സ്റ്റേഷനില്‍ കയറി പൊലീസുകാരെ അസഭ്യം പറയുകയും കൊലവിളി നടത്തുകയും ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു

സ്റ്റേഷനില്‍ കയറി പൊലീസുകാരെ അസഭ്യം പറയുകയും കൊലവിളി നടത്തുകയും ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. കൊല്ലം ഇരവിപുരം സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകനെ പുറത്തിറക്കാന്‍ എത്തിയപ്പോഴാണ് പൊലീസിനെ നേരെ തിരിഞ്ഞത്. പ്രവര്‍ത്തകര്‍ സ്റ്റേഷന്റെ വാതിലിലൂടെ ഇടിച്ച കയറി അസഭ്യം പറയുകയായിരുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ഇതോടെ ഭീഷണി മുഴക്കിയവര്‍ നിലവിളിയുമായി ഓടിയെന്നാണ് അറിയുന്നത്. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകനായ സച്ചിന്‍ ദേവിനെ വിട്ടയച്ചു. സി.പി.എം അധികാരത്തില്‍ വന്ന ശേശം ഡി.വൈ.എഫ്.ഐ- സി.പി.എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ചില പൊലീസ് സ്റ്റേഷനുകളില്‍ കയറി മോശമായി പെരുമാറുന്നത് ആദ്യമായല്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത് വലിയ വിവാദമായിരുന്നു. പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞത്. സംഭവം പൊലീസ് മറച്ചുവെച്ചെങ്കിലും ഡി.സി.പി ചൈത്ര തെരേസാ ജോണ്‍ ഇടപെട്ട് കല്ലെറിഞ്ഞ അന്‍പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അണമുഖം ഈറോഡ് സ്വദേശികളായ രാജീവ്(24), ശ്രീദേവ് (21) എന്നിവരെയാണ് പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയെന്നുമുള്ള പരാതിയിലുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച ശേഷമാണ് നേതാക്കളടങ്ങുന്ന സംഘം പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം കാട്ടിയത്.
രാത്രിയോടെ സ്‌റ്റേഷനിലെത്തിയ അന്‍പതോളം പേര്‍ എസ്.ഐയെ കാണണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടു. എസ്.ഐയുടെ അനുവാദം വേണമെന്ന് പൊലീസുകാര്‍ പറഞ്ഞു. വേറെ പരാതിക്കാരുമായി എസ്.ഐ സംസാരിക്കുകയായിരുന്നു. അവര്‍ പുറത്തിറങ്ങിയ ശേഷം കാണാമെന്ന് പൊലീസുകാര്‍ പറഞ്ഞെങ്കിലും ഡിവൈഎഫ്‌ഐ നേതാവും കൂട്ടരും ക്ഷുഭിതരായി. മുദ്രാവാക്യം വിളിച്ചുകൊണ്ട് പോലീസ് സ്‌റ്റേഷന് പുറത്തിറങ്ങി കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. അവര്‍ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിവിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.സി.പി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി പരിശോധന നടത്തി. അത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.സി.പിയെ വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. ഡി.സി.പിയുടെ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന ചൈത്രയെ മാറ്റുകയും ചെയ്തു.
ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ പലപ്പോഴും പൊലീസുകാര്‍ നിസ്സഹായരാണ്. കേസ് എടുത്താല്‍ സ്ഥലംമാറ്റമോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകും. കൊല്ലത്ത് ഇന്ന് നടന്ന സംഭവത്തില്‍ സച്ചിന്‍ദേവിനെ ബലമായി പിടിച്ചുകൊണ്ട് പോയില്ലെന്നും രേഖകള്‍ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിട്ടയയ്ക്കുകയായിരുന്നെന്നും സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ പറയുന്നു.
https://www.facebook.com/Malayalivartha






















