കൊലയാളിയെന്ന് ആക്രോശിച്ചും, കൂകിവിളിച്ചും, കല്ലെടുത്ത് എറിഞ്ഞും തെളിവെടുപ്പിനെത്തിച്ച പട്ടാളക്കാരനെ സ്വീകരിച്ച് നാട്ടുകാർ:- കയ്യിൽ കിട്ടിയാൽ കയ്യേറ്റം ചെയ്യാനും ശ്രമം: കൊലപാതകക്കേസിൽ അഖിലിന്റെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് തടിച്ച് കൂടിയ ജനാവലിയുടെ പ്രതിഷേധവും, പോലീസ് വാഹനം തടയലും- അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ ലാത്തിവീശി പോലീസ്

അമ്പൂരി കൊലക്കേസ് പ്രതി അഖിലിനെ തെളിവെടുപ്പ് നടത്താനായി രാഖിയെ കൊന്ന് കുഴിച്ചിട്ട വീട്ടിലെത്തിച്ചു. പ്രതിയെ കൊണ്ടുവന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് വളഞ്ഞത്. അഖിലിന്റെ മാതാപിതാക്കളെക്കൂടി അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സ്ഥലത്ത് സംഘർഷമുണ്ടാവുകയായിരുന്നു.അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തിൽ അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്. കൊലപാതക കേസിലെ പ്രതിയെ കണ്ടപ്പോൾ തന്നെ നാട്ടുകാര്‍ കൂവി വിളിച്ച് ബഹളം വച്ചു. അഖിലിന് നേരെ കല്ലേറും ഉണ്ടായി. പൊലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോൾ നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി.
അഖിലിനെ പൊലീസ് വാഹനത്തില്‍ നിന്നിറക്കിയപ്പോള്‍ കൊലയാളിയെന്നു കൂക്കിവിളിച്ച് നാട്ടുകാര്‍ ബഹളം വിളിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്‌എപിയുടെ നേതൃത്തിലാണ് തെളിവെടുപ്പിന് എത്തിയത്. ഇവരെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. നാട്ടുകാരുടെ ആവശ്യം പരിഗണിക്കാം എന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം പിന്‍മാറിയത്. നാടിനെ ഞെട്ടിച്ച കൊലപാതകക്കേസിൽ വൻ പൊലീസ് സന്നാഹത്തിന്‍റെ അകമ്പടിയോടെയാണ് മുഖ്യ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ അഖിലിന്‍റെ പുതിയ വീട്ടിലും സമീപത്തുമെല്ലാം സംഘര്‍ഷത്തിനിടയിലും പൊലീസ് തെളിവെടുപ്പ് നടപടികൾ പൂര്‍ത്തിയാക്കി. അതേ സമയം കസ്റ്റഡിയില്‍ കഴിയുന്ന പ്രധാന പ്രതി അഖിലേഷിന്റെ തെളിവെടുപ്പ് പൂർത്തിയാക്കിയതിന് പിന്നാലെ കേസിലെ രണ്ടാം പ്രതി രാഹുലിനെ കൂടി കസ്റ്റഡിയില്‍ വാങ്ങി അച്ഛനെയും മക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.
നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കോമ്ബൗണ്ടില്‍ കനത്ത പൊലീസ് കാവലില്‍ അഖിലേഷിനെ എത്തിച്ച് തെളിവെടുക്കുന്നത് കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. കൊലപാതകത്തിനായി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലവും അതിനുശേഷം വീടിന്റെ കോമ്ബൗണ്ടിലെത്തിച്ച് കുഴിച്ചുമൂടിയ രീതിയുമെല്ലാം അഖിലേഷ് കാട്ടിക്കൊടുത്തു. മൃതദേഹത്തില്‍ വിതറാന്‍ ഉപ്പുവാങ്ങിയ കടയിലും അഖിലേഷിനെ എത്തിച്ചു. പൂവാര്‍ സി.ഐ രാജീവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
രാഖി അനുനയത്തിന് തയാറാകുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് കൊലപാതകത്തിന് തയ്യാറായതെന്ന് അഖിലേഷ് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. 'എങ്കില്‍ പിന്നെ കൊന്നോട്ടെ' എന്ന ചോദ്യത്തിനു 'കൊന്നോളാന്‍' രാഖി മറുപടി നല്‍കി. യുവതി പിന്മാറിയിരുന്നെങ്കില്‍ കൊല്ലുമായിരുന്നില്ല. മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ കയറും സീറ്റ് ബെല്‍റ്റുമിട്ട് മുറുക്കിയെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞതു വ്യക്തമായില്ല. നിലപാട് മാറ്റിയതാണെങ്കിലോ എന്ന പൊലീസിന്റെ ചോദ്യത്തിന്, 'കൈവച്ചു പോയില്ലേ, തീര്‍ക്കാമെന്നു കരുതി' എന്നായിരുന്നു അഖിലിന്റെ മറുപടി. തുടര്‍ന്നു വീട്ടിലെത്തി മരണം ഉറപ്പാക്കിയശേഷം മൃതദേഹം പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേര്‍ത്തു കെട്ടിയെന്നും അഖിലേഷ് തെളിവെടുപ്പിനിടെ പൊലീസിനോട് വെളിപ്പെടുത്തി.
രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയശേഷം വീട്ടിലെത്തി കുളിച്ച് വൃത്തിയായ തന്നെയും ആദര്‍ശിനെയും ജ്യേഷ്ഠന്‍ രാഹുലാണ് കൊലപാതകത്തിനുപയോഗിച്ച കാറില്‍ തിരുവനന്തപുരത്തെത്തിച്ചത്. കൊല്ലപ്പെടുമ്ബോള്‍ രാഖി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ യാത്രാ മദ്ധ്യേ വഴിയിലുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. തിരുവനന്തപുരത്തെത്തി അവിടെ നിന്ന് അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസില്‍ ഗുരുവായൂരിലേക്ക് പോയി. രാഖിയുടെ ബാഗ് ബസില്‍ ഉപേക്ഷിച്ചതായും അഖിലേഷ് പൊലീസിനോട് പറഞ്ഞു. രാഖിയുടെ മൊബൈല്‍ ഫോണുള്‍പ്പെടെ കേസില്‍ ഇനിയും തെളിവുകള്‍ പൊലീസിന് ശേഖരിക്കാനുണ്ട്. ഇതിനായി രാഹുലിനെ കൂടി വരുംദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും.
https://www.facebook.com/Malayalivartha






















