വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് തന്നെക്കാളും പ്രായമായ സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നു: - പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി രമ്യ തന്നെക്കാളും പ്രായമായ സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നു എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരണത്തിന് ഉപയോഗിച്ചിരുന്നത്. ‘കണ്ടില്ലേ രമ്യാ ഹരിദാസ് എംപി പൊതുജനത്തെ കൊണ്ട് കാല് പിടിപ്പിക്കുന്നു’. എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് രമ്യ തന്നെക്കാളും പ്രായമുള്ള സ്ത്രീകളെ കൊണ്ട് കാലുപിടിപ്പിക്കുന്നത് എന്നാണ് ചില പോസ്റ്റുകളുടെ തലവാചകം. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യം മറ്റൊന്നായിരുന്നു. മണ്ഡലത്തിലെ തമിഴ് ജനങ്ങള്‍ ഏറെയുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാന്‍ എത്തിയതായിരുന്നു രമ്യ.
വിജയിച്ചെത്തിയ എംപിയെ തമിഴ് ജനങ്ങൾ ഏറെയുള്ള ഗ്രാമത്തിൽ അവരുടെ ആചാരപ്രകാരമാണ് സ്വീകരിച്ചത്. ‘തങ്കച്ചീ’ എന്ന് സ്നേഹത്തോടെ വിളിച്ച നിങ്ങളുടെ മുന്നിൽ വിജയിച്ച് വരാൻ കഴിഞ്ഞതിൽ രമ്യ പ്രസംഗത്തിൽ നന്ദി പറയുന്നുണ്ട്. ‘അക്കാ’ പായസം ഉണ്ടാക്കി വച്ചിട്ടുണ്ടല്ലേ എന്നും പ്രസംഗത്തിനിടെ ഒരു സ്ത്രീയോട് രമ്യ ചോദിക്കുന്നുണ്ട്. താലത്തിലുള്ള ചന്ദനം തൊട്ട്. അതിലെ വെള്ളം കാൽച്ചുവട്ടിലൊഴിച്ചാണ് സ്ത്രീകൾ ആചാരപ്രകാരം രമ്യാ ഹരിദാസിനെ സ്വീകരിച്ചത്. വെള്ളം കാൽച്ചുവട്ടിലൊഴിക്കുന്ന വീഡിയോ പങ്കുവച്ച ശേഷം എംപി സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിച്ചു എന്ന് ചില പേജുകൾ വിഡിയോ പങ്കുവച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഇടതുകോട്ടയായ ആലത്തൂരിൽ അട്ടിമറി വിജയം നേടിയ ശേഷം വൻ സൈബർ ആക്രമണമാണ് രമ്യാ ഹരിദാസിനെതിരെ നടക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കോണ്‍ഗ്രസ് അനുഭാവികളായ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മറ്റ് വീഡിയോകളുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എം.ബി രാജേഷിനെയും പി.കെ ബിജുവിനെയും രമ്യയെ സ്വീകരിച്ചതിന് സമാനമായ രീതിയില്‍ സ്വീകരിക്കുന്നതായിരുന്നു. ഇതേ ചടങ്ങ് സ്വീകരണ കേന്ദ്രങ്ങളിലെ സ്ത്രീകള്‍ നടത്തുമ്പോള്‍ എം.ബി രാജേഷോ പി.കെ ബിജുവോ എതിര്‍പ്പൊന്നും പ്രകടിപ്പിക്കുന്നത് വീഡിയോയിലില്ല. വീഡിയോകള്‍ ഉപേയോഗിച്ച് പരസ്പര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് ഇരുപക്ഷവും. ഇതിന് മുമ്പ് രമ്യ ഹരിദാസ് എംപിക്ക് വാഹനം വാങ്ങാന്‍ നാട്ടുകാരില്‍നിന്ന് പണം പിരിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
രമ്യാ ഹരിദാസ് എംപിക്ക് 14 ലക്ഷം രൂപയുടെ കാർ വാങ്ങി നൽകാനാണ് യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.പ്രധാന പ്രവർത്തകരിൽ നിന്നും പിരിവെടുത്ത് കാർ വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തു വന്നിരുന്നു. വാഹനം വാങ്ങാനായി യൂത്ത് കോൺഗ്രസ് പിരിവ് നടത്തിയത് ശരിയായില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. താനാണെങ്കിൽ ആ പണം സ്വീകരിക്കില്ലെന്നും രമ്യയ്ക്ക് ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ കാർ വേണ്ടെന്ന നിലപാടിൽ രമ്യ ഹരിദാസ് എത്തിയിരുന്നു. എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസമെന്നും കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നുവെന്നുമായിരുന്നു ഈ സംഭവത്തിൽ രമ്യ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha






















