വ്യാജ ദിനേശ് ബീഡി വിപണിയിലെത്തിച്ച് കച്ചവടം പൊടിപൊടിച്ച് 60കാരൻ; വർഷങ്ങളായി നടത്തിവന്ന വ്യാജ ബീഡി വില്‍പനയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച പ്രതിയുടെ മക്കൾ, കോളേജ് അധ്യാപകരും, ഡോക്ടറും:- യഥാര്‍ഥ ബീഡിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതോടെ കമ്പനി നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയപ്പോൾ കോയ പെട്ടു- വീട്ടിൽ നിന്ന് മാത്രമായി പിടിച്ചെടുത്തത് 18,000 കെട്ട് വ്യാജ ബീഡി

കേരളത്തില്‍ ഒരുകാലത്ത് പുകവലിക്കാര്‍ക്കിടയില്‍ തരംഗമായിരുന്നു ദിനേശ് ബീഡികള്‍. എന്നാല്‍ അത് വ്യാജമായി ഉണ്ടാക്കി വിറ്റ് കമ്പനി അധികൃതരെ തന്നെ കുത്തുപാളയെടുപ്പിച്ച് ഒരാളാണ് ഒപി മുഹമ്മദ്. ഈ തട്ടിപ്പു നടത്തി ഇയാള്‍ സമ്പാദിച്ചത് കോടികളാണ്. മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കി എന്തായാലും ഇത്രയുംനാള്‍ കച്ചവടം നടത്തുന്നുണ്ടെങ്കിലും കോഴിക്കോട് താമരശേരി തച്ചംപൊയിലിലെ പുതിയാറമ്പത്ത് ഒ.പി.മുഹമ്മദ് കോയയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പോലീസിന് തെളിവ് പിടിച്ചെടുക്കാനായത്. മാത്രമല്ല അറസ്റ്റ് ചെയ്യാനെത്തിയ അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഇയാള്‍ കടന്നുകളയുകയും ചെയ്തു.
ഇയാളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടില്‍നിന്ന് 18,000 കെട്ട് വ്യാജ ബീഡിയും നിരവധി ലേബലുകളും പിടിച്ചെടുത്തിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി: ടി.കെ.രത്നകുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ: കെ.പി. ഷൈന്‍, എ.എസ്.ഐ: വി.എ. മാത്യു, ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശന്‍ എന്നിവര്‍ താമരശേരി പോലീസിന്റെ സഹായത്തോടെ ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി അറിഞ്ഞത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഇയാള്‍ വ്യാജ ദിനേശ് ബീഡി വില്‍പന നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. വ്യാജ ബീഡി വില്‍പനയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച ഇയാളുടെ മക്കളെല്ലാം ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. ഒരു മകനും മരുമകളും കണ്ണൂര്‍ ജില്ലയില്‍ കോളജ് അധ്യാപകനും ഡോക്ടറുമാണെന്ന് പോലീസ് പറഞ്ഞു.
വീടിന്റെ മുകളില്‍ കൊപ്ര ഉണക്കാനിട്ടതിനൊപ്പം അടുക്കുകളായി ഒളിപ്പിച്ച 18,000കെട്ട് വ്യാജ ദിനേശ് ബീഡി പോലീസ് പിടിച്ചെടുത്തു. വര്‍ഷങ്ങളായി വ്യാജ കച്ചവടം നടത്തുന്നുണ്ടെങ്കിലും മുഹമ്മദ് കോയ ഇതേവരെ പോലീസിന്റെ പിടിയിലായിട്ടില്ല. നേരത്തെ ദിനേശ് ബീഡി കേന്ദ്രസംഘം പ്രതിനിധികള്‍ മുഹമ്മദ് കോയയുടെ വീട്ടില്‍ പരിശോധനയ്ക്ക് വന്നിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശിവകാശിയിലെ മുരുകന്‍ എന്നയാള്‍ എത്തിച്ചുനല്‍കിയ വ്യാജബീഡിയുടെ സ്റ്റിക്കറും ലേബലുകളും ഇവിടെനിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുന്‍പ് വ്യാജബീഡി വിപണന രംഗത്തെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ബീഡി നിര്‍മിച്ച് കേരളത്തിലെത്തിക്കുന്ന ജോണ്‍സണ്‍, ശിവകാശിയിലെ മുരുകന്‍ എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളതെന്നു പോലീസ് പറഞ്ഞു. ഇതില്‍ ജോണ്‍സന്റെ നിര്‍മാണശാലയില്‍ മുന്നൂറിലേറെ പേര്‍ ജോലി ചെയ്യുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ ദിനേശ് ബീഡി നിര്‍മാണ സംഘത്തിലെ പ്രധാനിയാണ് മുഹമ്മദ് കോയ. ഇയാള്‍ക്ക് ഉന്നതങ്ങളില്‍ വലിയ ബന്ധമുള്ളയാളാണ്.
നിരവധി വാഹനങ്ങളാണ് ഇയാള്‍ക്കായി ബീഡികളുമായി കേരളത്തില്‍ ഓടുന്നത്. കോടികളുടെ കച്ചവടമാണ് ഇതുവഴി നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലാവരില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരത്തെ ദിനേശ് ബീഡി വ്യാജമായി നിര്‍മിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച കണ്ണൂര്‍ രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവനെ അറസ്റ്റ് ചെയ്തതോടെയാണ് വ്യാജ ബീഡി നിര്‍മാണത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് സംഘത്തിലെ പ്രധാന കണ്ണികളായ എരുവാട്ടി സ്വദേശിയും വായാട്ടുപറമ്പിലെ ഏത്തക്കാട്ട് ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്കു താമസിക്കുന്നയാളുമായ അലകനാല്‍ ഷാജി ജോസഫ് (38), ഇയാള്‍ക്ക് വ്യാജ ബീഡി എത്തിച്ചുനല്‍കുന്ന പുതിയതെരു അരയമ്പത്തെ കരിമ്പിന്‍കര കെ. പ്രവീണ്‍ (43) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. യഥാര്‍ഥ ബീഡിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ദിനേശ് കമ്പനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു വ്യാജന്റെ സാന്നിധ്യം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















