ജോര്‍ജുകുട്ടി ഉണ്ടാക്കിയ പൊല്ലാപ്പ്... എക്‌സൈസ് കസ്റ്റഡിയില്‍ നിന്ന് തെളിവെടുപ്പിനിടെ ബംഗളൂരുവില്‍ മുങ്ങിയ ജോര്‍ജുകുട്ടിയെ തന്ത്രമായി കുടുക്കി പോലീസ്; മലപ്പുറത്തെ വീട്ടില്‍ ഒളിച്ചുകഴിഞ്ഞ ജോര്‍ജ് കുട്ടിയെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവച്ചു

കേരള പോലീസിനെ പ്രത്യേകിച്ചും എക്‌സൈസ് ഉദ്യോഗസ്ഥരെ ശരിക്കും നാണം കെടുത്തിയ സംഭവമായിരുന്നു മയക്കുമരുന്ന് കേസ് പ്രതിയായ കോട്ടയം സ്വദേശി ജോര്‍ജുകുട്ടി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്. തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും ബംഗളൂരുവില്‍ വച്ച് ജീവഭയം പേടിച്ച് പോലീസ് മുങ്ങുകയായിരുന്നു. അവസാനം എക്‌സൈസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതിയെ എക്‌സൈസ് വിദഗ്ധമായി പിടി കൂടി. മലപ്പുറം വണ്ടൂരിലുള്ള ഭാര്യവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ച രാവിലെ ബംഗളൂരുവില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴാണ് ജോര്‍ജ് കുട്ടി രക്ഷപ്പെട്ടത്. മലപ്പുറത്തെ വീട്ടില്‍ ഒളിച്ചുകഴിഞ്ഞ ഇയാളെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇയാള്‍ നാലു തവണ വെടിവച്ചു. വെടിവയ്പില്‍ നിലമ്പൂര്‍ എക്‌സൈസ് ഓഫീസര്‍ മനോജിന് പരിക്കേറ്റു.
തൃപ്പൂണിത്തുറയില്‍ വച്ച് പോലീസുകാരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ 20 കേസുകളില്‍ പ്രതിയാണ് ഇയാള്‍. 20 കിലോ ഹാഷിഷ് ഓയില്‍, രണ്ടര കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവയാണ് ജോര്‍ജ് കുട്ടിയില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
ജോര്‍ജ് കുട്ടി തെളിവെടുപ്പിനിടെ എക്‌സൈസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയത് മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ട് വിലങ്ങഴിപ്പിച്ചതിന് ശേഷം. 20 കോടി രൂപയുടെ മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ്കുട്ടിയാണ് ബംഗളൂരുവിലെ തെളിവെടുപ്പിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്. മജിസ്റ്റിക് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ജോര്‍ജ്കുട്ടി രക്ഷപ്പെട്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മൂത്രമൊഴിക്കണമെന്ന് ജോര്‍ജ്കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൈയിലെ വിലങ്ങഴിച്ച് വാഹനത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തു വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചു വില്‍പനയ്ക്കായി ബെംഗളൂരുവില്‍ നിന്ന് ആഡംബര കാറില്‍ കടത്തിക്കൊണ്ടുവന്ന 20 കോടി രൂപ വിലവരുന്ന ലഹരിമരുന്നുകളുമായാണ് കോട്ടയം ഓണംതുരുത്ത് സ്വദേശി ചക്കുപുരക്കല്‍ വീട്ടില്‍ ജോര്‍ജ്കുട്ടി(34) അറസ്റ്റിലായത്. ജികെ എന്ന അപരനാമത്തിലായിരുന്നു ഇയാളുടെ ഇടപാടുകള്‍.
തിരുവനന്തപുരത്ത് കോവളം കഴക്കൂട്ടം ബൈപാസില്‍ വാഴമുട്ടം ഭാഗത്ത് വച്ചായിരുന്നു കാറിന്റെ അടിഭാഗത്തു പ്രത്യേകം നിര്‍മ്മിച്ച രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 20 കിലോ ഹഷീഷ് ഓയില്‍, രണ്ടരക്കിലോ കഞ്ചാവ്, 240 ഗ്രാം ചരസ്സ് എന്നിവ പിടിച്ചെടുത്തത്. കേരളത്തിലേക്കുള്ള ലഹരി കടത്ത് നിയന്ത്രിച്ചിരുന്ന ജോര്‍ജ്ജ് കുട്ടിയെ മയക്കുമരുന്നമായി പിടികൂടാന്‍ കഴിഞ്ഞത് എക്‌സൈസിനും പൊലീസിനും ഏറെ ആശ്വാസമായിരുന്നു. ഇയാളെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പ്രത്യേക അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു.
പൊലീസ് ഓഫിസറെ മാരകമായി കുത്തിപ്പരുക്കേല്‍പിച്ചത് ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിണ് ഇയാള്‍. കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ പ്രവേശിക്കാനും വിലക്കുണ്ട്. ഇപ്പോള്‍ ബെംഗളൂരുവിലേക്കു താമസം മാറിയ ജോര്‍ജ്കുട്ടി ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും എക്‌സൈസ് സംഘം വ്യക്തമാക്കി.
ബംഗളൂരുവില്‍ വന്‍തോതില്‍ ഹഷീഷും കഞ്ചാവും ചരസ്സും എത്തിട്ട ശേഷം കൂട്ടാളികള്‍ മുഖേന കേരളത്തില്‍ വില്‍പനയ്‌ക്കെത്തിക്കുന്നതായിരുന്നു ഇയാളുടെ രീതി. സാധാരണ കേരളത്തിലേക്കു വരാത്ത ഇയാള്‍ കോടികളുടെ ഇടപാടായതിനാലാണു നേരിട്ട് എത്തിയത്. രഹസ്യവിവരം ലഭിച്ച എക്‌സൈസ് സംഘം പരിശോധന നടത്തിയപ്പോഴായിരുന്നു സംസ്ഥാന തല എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലഹരിമരുന്നു ശേഖരം കണ്ടെത്തിയത്.
തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയ ജോര്‍ജ്കുട്ടിയുമായി ജൂലൈ ആദ്യവാരത്തില്‍ എക്‌സൈസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചത്. രണ്ട് എക്‌സൈസ് ഇന്‍പെക്ടര്‍മാരും, രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കമ്പം, തേനി എന്നിവിടങ്ങളില്‍ സംഘം തെളിവെടുപ്പ് നടത്തി. വാഹനത്തില്‍ രഹസ്യ അറ നിര്‍മ്മിച്ച വര്‍ക് ഷോപ്പിലും കൊണ്ടു പോയി തെളിവെടുത്ത ശേഷം ജോര്‍ജ്കുട്ടിയെ ബംഗളൂരുവിലെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്നാണ് അന്ന് മുങ്ങിയത്.
പ്രതിയെ കണ്ടെത്തുന്നതിനായി കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് നിന്നും തിരുവനന്തപുരത്ത് നിന്നും നിരവധി എക്‌സൈസ് ഉദ്യോഗസ്ഥരും ബംഗളൂരുവിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















