ഓരോ ഫയലും ഓരോ ജീവിതം... പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നര വര്‍ഷം കഴിഞ്ഞിട്ടും ഉണരാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഉണര്‍ത്താന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു; ഡെപ്യൂട്ടി സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വീണ്ടും വിമര്‍ശനം

മുഖ്യമന്ത്രിയോ മന്ത്രിമാരോ ആവശ്യപ്പെടുന്ന ഫയലുകളില്‍ പോലും ഉദ്യോഗസ്ഥര്‍ വേഗത്തില്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നര വര്‍ഷം കഴിഞ്ഞിട്ടും ഉണരാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഉണര്‍ത്താനാണ് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു കൂട്ടിയത്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിലായിരുന്നു യോഗം.
ഭരണയന്ത്രത്തെ അതിവേഗത്തില്‍ ചലിപ്പിക്കുന്നതില്‍ മര്‍മപ്രധാനമാണ് ഉദ്യോഗസ്ഥരുടെ പങ്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണയന്ത്രം ഫലപ്രദമായി പ്രവര്‍ത്തിച്ചതിന്റെ പ്രധാന ഉദാഹരണമാണ് പ്രളയദുരന്തത്തെ നേരിട്ടത്. സംസ്ഥാന ഭരണസിരാ കേന്ദ്രമായാണ് സെക്രട്ടേറിയറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ സംസ്ഥാനത്തെ ഭരണസംവിധാനമാകും മെച്ചപ്പെടുക. ഡെപ്യൂട്ടി സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി അധ്യക്ഷനായത്.
സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതികള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഫയല്‍ മുന്നിലെത്തിയാല്‍ വച്ചുതാമസിപ്പിക്കുന്നത് വികസനപ്രകിയയെ തടസ്സപ്പെടുത്തുമെന്നും ഒപ്പം ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആശ്വാസം ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് ജീവനക്കാര്‍ പിന്തുടരേണ്ടത്. ഈ കാഴ്ചപ്പാടോടെ വേണം ഏതൊരു ഫയലിനെയും സമീപിക്കാനെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഫയലുകളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അവ തീര്‍പ്പാക്കാനാണ് ശ്രമിക്കേണ്ടത്. നാട്ടിലെ സാധാരണക്കാരന് എന്തു നേട്ടമാണുണ്ടാവുക എന്നത് കണക്കിലെടുത്തുവേണം ഏതു നയപരമായ തീരുമാനവും കൈക്കൊള്ളാന്‍.
ഏറ്റവും വലിയ ശാപമായി പൊതുവെ കണക്കാക്കുന്ന ചുവപ്പുനാടയില്‍നിന്ന് വലിയതോതില്‍ നമുക്ക് മോചനം നേടാനാവണം. ഈ കാഴ്ചപ്പാടോടെ നമ്മുടെ നാടിന്റെ വികസനപ്രക്രിയയില്‍ അണിചേര്‍ന്ന് മുന്നോട്ടുപോവേണ്ട ഉത്തരവാദിത്വമാണ് മധ്യനിര ഉദ്യോഗസ്ഥര്‍ക്കുള്ളത്.
ഫയലുകളില്‍ വേഗത്തില്‍, കൃത്യമായ തീരുമാനമെടുക്കുന്ന സംസ്‌കാരത്തിലേക്ക് എത്തിച്ചേരാനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വറി ഇട്ട് ഫയലുകള്‍ താമസിപ്പിക്കുന്നതിനു പകരം ചര്‍ച്ചയിലൂടെ തീരുമാനമെടുക്കാന്‍ കഴിയണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ചര്‍ച്ച നടത്തിയാല്‍ ഫയല്‍നീക്കം എളുപ്പമാകും. ഫയലുകള്‍ കുന്നുകൂടേണ്ട അവസ്ഥയുണ്ടാകില്ല. സെക്രട്ടേറിയറ്റിന്റെ ഏറ്റവും വലിയ പോരായ്മ ഇത്തരം സംസ്‌കാരം വികസിപ്പിച്ചെടുക്കുന്നതില്‍ വന്നിട്ടുള്ള പോരായ്മയാണ്. ഇതിനു മാറ്റം വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമീപനത്തിലും ഇടപെടലിലും ആവശ്യമായ മാറ്റമുണ്ടാവുകയാണ് ഇതിനു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്യക്ഷമവും പ്രാപ്തിയുള്ളതുമായ സിവില്‍ സര്‍വീസ് ഉണ്ടാവണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ പ്രതീക്ഷിച്ച തലത്തിലുള്ള സംഭാവനകള്‍ ഉണ്ടാകാത്തതില്‍ ജീവനക്കാര്‍ സ്വയംപരിശോധന നടത്തണം. പൊതുജനങ്ങളുടെ സന്ദര്‍ശനസമയത്ത് ഉദ്യോഗസ്ഥര്‍ പരമാവധി സീറ്റിലുണ്ടാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ ഫയലുകളും മലയാളത്തില്‍ കൈകാര്യം ചെയ്യാനാവണം. ജോലിസമയത്ത് മൊബൈല്‍ വിനോദോപാധിയായി മാറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല. ജോലി ചെയ്യാതെ മാറിനില്‍ക്കുന്നവരെ മനസ്സിലാക്കി ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളാണ് പരമാധികാരികള്‍. അത്തരത്തിലാണ് സംവിധാനം രൂപപ്പെടേണ്ടത്.
അതേസമയം കെ.എ.എസ്, പ്രളയ ശമ്പളം തുടങ്ങിയ വിഷയങ്ങള്‍ ഉണ്ടായതോടെ ജീവനക്കാര്‍ സര്‍ക്കാരിന് പൂര്‍ണമായും എതിരായി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞടുപ്പില്‍ ഏറ്റവും അധികം പോസ്റ്റല്‍ വോട്ട് ലഭിച്ചത് സംസ്ഥാനത്തെ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കാണ്. പോസ്റ്റല്‍ വോട്ട് ചെയ്യുന്നത് ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരാണ്. ഇക്കാലമത്രയും ഇവര്‍ ഇടതുമുന്നണിക്കാണ് വോട്ട് ചെയ്തിരുന്നത്. ഇത് ഇടതുമുന്നണിയെ ചെറുതായിട്ടൊന്നുമല്ല ഞെട്ടിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ വിചാരിച്ചാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാവും എന്നതിന് മുമ്പും ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ജീവനക്കാര്‍ കൂടുതല്‍ എതിരായ കാഴ്ചയും കേരളം കണ്ടു.
https://www.facebook.com/Malayalivartha






















