ജേക്കബ് തോമസ് സര്‍ക്കാറിനെയും പൊലീസിനെയും പരിഹസിച്ചിരുന്നു. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളിലും കൊച്ചിയിലെ കുണ്ടന്നൂരും നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നായിരുന്നു പരിഹാസം. നടപ്പിലാക്കാത്ത എത്ര സുപ്രിംകോടതി വിധിയുണ്ടെന്നും ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha






















